ADVERTISEMENT

ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടത്തോടെ ചെയ്യുന്ന നീന കുറുപ്പ്. മൂന്നു പതിറ്റാണ്ടിലേറെയായി സിനിമ, ടെലിവിഷൻ പ്രേക്ഷകരുടെ പരിചിത മുഖം. എന്താണീ പ്രസരിപ്പിന്റെ രഹസ്യമെന്നു ചോദിച്ചാൽ പുഞ്ചിരിയോടെ നീന പറയും: ‘അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. ലൈഫ് കുറച്ച് ഈസി ആയി എടുക്കുന്നതുകൊണ്ടാകാം ആ എനർജി മറ്റുള്ളവർക്ക് ഫീൽ ചെയ്യുന്നത്’.

മനോരമ ഓൺലൈനിലൂടെ പാചകവിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നീന.

‘പാചകം തീരെ ഇഷ്ടമല്ല. പാത്രം കഴുകുക, തുണി അലക്കുക, തൂക്കുക, തുടയ്ക്കുക അതൊന്നും ചെയ്യാൻ ഇഷ്ടക്കേടില്ല. പക്ഷേ പാചകം ഇഷ്ടമല്ല. ചെയ്യേണ്ടി വന്നാൽ ഏറ്റവും നന്നായിത്തന്നെ ഭക്ഷണം ഉണ്ടാക്കുകയും ചെയ്യും. ഉണ്ടാക്കുന്ന വിഭവങ്ങൾ കൊള്ളില്ല എന്ന് കേൾക്കാൻ ഇഷ്ടമല്ല, അതുകൊണ്ട് എന്തുണ്ടാക്കിയാലും നന്നായി ചെയ്യും. അറിയാത്ത വിഭവങ്ങൾ മറ്റുള്ളവർക്കുവേണ്ടി ഉണ്ടാക്കാൻ ശ്രമിക്കുകയുമില്ല.

neena-pavithra
നീനയും മകൾ പവിത്രയും വനിത കവർ ചിത്രം : ശ്രീകാന്ത് കളരിക്കൽ

ഞാനും മോൾ പവിത്രയും ഫുഡീസ് അല്ല. വല്ലപ്പോഴും മാത്രമേ പുറത്തുനിന്ന് ഭക്ഷണം വാങ്ങാറുള്ളൂ. ദോശയാണെങ്കിൽ അതുമതി, ചോറിന് ഒരു മെഴുക്കു പുരട്ടിയും ഫിഷ് ഫ്രൈയും തൈരും ഉണ്ടെങ്കിൽ പവിത്ര ഹാപ്പിയാണ്. കഴിക്കുന്ന സാധനം ടേസ്റ്റി ആയിരിക്കണം. ചില ദിവസം പവിത്രയ്ക്ക് ചോറിനൊപ്പം അച്ചാറും തൈരും മതിയെന്നു പറയാറുണ്ട്. അതുകൊണ്ട് വീട്ടിലുള്ള സമയത്ത് അടുക്കളയിലേക്ക് അധികം കയറേണ്ടി വരാറില്ല. ചില റിയാലിറ്റി കുക്കറി ഷോകളിലേക്കു വിളിച്ചിരുന്നു, വിഭവങ്ങൾ പറഞ്ഞു തരാം എന്നു പറഞ്ഞ്. അങ്ങനെ അഭിനയിക്കാൻ താൽപര്യമില്ല. കാരണം എന്നെ അറിയാവുന്നവർക്ക്  കള്ളത്തരമാണു കാണിക്കുന്നതെന്ന് അറിയാം. പാചകത്തിൽ പലതും അറിഞ്ഞും മനസ്സിലാക്കിയും വരുന്നു. മുരിങ്ങമരത്തിന് പൂവ് ഉണ്ടെന്നുള്ളത് ഈ ലോക്ഡൗണിലാണ് മനസ്സിലാക്കുന്നത്. മുരിങ്ങയുടെ പൂവും മുട്ടയും ചേർത്ത് തോരൻ ഉണ്ടാക്കി. ഇവിടെ കടച്ചക്ക ധാരാളം ഉണ്ട്. അത് കറി വച്ചു. നോൺ വെജ് നിർബന്ധമൊന്നുമില്ല. സാമ്പാറും ചിക്കൻ കറിയുമുണ്ടെങ്കിൽ ചിക്കൻ കറിയാകും എടുക്കുന്നത്. രുചിയിലാണ് എല്ലാം. അത് നമ്മുടെ സന്തോഷങ്ങളെപ്പോലെയാണ്. സന്തോഷം നമ്മുടെ ഉള്ളിൽ നിന്നാണ് ഉണ്ടാക്കുന്നത്. അതുപോലെ ഏതു വിഭവവും നമ്മുടെ കൈവിരലുകൾ കൊണ്ട് കറക്ട് അളവിൽ യോജിപ്പിച്ച് എടുത്താൽ ടേസ്റ്റ് ഉള്ള ഭക്ഷണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ലോക്ഡൗൺ സമയം, വിമൻസ് ഡേയിലെ സുമിത്ര

Nina
വിമൻസ് ഡേ എന്ന ഷോർട്ട് ഫിലിമിൽ നിന്ന്

‘വിമൻസ് ഡേ’ ഒരു ഷോർട്ട് ഫിലിം എന്നല്ല, 16 മിനിറ്റുള്ള ഫീച്ചർ ഫിലിം എന്ന് പറയുന്നതാണ് കൂടുതൽ ശരി. ഒരുപാട് കാര്യങ്ങളും ഇമോഷൻസും കവർ ചെയ്താണ് അത് ചെയ്തിരിക്കുന്നത്. ഒരു ഫീച്ചർ ഫിലിമിനു വേണ്ടിവരുന്നത്ര വർക്ക് ചെയ്തിട്ടുണ്ട്. ലോക്ഡൗണാണ് ഈ കഥയുടെ ബേസ് എങ്കിലും പിന്നീടത് സ്ത്രീകളുടെ സബ്ജക്റ്റ് ആയി മാറി. ഒരു ഷോർട്ട് ഫിലിം ചെയ്യാൻ താൽപര്യമുണ്ടെന്ന് ടോം മെസേജ് അയച്ചിരുന്നു. വിഷയം കേട്ടപ്പോൾ താത്പര്യം തോന്നി. സ്ക്രിപ്റ്റ് വായിച്ച ശേ,ം ഒരു മണിക്കൂറോളം സംസാരിച്ചു. ഞങ്ങൾ മുൻപ് കണ്ടിട്ടില്ലെങ്കിലും വളരെ അടുത്ത ബന്ധുക്കളെപ്പോലെ ആയിരുന്നു, ആ  ഒരു കംഫർട്ടിലാണ് ആ ലൊക്കേഷനിൽ എത്തുന്നത്. ഷൂട്ട് പൂർത്തിയായപ്പോഴേക്കും വനിതാ ദിനം തൊട്ടടുത്തെത്തി. ഇതിലും നല്ലൊരു ദിവസം ഈ ഒരു വിഷയം പങ്കുവയ്ക്കാൻ വേറെയില്ലല്ലോ.

അനുസരണ വേണം....പക്ഷേ

പൊതുവേ ഭർത്താവ് ഭാര്യയോട് പറയാറുള്ളതാണ് ഇതൊക്കെ. അവരുടെ ‘സ്നേഹമില്ലായ്മയല്ല, അറിയാതെ വന്നു പോകുന്നതാണ്’. കുറെയൊക്കെ സ്ത്രീകൾ തന്നെ വളർത്തിക്കൊടുക്കുന്നതാണ്. ഇപ്പോൾ എല്ലാവരും തുല്യതയെപ്പറ്റി സംസാരിക്കാറുണ്ട്. പക്ഷേ തങ്ങൾക്കും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടെന്ന് പലപ്പോഴും സ്ത്രീകൾ തന്നെ മറന്നു പോകുന്നു. അല്ലെങ്കിൽ അത് പൂർണമായി മാറ്റിവയ്ക്കുന്നു. അനുസരണയൊക്കെ ആവാം, അത് അങ്ങോട്ടും ഇങ്ങോട്ടും ആവാം. പരസ്പരം മനസ്സിലാക്കി നല്ലതു പറഞ്ഞു തരുന്ന ആരോടും ആവാം.

‘എനിക്കുമുണ്ട് അവകാശം എന്തെങ്കിലും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും...’

കിട്ടുന്ന കഥാപാത്രങ്ങൾ നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരിക്കണം. സുമിത്രയെന്ന കഥാപാത്രത്തെക്കുറിച്ച്  ഒരു സംശയവും ഇല്ലായിരുന്നു. ഇങ്ങനെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒരുപാടു പേരുണ്ട് ഞാനടക്കം. എന്റെ ഭർത്താവ് വളരെ ദേഷ്യക്കാരനാണ്. പെട്ടെന്നാണ് ദേഷ്യം വരുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് നിസ്സാര പ്രശ്നങ്ങൾക്കു ദേഷ്യപ്പെടുമായിരുന്നു. അന്നൊക്കെ പേടി ആയിരുന്നു. നമ്മളോട് ഒച്ച വച്ചു സംസാരിക്കുന്നത് പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമല്ലല്ലോ. ഇക്കാലത്ത് ഭാര്യയും ഭർത്താവും സുഹൃത്തുക്കളെ പോലെയാണ്. അന്ന് ഞാനും ശ്രമിച്ചിരുന്നു സുഹൃത്തുക്കളെ പോലെയാവാൻ പക്ഷേ വിജയിച്ചില്ല. പൊതുവേ, 99 ശതമാനം കാര്യങ്ങളിലും പുരുഷന്മാർക്ക് സ്വാതന്ത്ര്യമുണ്ട്. സ്ത്രീകൾക്ക് 30 ശതമാനം കാര്യങ്ങളിൽപ്പോലുമില്ല. ഇപ്പോഴും യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത സ്ത്രീകൾ ഉണ്ട്. ചിലർക്ക് ഫോൺ പോലും ഉണ്ടാവില്ല. കാരണക്കാർ അവർ തന്നെയാണ് അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ശ്രമിക്കുന്നില്ല. സുമിത്രയും മോളോടു പറയുന്നത് അതാണ്, ജീവിതം ഇങ്ങനെയൊക്കെയാണ് മോളെ എന്ന്. ഇതാണ് ജീവിതം എന്ന് വിചാരിച്ചു കഴിഞ്ഞാൽ നമ്മൾ അതിനോട് പൊരുത്തപ്പെട്ട് കഴിയണം. ഇതല്ല ജീവിതം എന്ന് ചൂണ്ടിക്കാണിക്കാൻ, എന്തെങ്കിലും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എന്തെങ്കിലും ചെയ്യാനും ചെയ്യാതിരിക്കാനും  എനിക്കുമുണ്ട് അവകാശം എന്ന് ചിന്തിപ്പിക്കാൻ, ഇതു പോലുള്ള ഫിലിമുകൾ ഇനിയും വരണം. 

എയർ ഹോസ്റ്റസാകാൻ ആഗ്രഹിച്ചു...

nina-wd
നീന കുറുപ്പ്

ഈ ഫീൽഡിൽ വന്നിട്ട് 34 വർഷമായി. ആദ്യത്തെ സിനിമ ശ്രീധരന്റെ ഒന്നാം തിരുമുറിവ് 1987 ലാണ് ഇറങ്ങിയത്. പഠിക്കാനാണ് അന്ന് ബ്രേക്ക് എടുത്തത്. സിനിമയല്ലായിരുന്നു പാഷൻ. അന്ന് ഒരു രസത്തിനു വേണ്ടി അഭിനയിച്ചു എന്നേ  ഉള്ളൂ. എയർ ഹോസ്റ്റസ് ആകാനായിരുന്നു ആഗ്രഹം. പക്ഷേ കരിയറായത് സിനിമ, സീരിയൽ, പരസ്യങ്ങൾ. പിന്നെ ബ്രേക്ക് ഉണ്ടായത് വീട്ടിലിരിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. പഞ്ചാബി ഹൗസിൽ അഭിനയിക്കുമ്പോഴാണ് കല്യാണം കഴിഞ്ഞത്. അന്ന് ബ്രേക്ക് എടുത്തിരുന്നു. അതിനുശേഷം ഒരു റിയാലിറ്റി ഷോ ചെയ്തു. ആങ്കറിങ് ചെയ്തു. ആങ്കറിങ് വളരെ ഇഷ്ടമാണ്. ഇപ്പോൾ സീരിയലിന് ഒരു ബ്രേക്ക് കൊടുത്തു സിനിമകൾ ആണ് ചെയ്യുന്നത്. ഇനി  ബ്രേക്ക് എടുക്കില്ല. പക്ഷേ വീട്ടിൽ ഇരിക്കാൻ ഇഷ്ടമാണ്!

റിലീസാകാനുള്ള സിനിമകൾ...

ലോക്ഡൗണിന് മുൻപും ശേഷവുമായി ചെയ്ത പന്ത്രണ്ടോളം സിനിമകൾ റിലീസാകാൻ ഉണ്ട്. ജോലി അഭിനയം ആണ്, അത് ചെയ്യുന്നു. രണ്ട് സീനേ ഉള്ളൂ എന്ന് പറഞ്ഞ് അഭിനയിക്കാതിരിക്കില്ല.  ഇങ്ങനത്തെ റോളുകളെ ചെയ്യൂ എന്ന് നിർബന്ധം പിടിക്കാറില്ല അന്നും ഇന്നും.

English Summary : Food Talk with Actress Neena Kurup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com