‘അന്ന് തൈര് സാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി’ : കൃഷ്ണകുമാർ
Mail This Article
അമ്മ തയാറാക്കി നൽകിയിരുന്ന തൈര് സാദത്തിന്റെ ഓർമ്മക്കുറിപ്പുമായി നടൻ കൃഷ്ണകുമാർ, ആ ഭക്ഷണത്തിൽ നിറയെ സ്നേഹമുണ്ട്, അത് മനസിലാക്കാൻ അന്നു സാധിച്ചിരുന്നില്ല.
കൃഷ്ണകുമാറിന്റെ വാക്കുകൾ:...
തൈര് സാദം... പണ്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ പുച്ഛമായിരുന്നു. കുറ്റം പറയുമായിരുന്നു... അന്നൊക്കെ വയർ സംബന്ധമായ എന്തെങ്കിലും അസുഖമുണ്ടായാൽ അമ്മ തൈര് സാദം ഉണ്ടാക്കി തരും. എന്നിട്ട് അമ്മ പറയും വയറു തണുക്കട്ടെ. ശരിയാണ്, വലിയ മരുന്നൊന്നും കഴിക്കാതെ സുഖമാകുമായിരുന്നു. അന്ന് ഇത് മാത്രമല്ല മക്കളുടെ ആരോഗ്യം നന്നായിരിക്കണേ എന്ന് വിചാരിച്ചു മാതാപിതാക്കൾ എന്ത് പറഞ്ഞാലും നമ്മൾ എതിർക്കും, തർക്കിക്കും. പലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ചു ഞാൻ ജയിച്ചെന്നു വിചാരിച്ചിട്ടുണ്ട്.
ഡൽഹിയിൽ കറങ്ങിനടന്നപ്പോൾ കഴിച്ച ഭക്ഷണത്തിൽ നിന്നും ഫുഡ് പോയ്സൺ അടിച്ചു വയറു നാശമായപ്പോൾ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി.. ഒപ്പം ഡോക്ടർ പറഞ്ഞു രാത്രി ഭക്ഷണം തൈര് സാദം കിട്ടിയാൽ അത് കഴിക്കുക. വയറു തണുക്കും. അമ്മ പറഞ്ഞ അതേ വരികൾ. അറിയാതെ മനസ്സിൽ അമ്മയുടെ ചിത്രം തെളിഞ്ഞു. തൈര് സാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം അമ്മയുണ്ടാക്കിയ തൈര് സാദം ആയിരുന്നു നല്ലതെന്നു പറയണമെന്ന് തോന്നി. പക്ഷേ പറഞ്ഞാൽ കേൾക്കാവുന്ന ദൂരത്തല്ല അമ്മയും അച്ഛനും.. പണ്ട് എവിടെയോ വായിച്ച ഒരു കാര്യം ഓർമ വന്നു.. ശബ്ദം പതുക്കെയാണ് സഞ്ചരിക്കുന്നത്. അതേ അമ്മ പറഞ്ഞ വാക്കുകൾ കേൾക്കാൻ, മനസ്സിലാക്കാൻ 53 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. അന്ന് വല്ലാതെ കുറ്റം പറഞ്ഞു മാറ്റി വെച്ച തൈര് സാദം, ഇന്നു രക്ഷക്കെത്തി. ജീവിതത്തിലും ഇതൊരു പാഠമാണെന്ന് തോന്നുന്നു. ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുത്. നാളെ അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക... മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കളും ഓർക്കുക പരമാവധി അവരെ സ്നേഹിക്കുക, സഹായിക്കുക.. അവർ തരുന്ന എന്ത് ഭക്ഷണവും കഴിച്ചിട്ട് മോശമാണെങ്കിലും നല്ലത് പറയുക.. അവർ തരുന്ന ഭക്ഷണത്തിൽ നിറയെ സ്നേഹമുണ്ട്. അവർക്കു കിട്ടുന്ന ലാഭം ആ നല്ല വാക്കുകൾ മാത്രമാണ്...എല്ലാവർക്കും സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു..
English Summary : Curd rice is the perfect end to any meal. It helps cool the stomach after a hot meal, Food Memories by Krishna Kumar.