സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം നമ്മെ വീണ്ടും ഭക്ഷണ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആലോചനകളിലേക്കു കൊണ്ടുപോയിരിക്കുകയാണ്. ജീവന്റെ അടിസ്ഥാനമായ ഭക്ഷണവും വെള്ളവും ഏറ്റവും ശുചിത്വമേറിയതായിരിക്കണമെന്നു പറയാറുണ്ടെങ്കിലും ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്കു മുൻപിലെ വലിയ ചോദ്യചിഹ്നമാകുന്നു. നമ്മുടെ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തേണ്ട സമയമായോ? ഭക്ഷണത്തിലൂടെ വന്നുചേരാവുന്ന രോഗ സാധ്യതകളെക്കുറിച്ചും പൊതുജനവും അധികാരികളും അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് തൃശൂർ ഗവ.മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മുൻ പ്രഫസറും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് പ്രഫസറുമായ ഡോ.കെ.കെ.പുരുഷോത്തമൻ. ഭക്ഷ്യവിഷബാധ വയറിനെ അല്ലെങ്കിൽ ദഹന വ്യവസ്ഥയെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന തെറ്റിദ്ധാരണ ആദ്യം മാറണമെന്നു പറയുന്നു അദ്ദേഹം. വലിയ മറ്റു രോഗസാധ്യതകൾ കൂടി ഭക്ഷണത്തിലൂടെ നമ്മളിലേക്കു പ്രവേശിക്കുന്നുണ്ട്. ചില നിലക്കടലകൾ കുറച്ചുകാലം സൂക്ഷിച്ചുവച്ചാൽ അവയിൽ ചില പ്രത്യേക ഫംഗസുകൾ രൂപപ്പെടും. ഈ ഫംഗസുകൾ ഉൽപാദിപ്പിക്കുന്ന വിഷം കരളിലെ കാൻസറിനു കാരണമാകുന്നതാണ്. അതുപോലെ രാസമാലിന്യം നിറഞ്ഞ ജലത്തിൽ വളരുന്ന മീനുകളും അപകടകാരിയാണ്. അവയിൽ ഉയർന്ന അളവിൽ ലോഹധാതുക്കളുടെ സാന്നിധ്യമുണ്ടാകാം. നമ്മുടെ വയറ്റിലെത്തുന്നതിനു മുൻപേ, പാത്രത്തിലെ ഭക്ഷണത്തെ വിഷമാക്കി മാറ്റുന്ന ബാക്ടീരിയകളുണ്ടെന്നതും അറിഞ്ഞിരിക്കണം. ഞരമ്പുകളെ വരെ തളർത്തുന്ന ഭക്ഷ്യവിഷബാധയാണ് ഇതിലൂടെ സംഭവിക്കുക. കല്യാണ പാർട്ടികളിൽ വിളമ്പുന്ന വെൽക്കം ഡ്രിങ്ക് നമുക്ക് ആവശ്യമുണ്ടോയെന്നും ഡോ. പുരുഷോത്തമൻ ചോദിക്കുന്നു. നമ്മെ ആകർഷിക്കുന്നതാകും അവ. പക്ഷേ, തിളപ്പിച്ചാറ്റിയതല്ല, ചുറ്റും ഈച്ച പറക്കുന്നുണ്ടാകും. ഹോട്ടലിൽ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും നല്ല കോംബിനേഷനാണ്. പക്ഷേ, ആ ചമ്മന്തി നമുക്കു വേണോയെന്നും ഡോക്ടർ ചോദിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം? ഭക്ഷ്യസുരക്ഷാ വിഷയത്തിൽ മനോരമ ഓൺലൈനുമായി ദീർഘസംഭാഷണം നടത്തുകയാണ് ഡോ. കെ.കെ.പുരുഷോത്തമൻ..
HIGHLIGHTS
- കല്യാണ പാർട്ടികളിൽ വിളമ്പുന്ന വെൽക്കം ഡ്രിങ്ക് നമുക്ക് ആവശ്യമുണ്ടോ?
- നമ്മൾ അറിയാതെ പോകുന്ന കാര്യങ്ങൾ കൂടി ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്നുണ്ട്