ADVERTISEMENT

വീട്... ഓഫിസ്.... പിന്നെയും വീട്. പിന്നെയും ഓഫിസ്.

ജോലിക്കു പോകുന്ന വീട്ടമ്മമാർക്ക്, ഈ ഓട്ടത്തിനിടയിൽ ആരോഗ്യം കാക്കാൻ, ഊർജം നിറഞ്ഞ വിഭവങ്ങൾ വേണം.

 

“O God... no time to eat ” വർക്കിങ് വുമൺ ക്ലാസ്സിൽപ്പെട്ട സ്ത്രീകളുടെ സ്ഥിരം പരാതിയാണിത്. ഒന്നുകിൽ പട്ടിണി അല്ലെങ്കിൽ സദ്യ. അതാണ് പലരുടെയും അവസ്ഥ. പ്രാതൽ കഴിക്കാറില്ല” കഴിച്ചാൽ തന്നെ തട്ടിക്കൂട്ട്. സാൻവിച്ചോ അൽപം ചോറോ നിറച്ച ലഞ്ച്ബോക്സ്. ഓഫീസിൽ നിന്നു തുരുതുരാന്ന് ചായ അല്ലെങ്കിൽ കാപ്പി... ഒടുവിൽ, രാത്രിയിൽ എല്ലാകേടും തീർത്തു കുശാലായി സദ്യ. പകൽസമയം ആവശ്യമായ ഊർജം ഇല്ല. രാത്രി ഊർജം ആവശ്യമില്ലാത്തപ്പോൾ നിറയെ ഊർജം ശേഖരിക്കലും. അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും വേറെ.

അൽപം ശ്രമിച്ചാൽ, ഇത്തിരി ശ്രദ്ധിച്ചാൽ, നിങ്ങളുടെ ജീവിതരീതിക്ക് ആവശ്യമായ സമീകൃതാഹാരം നിങ്ങൾക്കും തയാറാക്കാം... കഴിക്കാം. പ്രാതൽ കഴിക്കാതിരുന്നാൽ 11 മണിയോടു കൂടെ നിങ്ങളെ തളർച്ച പിടികൂടാം. അപ്പോൾ ദേഷ്യവും ഈർച്ചയും മുമ്പിൽ നിൽക്കും. ജോലിയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അന്നജവും പ്രോട്ടീനും നിറഞ്ഞ കൃത്യമായ പ്രാതൽ കഴിക്കുന്നവർ ഊണിനു മുമ്പുള്ള സമയത്ത് വളരെ പ്രസരിപ്പുള്ളവരായിരിക്കും. ഉച്ചയ്ക്കുശേഷം ഉറക്കം തൂങ്ങാനുള്ള സാധ്യതയും കുറയും.

ആരോഗ്യകരമായ ഭക്ഷണശൈലിക്ക്, സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മൂന്നാണ്.

വൈവിധ്യമാർന്ന ഭക്ഷണം തിരഞ്ഞെടുക്കുക.

ഒന്നും അമിതമാകാതെ ശ്രദ്ധിക്കുക, ജങ്ക് ഫുഡ് ഗണത്തിൽപ്പെട്ടവ പോലും അൽപം കഴിച്ചാൽ ‘നോ പ്രോബ്ലം.’

ആഹാരവസ്തുക്കൾ അതിൻറെ തനതുരൂപത്തിൽ തന്നെ കഴിക്കുക. പഴച്ചാറിനു പകരം പഴങ്ങളും മൈദയ്ക്കു പകരം ഗോതമ്പും ആവാം.

ജോലിക്കു പോകുന്ന സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം അമിതവണ്ണമാണ്. ശരീരഭാരം കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നും ടെൻഷൻ തന്നെ. ഓഫീസിൽ ടെൻഷനോടെ ഇരിക്കുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻറെ അളവു കൂടുന്നതു മൂലം രക്തത്തിലെ പഞ്ചസാര ഉയരുന്നു. അതുകൊണ്ടു തന്നെ വിശപ്പും ഉണ്ടാവില്ല.

വീട്ടിലെത്തി ടെൻഷൻ മാറുമ്പോൾ വിശപ്പും വരുന്നു. തുടർന്ന് അമിതമായി കഴിക്കുകയും ചെയ്യുന്നു. വിശപ്പു കൂടുതലായി തോന്നുമ്പോൾ സൂപ്പ്, സാലഡ് എന്നിവ കഴിക്കുക. ഇവ വിശപ്പകറ്റുമെന്നു മാത്രമല്ല, ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും. കാപ്പിയും ചായയും കുടിക്കുന്നതു വളരെ കുറയ്ക്കുക. പട്ടിണി കിടക്കാതെ ബുദ്ധിപരമായി കഴിക്കുക. പഴങ്ങളും പച്ചക്കറികളും പരിപ്പും പാലു ധാന്യങ്ങളും നിറഞ്ഞ സമീകൃത ആഹാരം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.


അത്താഴത്തിനു ശേഷം ഏതാണ്ടു പന്ത്രണ്ടു മണിക്കൂറിനു ശേഷം മാത്രം കഴിക്കുന്ന പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണത്. എട്ടു മണിക്കു കഴിക്കേണ്ട ഭക്ഷണം ഒൻപതു മണിക്കു കഴിക്കുന്നതും പത്തു മണിക്കു കഴിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇഡ്‌ഡലി, അപ്പം, പുട്ട് തുടങ്ങിയവയൊക്കെ കറി കൂട്ടി കഴിക്കുന്നതാണ് ഏറ്റവും നല്ല ബ്രേക്ക് ഫാസ്‌റ്റ്. ഇതിനു സമയം കിട്ടുന്നില്ലെങ്കിൽ കുറഞ്ഞ സമയം കൊണ്ടു തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണത്തെ ആശ്രയിക്കാം. പോഷകക്കുറവുണ്ടാകാതെ തയ്യാറാക്കാവുന്ന ചില വിഭവങ്ങൾ ചുവടെ:

ബ്രെഡ്-ഓംലറ്റ്, പാൽ, പഴം

ബ്രെഡിൽ കാർബോ ഹൈഡ്രേറ്റും മുട്ടയിൽ പ്രോട്ടീനും കൊഴുപ്പും ഉണ്ട്. പഴത്തിലാകട്ടെ മിനറൽസ് ധാരാളം അടങ്ങിയിരിക്കുന്നു. നാലു സ്‌ലൈസ് ബ്രെഡും ഓംലറ്റും പഴവും കഴിച്ചാൽ ഒപ്പം പാൽ കൂടി കഴിക്കണമെന്നില്ല. രാത്രി കിടക്കാൻ നേരം പാൽ കുടിച്ചാലും മതി.

ഓട്‌സ്, മുട്ട അല്ലെങ്കിൽ പയർ വേവിച്ചത്

വെള്ളത്തിൽ വേവിച്ചെടുത്ത ഓട്‌സിൽ അവസാനം പാൽ ചേർക്കുക. ഓട്‌സിൽ നാരുകൾ ധാരാളമുണ്ട്. മുട്ട കഴിക്കാൻ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ പകരം വേവിച്ച ചെറുപയറോ കടലയോ വേവിച്ചതിൽ തേങ്ങ ചേർത്തു കഴിച്ചാൽ മതി.

ബ്രെഡ്-ബട്ടർ-ജാം

തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങി പച്ചക്കറികൾ ചേർത്തുള്ള സാൻഡ് വിച്ച് പോഷകസമൃദ്ധമാണ്. പാൽ കൂടാതെ സോയാബീൻ, പീനട്ട് തുടങ്ങി പലതരം ബട്ടറുകളുണ്ട്. സോയാബീനിൽ പൂരിത കൊഴുപ്പു കുറയും. ബട്ടർ ഉപയോഗിക്കുമ്പോൾ അളവു കുറയ്‌ക്കാൻ ശ്രദ്ധിക്കുക. പഴങ്ങൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണം ജാമിൽനിന്നു കിട്ടും.

ഏത്തപ്പഴം, പാൽ

പുഴുങ്ങിയതോ അല്ലാത്തതോ ആയ ഏത്തപ്പഴത്തിനൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കാം. പഴം മുറിച്ചതിൽ തേങ്ങ, കശുവണ്ടി, ബദാം, കടല ഇവയൊക്കെ ചേർത്താൽ ഗുണം വീണ്ടും കൂടും.

English Summary : Simply choose more of the best and less of the rest, Nutrition Tips For Working Women.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com