ഇന്ന് ഓണമല്ലേ എന്നു ചോദിച്ചപ്പോൾ സംവിധായകൻ രഞ്ജിത്തിന് കിട്ടിയത് ഒരു കട്ടൻ ചായ...
Mail This Article
1983 ൽ സംവിധായകൻ രഞ്ജിത്ത് തൃശൂരിൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോഴുള്ള ഓണക്കാലം. അവധിക്ക് എല്ലാവരും വീട്ടിൽ പോയി. രഞ്ജിത്ത് മാത്രം ബാക്കിയായി. മെസ്സിലെ പാചകക്കാരൻ സുബ്രൻ എന്ന് എല്ലാവരും വിളിക്കുന്ന സുബ്രഹ്മണ്യൻ മാത്രം അവിടെയുണ്ട്. സുബ്രൻറെ വീട് തൃശൂരിൽ തന്നെയാണെങ്കിലും കക്ഷി വീട്ടിൽ പോകാറില്ല. രഞ്ജിത്ത് വീട്ടിൽ പോകാതിരുന്നതു കോഴിക്കോട് വരെ എത്താനുള്ള വണ്ടിക്കൂലി ഇല്ലാത്തതുകൊണ്ടാണ്. അത് ആരോടെങ്കിലും ചോദിച്ചാൽ കിട്ടും. പക്ഷെ അത് വേണ്ടെന്നു വച്ചു. പിന്നെ മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നെന്ന് രഞ്ജിത്ത് ഓർക്കുന്നു. സ്‌കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്ന അവണാട്ടുകരയിലെ ഡോ. ജോൺ മത്തായി സെന്റർ ഏതാണ്ട് എട്ടേക്കറിലാണ്. എല്ലാവരും ഒന്നു പോയിക്കിട്ടിയാൽ എട്ടേക്കർ ഒഴിഞ്ഞു കിട്ടും. വല്ലതും സ്വസ്ഥമായി എഴുതാം. വായിക്കാം. ചിന്തിക്കാം.
അവധി തുടങ്ങിയതോടെ രാവിലെ പട്ടിണി. പ്രാതലില്ല. ഉച്ചയ്ക്ക് എന്തെങ്കിലും സുബ്രൻ ഉണ്ടാക്കിയാൽ കിട്ടും. ബാക്കി സമയം ബീഡി, സിഗരറ്റ് ഒക്കെയാണ്. തിരുവോണമായി, രാവിലെ പട്ടിണി. ഇന്ന് ഓണമല്ലേ എന്നു ചോദിച്ചപ്പോൾ സുബ്രൻ ഒരു കട്ടൻ ചായയിട്ടു കൊടുത്തു. തിരിച്ച് ഒരു സഞ്ചിയിൽ എന്തോ കൊണ്ടു വരുന്നതും കണ്ടു. എന്താണ് സുബ്രാ, എന്നു ചോദിച്ചപ്പോൾ, 'അല്ല ഓണമല്ലേ' എന്നു സുബ്രൻ, കുറച്ച് പച്ചക്കറിയൊക്കെ കൊണ്ടു വന്ന് സാമ്പാറും അവിയലുമൊക്കെ സുബ്രൻ വച്ചു. 'പായസമില്ല', സുബ്രൻ പറഞ്ഞു. എന്തു പായസം. വയറു വിശന്നു പൊരിയുമ്പോൾ ഇതു തന്നെ ഭാഗ്യം എന്നു പറഞ്ഞ് രഞ്ജിത്തും പാചകത്തിൽ സുബ്രനെ സഹായിച്ചു. ഇത്രയും നല്ല ഒരോണം വേറെ ഉണ്ടായിട്ടില്ലെന്ന് രഞ്ജിത്ത് പറയുന്നു. നിശ്ശബ്ദമായ അന്തരീക്ഷത്തിൽ ഇഷ്ടമുള്ളത് വായിച്ചും എഴുതിയും കഴിഞ്ഞതിന്റെ സന്തോഷമാണത്. അവധി കഴിഞ്ഞ് എല്ലാവരും വന്ന് ഹോസ്റ്റലും ക്യാംപസും കലപിലയായപ്പോൾ താനും സുബ്രനും പോയ നാളുകൾ ഓർത്ത് പരസ്‌പരം നോക്കിച്ചിരിക്കുമായിരുന്നു എന്ന് രഞ്ജിത്ത്. പ്രാഞ്ചിയേട്ടൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഡ്രൈവറായി വരുന്ന കഥാപാത്രത്തിന് ഒരു പേര് ആലോചിച്ചപ്പോൾ രഞ്ജിത്തിന് സുബ്രൻ എന്നല്ലാതെ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. സുബ്രനോടുള്ള ഒരു സ്‌മരണ താൻ അങ്ങനെ നിറവേറ്റി എന്നു രഞ്ജിത് കരുതുന്നു.
Content Summary : Ranjith takes a walk down Onam memory lane