ADVERTISEMENT

പഫ്സും പൊറോട്ടയും നൂഡി‍ൽസുമൊക്കെയായിരുന്നു ഒരുകാലത്തു നമ്മുടെ ഏറ്റവും ഫാഷനബിൾ ഭക്ഷണം. പക്ഷേ ലോക്ഡൗണിനു തൊട്ടുമുൻപുമുതലും പിന്നീടിങ്ങോട്ടും കുറേ പുതിയ താരങ്ങൾ രുചിലിസ്റ്റിലെത്തിയിട്ടുണ്ട്. ഷവർമയും ഷവായും അൽഫാംചിക്കനും മന്തിയുമൊക്കെയാണ് ഇപ്പോഴത്തെ ഫുഡോളജിസ്റ്റുകളുടെ ഫേവറിറ്റ്. മയണൈസിന്റെയും ഗ്രീൻ ചട്നിയുടെയും ഗാർലിക് ചട്നിയുടെയുമൊക്കെ രുചി പത്തനംതിട്ടയുടെ ചെറുവഴികളിൽപ്പോലും നിറയുന്നുണ്ട്. ഒരുവർഷത്തിനിടെ മാത്രം ജില്ലയിൽ ആരംഭിച്ചത് ഇത്തരത്തിലുള്ള നൂറോളം കടകളാണ്. ഒറ്റമുറിയിലെ ചെറു കടകൾ മുതൽ ഇന്ത്യൻ–അറേബ്യൻ ലെബനീസ് രുചികൾ വിളമ്പുന്ന വലിയ കടകളടക്കം ഇവിടെ മുഖം കാണിച്ചിട്ടുണ്ട്. അടൂർ ബൈപാസിലെ പുതിയകാഴ്ചകളിലൊനും വർണബൾബുകൾ തിളങ്ങുന്ന പുതിയ കടകളാണ്. ചെറിയ ടൗണുകളിലടക്കം ഇപ്പോൾ ബേക്കറികളിലെ സ്ഥിരം വിഭവമായി ഷവർമയും ബ്രോസ്റ്റുമൊക്കെ മാറിയിട്ടുണ്ട്.

 

രാത്രി എട്ടിനുംഎട്ടരയ്ക്കുമൊക്കെ ഉറങ്ങിയിരുന്ന ചെറിയ ടൗണുകളിലിപ്പോൾ രാത്രി വൈകിയും ചെറുപ്പക്കാരുടെ കൂട്ടം ഭക്ഷണംകഴിക്കാനിറങ്ങുന്നതു മിക്കയിടത്തും പുതിയ കാഴ്ചയായി. റസ്റ്ററന്റിനകത്തിരിക്കുന്നതിനു പകരം ഓപ്പൻ കിച്ചനും പുറത്തുതന്നെയൊരുക്കുന്ന ഇരിപ്പിടങ്ങളുമാണു പുതിയ രീതി. 

 

നേരത്തേയുറങ്ങി രാവിലെയെഴുന്നേൽക്കുന്ന പത്തനംതിട്ടയുടെ ശീലങ്ങൾക്കുമേലാണ് എരിവും മസാലയും ചേർന്ന  പുതുരുചികളുടെ ഭക്ഷണമേശ നിരക്കുന്നത്. അച്ചപ്പവും കുഴലപ്പവുമൊക്കെ നിറഞ്ഞിരുന്ന ബേക്കറിയലമാരകളിൽ ഇപ്പോൾ നോർത്തിന്ത്യയുടെ സ്വന്തം വടാപാവും മാൽപുവയുമൊക്കെ തലകാണിച്ചുതുടങ്ങിയിട്ടുണ്ട്. 

 

തിരുവല്ല പണ്ടേ പരിഷ്കാരിയാണെങ്കിലും അടൂരും ഏനാത്തും പന്തളത്തും കുളനടയുമൊക്കെ ഈ അടുത്തകാലത്താണു നോർത്തിന്ത്യൻ വിഭവങ്ങൾ വ്യാപകമാകുന്നത്.ഹണി അൽഫാമും ബീഫ് റിബ് റൈസുമൊക്കെ പുതിയ കടകളുടെ സംഭാവനയാണ്. കൊറിയൻ–ചൈനീസ് സിനിമകളിൽ കണ്ടുപരിചയിച്ച മോമോസും ജില്ലയിലെത്തിയിട്ടുണ്ട്.    കൃത്യമായ പഠനവും അന്വേഷണവും നടത്തി കടകൾ ആരംഭിക്കുന്നവരും ഓടുന്നവർക്കൊപ്പം പുതിയ ട്രെൻഡ് ഇതാണെന്നു പറഞ്ഞു കടതുടങ്ങുന്നവരും ഉണ്ട്. മാസങ്ങളുടെ അന്വേഷണത്തിനൊടുവിൽ പലരെ തിരഞ്ഞെടുത്ത് അവരുടെ കഴിവുകൾ പരീക്ഷിച്ചറിഞ്ഞശേഷമാണു തന്റെ സ്ഥാപനത്തിൽ ഷെഫുകളെ തിര​ഞ്ഞെടുത്തതെന്ന് അടൂരിൽ സ്ട്രീറ്റ് ഫുഡ് സ്പെഷൽ വിഭവങ്ങളുമായി ഹോട്ടലാരംഭിച്ച അതുൽ കെ.എസ് പറയുന്നു.   

 

അതതു ദിവസത്തേക്കുമാത്രമുള്ള ഭക്ഷണം തയാറാക്കുന്ന രീതിയാണ് ഇവിടെ പരീക്ഷിച്ചതെന്നും അതുൽ പറയുന്നു. കഴിഞ്ഞമാസം തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ രാത്രി വൈകിയും തിരക്കാണ്. പാഴ്സലായി വാങ്ങി അൽഫാം– മന്തി പാർട്ടികൾ നടത്തുന്നതിനും ഇപ്പോൾ പ്രിയമേറെയാണ്. കോംബോ വിഭവങ്ങൾ തിരഞ്ഞെടുത്താൽ ചെലവുകുറയുമെന്നതും ഇവിടങ്ങളുടെ പ്രിയം കൂട്ടുന്നുണ്ട്. അത്യാവശ്യം തിരക്കുള്ള കടകളിൽ മാസം 30,000–40,000 രൂപയാണു വരുമാനം. ഇതിലേറെയുള്ളവരും ജില്ലയിലുണ്ട്. പരിശോധനകളുണ്ടു കേട്ടോ ജില്ലയിലിതുവരെ ഷവർമ കടകളിൽമാത്രം നടത്തിയത് 80ൽ അധികം പരിശോധനകളാണെന്നു ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ ശ്രീകുമാർ. ജി. പറയുന്നു.   

 

ജില്ലയിലെ കടകളിൽ പകുതിയിലേറെയും ശുചിത്വമാനദണ്ഡങ്ങളടക്കം പാലിക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ പറയുന്നു. 27 കടകൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്.  നാലുകടകൾ വൃത്തിഹീനമെന്നു കണ്ട് അടപ്പിച്ചു. അതേസമയം ഷവർമ പ്രശ്നത്തിനു പിന്നാലെ മിക്ക കടകളിലും ഷവർമ നിർമാണം തന്നെ നിർത്തിയതു കാരണം സാംപിളുകളെടുക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാവിഭാഗം പറയുന്നു. 

 

English Summary : Puffs, noodles, parotta... replaced by shawarma.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com