യൂറോപ്യൻ, ഇറ്റാലിയൻ രുചിക്കൂട്ടുമായി മലപ്പുറത്തിന്റെ സ്വന്തം പോത്തൻ ചെറിയാൻ
Mail This Article
പോത്തൻ ചെറിയാൻ പാചകം പഠിച്ചതിന്റെ ഗുണം മുഴുവൻ ഇതുവരെ അന്യ നാട്ടുകാർക്കായിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം നാടിനും ആ കൈപ്പുണ്യം രുചിച്ചറിയാൻ അവസരം കിട്ടി. അത്യാവശ്യത്തിന് ഒരു ഇറ്റാലിയൻ വിഭവമോ അമേരിക്കൻ, യൂറോപ്യൻ വിഭവമോ അകത്താക്കണമെന്നു തോന്നിയാൽ മലപ്പുറംകരുവാരകുണ്ടിൽ അതിന് അവസരം ഒരുക്കിയിരിക്കുകയാണ് പാന്തറ ഇല്ലംപള്ളിൽ പോത്തൻ ചെറിയാൻ(34).
കോവിഡും ലോക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സ്വന്തം വീട്ടിലെ അടുക്കളയെ ഇന്റർനാഷനലാക്കി മാറ്റുകയായിരുന്നു ഈ യുവാവ്. എല്ലു തുളയ്ക്കുന്ന തണുപ്പിനെ അടുക്കളച്ചൂടുകൊണ്ട് തോൽപിച്ചാണ് സ്വിറ്റ്സർലൻഡിൽനിന്ന് ഹോട്ടൽ മാനേജ്മെന്റും കേറ്ററിങ്ങും പോത്തൻ ചെറിയാൻ പഠിച്ചെടുക്കുന്നത്. പിന്നീട് കരീബിയൻ ദ്വീപുകളിലും ചൈനയിലും ജോലി ചെയ്തു. കൂടാതെ പുണെയിൽ 4 വർഷം സ്വന്തമായി റസ്റ്ററന്റും നടത്തി. അവിടെ ദക്ഷിണേന്ത്യൻ ഓർഗാനിക് ഭക്ഷണം വിളമ്പിയതോടെ 2 തവണ ബെസ്റ്റ് റസ്റ്ററന്റ് അവാർഡും സ്വന്തമാക്കി.
കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ മലപ്പുറത്തെ സ്വന്തം വീട്ടിലേക്കു തന്നെ പാചകപരീക്ഷണങ്ങളെ പറിച്ചു നടുകയായിരുന്നു. നാട്ടിൻപുറത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിദേശികൾ അടക്കമുള്ളവർക്ക് ഇറ്റാലിയൻ, അമേരിക്കൻ ഭക്ഷണങ്ങൾ കൂടാതെ ജാപ്പനീസ്, ചൈനീസ്, കൊറിയൻ വിഭവങ്ങളും സ്വന്തം വീട്ടിലെ അടുക്കളയിൽ തയാറാക്കി നൽകുന്നുണ്ട്. രുചികരമായ ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്നതോടൊപ്പം കരുവാരകുണ്ട് മലയോരത്തെ തന്റെ വീട് സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുകയാണ് പോത്തൻ ചെറിയാൻ.