ADVERTISEMENT

ആരോഗ്യവും ആധ്യാത്മികതയും ഫോർമാറ്റ് ചെയ്യേണ്ട മാസമാണ് കർക്കടകം. കോവിഡ് സൃഷ്ടിച്ച ആശങ്കയുടെ ഇരുട്ടിൽ നിന്ന് അതിജീവനത്തിന്റെ വിളക്കു തെളിക്കുകയാണ് ഇത്തവണയും.  ചേർത്തു നിർത്തിയ പതിവുകൾ മാറി. പക്ഷേ, കഴിഞ്ഞ ഏതാനും മാസങ്ങളായി നാടൻ ഭക്ഷണത്തിന്റെ ഉപയോഗം വർധിച്ചതായി ഡോക്ടർമാർ പറയുന്നു. കർക്കടകത്തിൽ ദിവസം ഒരു നേരം ഔഷധക്കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തെ പോഷിപ്പിക്കും. 

5 പേർക്കു കർക്കടക കഞ്ഞി തയാറാക്കുന്നത് എങ്ങനെ?

ആയുർവേദ വിദഗ്ധനും വേദപണ്ഡിതനുമായ  ഡോ. തോട്ടം ശിവകരൻ നമ്പൂതിരി പറയുന്നു.

∙ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി– 300 ഗ്രാം

∙മുക്കുറ്റി, കീഴാർനെല്ലി, ചെറൂള, തഴുതാമ, മുയൽച്ചെവിയൻ, കറുക, ചെറുകടലാടി, പൂവാംകുരുന്നില എന്നിവ വേരോടെ പറിച്ചെടുത്തു നന്നായി കഴുകി ചതയ്ക്കുക. കുറുന്തോട്ടി വേരും ചതച്ചുചേർക്കാം.

∙ഉലുവ, ആശാളി, അരിയാറുകൾ (ഇവയെല്ലാം അങ്ങാടിക്കടയിൽ ലഭിക്കും) പൊടിച്ചത്.

∙ഇന്തുപ്പ് അല്ലെങ്കിൽ കല്ലുപ്പ്.

അരി വേവിക്കുന്നതിനൊപ്പം ചതച്ചെടുത്ത മരുന്നുകൾ (60 ഗ്രാം) കൂടി കിഴി കെട്ടി വേവിക്കുക. ഒപ്പം പൊടിച്ച മരുന്നുകളും ക​​ഞ്ഞിയിൽ ചേർക്കുക. വെന്തുകഴിഞ്ഞാൽ  തേങ്ങാ ചിരകിയത്, നെയ്യിൽ വറുത്ത ജീരകം, ചുവന്നുള്ളി എന്നിവയും ചേർക്കാം. ഇന്തുപ്പ് അല്ലെങ്കിൽ കല്ലുപ്പ് ആവശ്യമെങ്കിൽ ചേർക്കാം. ഉപ്പിനു പകരം നാടൻ ശർക്കരയോ പനംശർക്കരയോ ചേർക്കുന്നതും നല്ലതാണ്. ഒരു നേരമെങ്കിലും മരുന്നു കഞ്ഞി കഴിക്കുക. ഒരു തവണ ഉപയോഗിച്ച മരുന്നു കിഴി വീണ്ടും ഉപയോഗിക്കരുത്. ഓരോ ദിവസവും പുതിയതു വേണം. കർക്കടകത്തിൽ മുരിങ്ങയില, മത്സ്യമാംസാദികൾ എന്നിവ ഒഴിവാക്കണമെന്നാണ് പൊതുനിർദേശം.

മഴക്കാലത്തെ ആരോഗ്യ രക്ഷ

വീടുകളിൽ സുരക്ഷിതരായി ഇരുന്ന് ആരോഗ്യം സംരക്ഷിക്കാം. മഴക്കാലത്തു ദഹനശക്തി കുറയും. ലഘുഭക്ഷണം ശീലമാക്കുക. രാത്രി ഭക്ഷണത്തിനു കഞ്ഞി നല്ലതാണ്. മരുന്നുകൾ ചേർത്ത കർക്കടകക്കഞ്ഞി ഉത്തമം.ചുക്ക് തുടങ്ങിയ ഔഷധങ്ങൾ ചേർത്തു തിളപ്പിച്ച വെള്ളം കുടിക്കുക. ദിവസവും തൈലം പുരട്ടി ചെറു ചൂടുവെള്ളത്തിൽ കുളിക്കുക. ധാന്വന്തരം കുഴമ്പ് ഉപയോഗിക്കാം. വാതരോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ള കാലമാണ്. കഠിനവ്യായാമം ഒഴിവാക്കുക. യോഗ, പ്രാണായാമം, ധ്യാനം എന്നിവ ശീലമാക്കുക. മാനസിക സന്തോഷത്തിനു പുരാണപാരായണം നല്ലതാണ്. ഇലക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കുക. തഴുതാമ, തകര, പയർ, കുമ്പളം, മത്തൻ,ചേന, തുമ്പ, ചീര, ചേമ്പ് തുടങ്ങിയവയുടെ ഇലകൾ ഉപയോഗിക്കാം.

ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, (ചീഫ് ഫിസിഷ്യൻ, ശ്രീധരി ആയുർവേദ ആശുപത്രി, കുറിച്ചിത്താനം.)

Content Summary : ‘Karikadaka kanji’ is integral to wellness regimen during monsoons

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com