ADVERTISEMENT

ഈ  ഓണസദ്യയിൽ പരിപ്പും പപ്പടവും കൂടി കുഴച്ചു കഴിക്കാമെന്നു കരുതരുത്. എല്ലാം തൊട്ടു നാവിൽ വച്ചു രുചിക്കാം, പക്ഷേ, എല്ലാറ്റിനും മധുരമായിരിക്കുമെന്നു മാത്രം. 

മധുരിക്കുന്ന ഓണസദ്യ കേക്കിൽ തയാറാക്കിയിരിക്കുകയാണ് അങ്ങ് ഓസ്ട്രേലിയയിൽ. കേക്ക് സദ്യയ്ക്കു പിന്നിൽ കേരളീയ വനിത തന്നെ. ഓസ്ട്രേലിയയിലെ കേക്ക് മേളയിൽ കേക്ക് കൊണ്ട് ‘ഓണസദ്യ’ ഒരുക്കി പാലക്കാട് ചക്കാന്തറ സ്വദേശി ജനനി പ്രസാദ് ആണ് താരമായത്. കണ്ടാൽ തൂശനിലയിൽ ഓണസദ്യ വിളമ്പിവച്ചതു പോലെ തോന്നും. പഴം, പപ്പടം, പായസം, അവിയൽ തുടങ്ങി 18 വിഭവങ്ങ ളുണ്ട്. പക്ഷേ, അതൊരു കേക്കാണ്. സദ്യയുണ്ടാക്കാൻ ഉപയോഗിക്കുന്ന കാരറ്റ്, ബീറ്റ്റൂട്ട്, നേന്ത്രപ്പഴം, നെയ്യ് തുടങ്ങി വിഭവങ്ങൾ ഉൾപ്പെടുത്തിയാണു കേക്കുണ്ടാക്കിയിരിക്കുന്നത്. ഈ കേക്ക് ഓസ്ട്രേലിയക്കാരുടെയും അവിടുത്തെ മലയാളികളുടെയും ഇഷ്ടവിഭവമായി. അവിടത്തെ ഓണാഘോഷത്തിലും ‘ഓണക്കേക്ക്’ താരമാകാനൊരുങ്ങുകയാണ്. 

ediblewonders-onam-cake

ചക്കാന്തറ ഗാന്ധിനഗറിൽ ‘ജനനി’ വീട്ടിൽ മുരളി ശങ്കറിന്റെയും കെ.ആർ. ധനലക്ഷ്മിയുടെയും മകളായ ജനനി ഓസ്ട്രേലയിലെ ബ്രിസ്ബെയിനിൽ ഡെർമൽ തെറപ്പിസ്റ്റാണ്. ഓസ്ട്രേലിയയിൽ നടന്ന രാജ്യാന്തര കേക്ക് മേളകളിൽ ജനനി സമ്മാനം നേടിയിട്ടുണ്ട്. കേരളീയ കലകളുടെ രൂപത്തിൽ നിർമിച്ച കേക്കുകൾക്കാണു സമ്മാനം ലഭിക്കാറെന്നു ജനനി പറയുന്നു. തമിഴ് സിനിമ ‘കബാലി’ ഇറങ്ങിയപ്പോൾ രജനീകാന്തിന്റെ കഥാപാത്രത്തിന്റെ രൂപത്തിൽ കേക്കുണ്ടാക്കി. ഇതു കണ്ട് ഇഷ്ടപ്പെട്ട രജനീകാന്തിന്റെ അഭിനന്ദനവും ജനനിക്കു ലഭിച്ചു.

കേക്കുകളോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ് അവ തയാറാക്കാൻ തുടങ്ങിയതെന്നു ജനനി പറയുന്നു. സുഹൃത്തുക്കൾക്കും മറ്റും കേക്ക് സമ്മാനമായി നൽകുമായിരുന്നു. ഓസ്ട്രേലിയക്കാർക്ക് കേക്ക് അത്രത്തോളം ഇഷ്ടപ്പെട്ട വിഭവമാണ്. ഇപ്പോൾ ‘എഡിബിൾ വണ്ടേഴ്സ്’ എന്ന പേരിൽ കേക്ക് ബിസിനസ് തുടങ്ങി. കേരളത്തിലെ വിവിധ കലാരൂപങ്ങളും ആഘോഷങ്ങളുമൊക്കെ കേക്കിൽ അലങ്കരിക്കാൻ തുടങ്ങിയതോടെ രുചിയിലും ഭംഗിയിലും മലയാളത്തനിമ വന്നു. ഓസ്ട്രേലിയയിൽ ബിസിനസുകാരനായ ഗംഗ തറയിൽ ആണു ഭർത്താവ്. മകൻ 10 വയസ്സുകാരൻ ഇഷാനും രാജ്യാന്തര കേക്ക് മേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.

English Summary : Ediblewonders by Jeniiprasad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com