ADVERTISEMENT

ചെന്നൈയിൽ തനതു കേരള വിഭവങ്ങൾ സാധാരണക്കാരനു താങ്ങാവുന്ന വിലയിൽ വിളമ്പുക എന്ന ആഗ്രഹമാണു മലയാളികളായ 2 സുഹൃത്തുക്കളെ ‘ചട്ടിച്ചോറ്’ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ചങ്ങനാശേരിക്കാരനായ സുനിൽ ജേക്കബും കണ്ണൂരുകാരൻ ബിജു ലൂക്കോസും ചേർന്ന് ആരംഭിച്ച ഭക്ഷണശാലയ്ക്കു പേരിട്ടതും ചട്ടിച്ചോറ് എന്നാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ചട്ടിയിൽ നൽകുന്ന 14 വിഭവങ്ങളടങ്ങിയ ചോറാണ് മുഖ്യ ആകർഷണം. ഗൃഹാതുരത്വം ഉണർത്തുന്ന പൊതിച്ചോറാണ് ഇവിടെ എത്തുന്നവർക്ക് പ്രിയങ്കരമായ മറ്റൊരു പ്രധാന വിഭവം. വാഴയില വാട്ടി പൊതിഞ്ഞു കെട്ടിയ പൊതിച്ചോറിന് ആവശ്യക്കാർ ഏറെ.

 

30 വർഷത്തിലേറെയായി പാചക രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ള ബിജുവിന് കോവിഡ് ലോക്ഡൗൺ കാലത്തെ പ്രതിസന്ധിയെ തുടർന്ന് ആവഡിയിൽ നടത്തി വന്ന ഹോട്ടൽ പൂട്ടേണ്ടി വന്നു. ഇതേത്തുടർന്നാണ് സുഹൃത്തുക്കളുമൊത്ത് അമിഞ്ചിക്കരയിൽ പുതിയ സംരംഭം ആരംഭിക്കാൻ തീരുമാനിച്ചത്. തുടങ്ങിയിട്ട് ഏതാനും മാസങ്ങളായപ്പോഴേക്കും നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന മലയാളികൾ ചട്ടിച്ചോറ് കഴിക്കാൻ കേട്ടറിഞ്ഞ് എത്താൻ തുടങ്ങി. ചട്ടിച്ചോറിന്റെ രുചി പിടിച്ച ധാരാളം തമിഴ്നാട്ടുകാരും സ്ഥിരം ഉപയോക്താക്കളായി മാറിയെന്നു സുനിൽ പറഞ്ഞു. കുടംപുളിയിട്ടു വച്ച മീൻകറി, വട്ടയപ്പവും ബീഫ് കറിയും തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറെ. കുത്തരി ചോറും വിവിധ തരം ബിരിയാണികളും ഇവിടെ ലഭ്യമാണ്.

 

കരിമീൻ, താറാവ്, കക്ക ഇറച്ചി, ബീഫ് തുടങ്ങിയവ കേരളത്തിൽ നിന്നാണ് എത്തിക്കുന്നത്. വില തുച്ഛം രുചി മെച്ചം എന്നതാണ് തങ്ങളുടെ മുഖമുദ്രയെന്ന് സുനിലും ബിജുവും പറയുന്നു. കേറ്ററിങ്, പാർട്ടി ഓർഡറുകൾ തുടങ്ങിയവയും ഏറ്റെടുക്കുന്നുണ്ട്. സിടിഎംഎ സംഘടിപ്പിച്ച ഉത്സവിൽ ഭക്ഷണം ഒരുക്കിയതും ചട്ടിച്ചോറ് സംഘമാണ്. ചട്ടിച്ചോറ് പാഴ്സൽ ‍നൽകാനാവശ്യമായ ചട്ടികൾ ലഭ്യമാക്കുന്നതിനായി മൺപാത്ര നിർമാതാക്കളുമായി ചർച്ചകൾ നടക്കുകയാണ്. കുറഞ്ഞ വിലയിൽ ചട്ടികൾ ലഭ്യമാകുന്ന മുറയ്ക്ക് ചട്ടിച്ചോറ് പാഴ്സൽ വിതരണവും ആരംഭിക്കും. സുനിലിനും ബിജുവിനും പിന്തുണയുമായി സേലം സ്വദേശിയായ ജഹാംഗീർ ഭായിയും ചട്ടിച്ചോറുമായി സഹകരിക്കുന്നു. ബന്ധപ്പെടാൻ: 7305404442, 7550207323.

 

English Summary : Nostalgic Kerala food in chennai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com