ഉത്സവ പറമ്പിലും നവരാത്രി ആഘോഷങ്ങൾക്കും ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവം...
Mail This Article
തിളച്ച വെള്ളത്തിൽ തലേദിവസം ഇട്ടുവച്ച നെല്ല് വാരിയെടുത്ത് വാർക്കാൻ വയ്ക്കുന്നതിന്റെയും അരി ഉപ്പുവെള്ളത്തിലിട്ട് ഉണക്കിയെടുത്ത് പഞ്ചസാര വെള്ളം ചേർത്ത് ഉരുളകളാക്കുന്നതിന്റെയുമെല്ലാം പ്രത്യേകതരം മണം ഒരു ഗ്രാമമാകെ നിറഞ്ഞു നിന്നിരുന്നു. ആഘോഷങ്ങളും ഉത്സവങ്ങളും അടുക്കുമ്പോൾ തത്തമംഗലം പൊരിക്കാരൻ തെരുവിലെ വീടുകളിൽ പൊരി കച്ചവടക്കാരുടെ തിരക്കായിരിക്കും. ഉത്സവ പറമ്പുകളിലും നവരാത്രി പോലുള്ള ആഘോഷങ്ങൾക്കുള്ള പൂജയ്ക്കും ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ് പൊരി.
ക്ഷേത്രങ്ങളിൽ പ്രസാദമായും വഴിയോരങ്ങളിലെ തട്ടുകടകളിൽ ചൂടൻ വിഭവങ്ങളായുമെല്ലാം പൊരി ഉപയോഗിക്കാറുണ്ട്. നെല്ല് പൊരിയാക്കാൻ ഒരാഴ്ചത്തെ അധ്വാനം. ഊതിയാൽ പറക്കുന്നതും വായിലിട്ടാൽ അലിഞ്ഞു പോകുന്നതുമായ വളരെ നിസാരമായ ഒന്നാണ് പൊരി. എന്നാൽ നെല്ല് പൊരിയാക്കിയെടുക്കാൻ പൊരിക്കാർ തെരുവിലുള്ളവർക്ക് ഒരാഴ്ചത്തെ അധ്വാനമാണ്. ഒരു ചാക്ക് നെല്ല് വലിയ കലത്തിൽ തിളപ്പിച്ച വെള്ളത്തിലേക്ക് ഇടും.
അടുത്ത ദിവസം രാവിലെ അത് വാരിയെടുത്ത് വെള്ളം ഒഴിയാൻ വയ്ക്കും. പിന്നീട് അത് ചട്ടിയിലിട്ടു വരുത്തെടുത്ത ശേഷം വെയിലത്ത് ഇട്ട് ഉണക്കിയെടുക്കും. പിന്നീട് മില്ലിൽ കൊണ്ടുപോയി അരച്ച് അരിയാക്കും. അരി ഉപ്പുവെള്ളത്തിലിട്ടുവച്ച് ഉണക്കിയെടുക്കും. പഞ്ചസാര വെള്ളം ചേർത്ത് വലിയ ഉരുളകളാക്കി ഉരുട്ടി വയ്ക്കും. ശേഷമാണ് ചട്ടിയിലിട്ടു വറുത്ത് പൊരിയാക്കിയെടുക്കുന്നത്. 5 പേർ ചേർന്ന് ഒരാഴ്ച പണിയെടുത്താൽ ഒരു ചാക്ക് നെല്ലിൽ നിന്നും 3 ചാക്ക് പൊരി ലഭിക്കുമത്രെ. പൊരിക്കാരൻ തെരുവിൽ പൊരിയില്ല.
കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നും കൊടുവായൂരിൽ നിന്നും. മസൂരി, ഐആർ 50 തുടങ്ങിയ നെല്ല് ഉപയോഗിച്ചാണ് പൊരി ഉണ്ടാക്കിയിരുന്നത്. മീനാക്ഷിപുരം, കന്നിമാരി ഭാഗങ്ങളിലാണ് ഈ നെല്ലിനം പ്രധാനമായും കൃ,ഷിചെയ്തിരുന്നത്. കാലക്രമേണ ഈ നെല്ലുകൾ അദികമാരും കൃഷിചെയാതായതും തമിഴ്നാട്ടിൽ നിന്നും പൊരി എത്തിതുടങ്ങിയതും പൊരിക്കാരൻ തെരുവിൽ നിന്നുള്ള പൊരി ഉൽപാദനത്തിനു വെല്ലുവിളിയായി.
തൊഴിലാളികളെ കിട്ടാത്തതും നെല്ലന്റെ ലഭ്യതക്കുറവും നെല്ല് ഉണക്കാനും മറ്റുമുള്ള അസകൗര്യളുമെല്ലാം പൊരിക്കാരൻ തെരുവിൽ നിന്നും പൊരി ഉൽപാദനം നിലയ്ക്കാൻ കാരണമായി. പതിറ്റാണ്ടുകളായി ചെയ്തിരുന്ന തൊഴിൽ ഉപേക്ഷിക്കാൻ മനസ്സില്ലാതെ വി. ബാബു(59) മാത്രമാണ് ഇപ്പോൾ ഇവിടെ പൊരി കച്ചവടവുമായി സജീവമായിട്ടുള്ളത്. എന്നാൽ ബാബു ഇവിടെ ഉണ്ടാക്കുന്നതല്ല. കൊടുവായൂർ മന്ദത്തുകാവിലെ കമ്പനിയിൽ നിന്നും മൊത്തമായി എടുത്തുകൊണ്ടുവന്ന് വീട്ടിൽ വച്ചുതന്നെ ചെറുകിട കച്ചവടക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. സഹായത്തിന് ഭാര്യ പ്രേമയുമുണ്ട്.
Content Summary : Festival demand brings back smile on faces of puffed rice makers