ADVERTISEMENT

സ്വന്തമായൊരു പുട്ടുകുറ്റി സ്വപ്നം കാണുന്ന അമ്മ, വല്ലപ്പോഴും മാത്രം കിട്ടുന്ന പുട്ടിനായി കാത്തിരിക്കുന്ന മകൻ. തമാശയായി തോന്നിയേക്കാം. എന്നാൽ അങ്ങനെയൊരു കാലമുണ്ടായിരുന്നു എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണന്റെ ജീവിതത്തിൽ. ദാരിദ്ര്യം വാണ ബാല്യകാലത്തു വിശപ്പായിരുന്നു ഏറ്റവും സ്വാദേറിയ കറിയെന്നു കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ പറയുന്നു. പശിയകറ്റിയിരുന്നതു ക‍ഞ്ഞിയും ചിലപ്പോഴൊക്കെ ചോറുമായിരുന്നു. അക്കാലത്തു സ്വപ്നം കാണാൻ സാധിച്ചിരുന്ന ഏക പലഹാരമാണ് പുട്ട്.

ചിരട്ടയും മുളയും

പുട്ടുകുറ്റി നിലവിൽ വരുംമുൻപ്, ഗ്രാമങ്ങളിൽ വലിയ കണ്ണൻചിരട്ടയാണു പുട്ടുണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. ഇതിനെ 'ചിരട്ടപ്പുട്ട്' എന്നാണു പറയുന്നത്. നല്ല നാടൻ തേങ്ങയുടെ കണ്ണുകളഞ്ഞ ചിരട്ട, വൃത്തിയുള്ള തുണിയിൽ വച്ച് അരിപ്പൊടി നിറയ്ക്കും. ചിരട്ടയെ താങ്ങാൻ വാവട്ടമുള്ള വെള്ളം നിറച്ച പാത്രത്തിനു മുകളിൽവച്ചു വേവിക്കും. അങ്ങനെയാണ് ആദ്യകാലങ്ങളിൽ വീടുകളിൽ പുട്ടുണ്ടാക്കിയിരുന്നത്. ചിരട്ടപ്പുട്ടിന്റെ കാലത്ത് നീളൻപുട്ടുമുണ്ടാക്കിയിരുന്നു. അതു മുളത്തണ്ടുകളിലായിരുന്നു ഉണ്ടാക്കിയിരുന്നത്. മുട്ടിന്റെ വലുപ്പവും തണ്ടിന്റെ നീളവും നോക്കി മുള മുറിച്ചെടുക്കും. ഇരു മുട്ടുകളും തുറക്കും. നല്ല കയറുകൊണ്ടു മുളത്തണ്ടിൽ ചുറ്റും. അതായിരുന്നു ആദ്യകാലത്തെ പുട്ടുകുറ്റി. പിന്നീടാണ് ഇന്നു കാണുന്ന രീതിയിലുള്ളവ വന്നുതുടങ്ങിയത്. സ്വന്തമായൊരു പുട്ടുക‌ുറ്റി നാട്ടിൻപുറങ്ങളിലെ വീട്ടമ്മമാരുടെയൊക്കെ സ്വപ്നമായിരുന്നു.

steamed-food-puttu

വിശപ്പറിഞ്ഞ ബാല്യം

കുന്നംകുളത്തിനടുത്ത് ഇയ്യാൽ എന്ന സ്ഥലത്താണു ടി.ഡി. രാമകൃഷ്ണൻ ജനിച്ചത്. അന്നാട്ടുകാർ പുട്ടിന് പിട്ട് എന്നാണു പറയുന്നത്. ഒത്തിരി കഷ്ടപ്പാടറിഞ്ഞായിരുന്നു ജീവിതം. കയ്യിൽ പണമില്ല; പണമുണ്ടെങ്കിലും കിട്ടാൻ ആഹാരസാധനമില്ല. അതുകൊണ്ടുതന്നെ പലഹാരം എന്നതുവിട്ട് ഭക്ഷണം എന്നതായിരുന്നു ചിന്ത. എഴുത്തുകാരന് ഏറ്റവും സ്വാദുള്ളതായി തോന്നിയ ഭക്ഷണം കഞ്ഞിയും ചോറുമാണ്. അന്നൊക്കെ കഴിക്കാൻ ഏറെ ആഗ്രഹിച്ചതും കിട്ടാൻ ബു‌ദ്ധിമുട്ടേറിയതുമായ പലഹാരമായിരുന്നു പുട്ട്.

നാടൻ ചായക്കടകളിലെ ചില്ല‌ുകൂട്ടിൽ അടുക്കിവച്ചിരിക്കുന്ന പുട്ടുകൾ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ഏറ്റവും പ്രിയപ്പെട്ട കാഴ്ചയാണ്. കാലം മ‌ാറിയതോടെ നാട്ടിൻപുറങ്ങളിലെ ലാളിത്യത്തോടൊപ്പം പുട്ടും അപ്രത്യക്ഷമാകുകയാണ്. പുട്ടിപ്പോൾ വലിയ കടകളിലേക്കു സ്ഥാനമാറ്റം ചെയ്യപ്പെട്ടുപോയി. അദ്ദേഹത്തിന്റെ ഒരു സ്വകാര്യദുഃഖം കൂടിയാണിത്.

nadan-ruchi-food-pachakam

വൈവിധ്യങ്ങളുടെ പുട്ട്

മറ്റൊരു പലഹാരത്തിനും അവകാശപ്പെടാനാകാത്ത കുറേ പ്രത്യേകതകൾ പുട്ടിനുണ്ട്. ഏതു കറിയും ചേർത്തു കഴിക്കാം. ഇന്നു കിട്ടുന്ന മിക്ക പൊടികളും ഉപയോഗിച്ച് പുട്ടുണ്ടാക്കാം. പുട്ടും കടലയും, പുട്ടും പയറും, പുട്ടും പപ്പടവും, പുട്ടും മീൻ‌കറിയും, പുട്ടും ഇറച്ചിക്കറിയും, പുട്ടും പഴവും, പുട്ടും പഞ്ചസാരയും എന്നി‌ങ്ങനെ പോകും മലയാളികൾക്കു പ്രിയങ്കരമായ ചേരുവകൾ. അരിപ്പൊടി കൂടാതെ ഗോതമ്പു പൊടിയും റവയും റാഗിയും മരച്ചീനിപ്പൊടിയും പുട്ടുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്‌. അരിയിൽ തന്നെ പച്ചരി, പുഴുക്കലരി, ഉണക്കലരി തുടങ്ങിയവ കൊണ്ടുമെല്ലാം പുട്ടുണ്ടാക്കാം. ഏറ്റവും നല്ലത് ഉണക്കലരി തന്നെയെന്നാണ് എഴുത്തുകാരന്റെ അനുഭവം.

ചിരകിയ നാളികേരവും ശർക്കരയും ചേർത്തോ, മധുരം ചേർത്ത നാളികേരപ്പാലു ചേർത്തോ തമിഴ്നാട്ടിൽ പുട്ടു വിളമ്പാറുണ്ട്. മണിപ്പുട്ടാണു മറ്റൊരു വിഭവം. അരിപ്പൊടിയിൽ അൽപം ഉപ്പും കുറച്ചു തേങ്ങയും ചേർത്തു വെള്ളത്തിൽ കുഴമ്പുപരുവത്തിൽ കുഴച്ചെടുക്കും. തുടർന്നു ഗോലി വലുപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കും.

മുട്ടപ്പുട്ട്

കേരളത്തിൽ തട്ടുകടകളുടെ ഉദ്ഭവം തൊണ്ണൂറുകളിലാണ്. അക്കാലത്തു പുട്ടുകളായിരുന്നു തട്ടുകടകളിൽ ഏറെയും. ഒത്തിരി വ്യത്യസ്തങ്ങളായ പുട്ടുകൾ അന്നു ലഭിച്ചിരുന്നു. അത്തരത്തിൽ ഒന്നാണു മുട്ടപ്പുട്ട്.

ചേരുവകൾ:

പുട്ടിന്

അരിപ്പൊടി – രണ്ടു കപ്പ്

ചിരകിയ തേങ്ങ – ഒരു കപ്പ്

വെള്ളം – ഒരു കപ്പിന് മുക്കാൽ കപ്പ് കണക്കിന്

ഉപ്പ് – ആവശ്യത്തിന്

മസാലയ്ക്ക്

മുട്ട – നാല്

സവോള – ഒന്ന് (ചെറുതായി അരിഞ്ഞത്)

തക്കാളി – ഒന്ന് (ചെറുതായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി – അര ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)

മുളകുപൊടി – ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ

ഉപ്പ്, കുരുമുളക് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം മുട്ട മസാല

മുട്ടയിൽ കുരുമുളകും ഉപ്പും ചേർത്ത് നന്നായി ഇളക്കി ഒരു പാനിൽ എണ്ണ ഒഴിച്ചു ചിക്കി മാറ്റിവയ്ക്കുക. അതേ പാനിലേക്കു കുറച്ച് എണ്ണകൂടി ഒഴിച്ച് അരിഞ്ഞുവച്ചിരിക്കുന്ന സവോള വഴറ്റുക. അതിന്റെ പച്ചപ്പ് മാറിക്കഴിഞ്ഞാൽ ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്കു ചേർത്തു നന്നായി ഇളക്കുക. ചിക്കിവച്ചിരിക്കുന്ന മുട്ടയും ചേർക്കണം. തുടർന്നു മസാലപ്പൊടികളും ചേർത്തിളക്കുക. അൽപനേരത്തിനുശേഷം തക്കാളിയും ഉപ്പും ചേർക്കാം. കുഴമ്പു പരുവത്തിലാകാൻ ആവശ്യത്തിനു വെള്ളവും.

മുട്ടപ്പുട്ട് തയാറാക്കാം

ഉപ്പു ചേർത്തു നനച്ച പുട്ടുപൊടി പത്തു മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം പുട്ടുകുറ്റിയിൽ ഒരു ടീസ്പൂൺ തേങ്ങ ചിരകിയത് ആദ്യം ഇടാം. അതിനു മുകളിലേക്കു രണ്ടു ടീസ്പൂൺ മുട്ട മസാലയാക്കി വച്ചിരിക്കുന്നത് ഇടാം. മൂന്നാമതായി പുട്ട് കുഴച്ചുവച്ചിരിക്കുന്നത് അഞ്ചോ ആറോ സ്പൂൺ ഇടാവുന്നതാണ്. ഇങ്ങനെ പുട്ടുകുറ്റി നിറയുന്നതുവരെ തുടരുക.

കുടത്തിൽ വെള്ളം ആവശ്യത്തിനൊഴിച്ച് നിറഞ്ഞ പുട്ടുകുറ്റി അടച്ചുവച്ചു നാലു മുതൽ ആറു മിനിറ്റുവരെ ആവികേറ്റി വേവിച്ചാൽ മുട്ടപ്പുട്ട് തയാർ.

Content Summary : Novelist T. D. Ramakrishnan's Food Memoir

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com