ഒരു ദിവസം മധുരമിടാത്ത ചായ പത്തെണ്ണം...; ഇഷ്ടരുചി പറഞ്ഞ് എം.എം. മണി
Mail This Article
എഴുപത്തിയാറാം വയസ്സിലും ചുറുചുറുക്കോടെയാണ് മന്ത്രി എം.എം. മണി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. രാവിലെ 5.30 ന് എഴുന്നേറ്റ ശേഷം 2 കപ്പ് ചായ മധുരമിടാത്തത് നിര്‍ബന്ധമാണ്. പത്രങ്ങള്‍ ഓടിച്ചുനോക്കിയ ശേഷം അരമണിക്കൂര്‍ നടത്തം. അതിനിടെ സമീപത്തെ വീടുകളിലുള്ളവരോട് കുശലാന്വേഷണം. തിരികെ വീട്ടിലെത്തി ഇഡ്ഡലിയോ ദോശയോ ഒപ്പം ചമ്മന്തിയും കഴിച്ച് 7.30 ന് പ്രചാരണത്തിനിറങ്ങും. കോളജുകള്‍, തോട്ടം മേഖല, ആശുപത്രികള്‍, ഗ്രാമീണ മേഖല, ടൗണുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രചാരണത്തിന്റെ ആദ്യഘട്ടം. വിളവെടുപ്പ് നടക്കുന്ന കുരുമുളക് തോട്ടത്തിലും മന്ത്രി വോട്ട് അഭ്യര്‍ഥിക്കാനെത്തി.
പ്രചാരണം സജീവമാക്കാനായി നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ വാടകയ്ക്ക് വീടെടുത്തിട്ടുണ്ട്. വീടിന്റെ ഉടമസ്ഥനാണ് രാവിലത്തെ ഭക്ഷണം തയാറാക്കി നല്‍കുന്നത്. ഒരു ദിവസം 40 സ്ഥലങ്ങളില്‍ പ്രചാരണത്തിനെത്തും. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കും. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാനാണ് ഇത്.
പ്രചാരണത്തിനിടെ ദിനംപ്രതി പത്തിലധികം മധുരമിടാത്ത ചായ കുടിക്കും. ഉച്ചയ്ക്ക് ചോറ് പാർട്ടിപ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കും. അല്ലെങ്കില്‍ പ്രവര്‍ത്തകരുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കും. കടലമിഠായി, ഓറഞ്ച് എന്നിവയടക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണത്തിനെത്തുമ്പോള്‍ സമ്മാനിക്കും. ഇതും കഴിക്കും. ഇടയ്ക്കൊരു ലെമണ്‍ ടിയും പറ്റിയാല്‍ കുടിക്കും. പ്രചാരണം പൂര്‍ത്തിയാക്കി രാത്രി 12 നു മുന്‍പു വീട്ടിലെത്തും.
English Summary : Food Talk With MM Mani