ADVERTISEMENT

‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം...’ എന്നു പറയാമെങ്കിലും നമുക്കു ശീലമില്ലാത്ത ഭക്ഷണം കഴിക്കാൻ കഴിയുമോ? അങ്ങനയൊരു അനുഭവം പങ്കുവയ്ക്കുകയാണ് പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽനിന്നു റവ. ഡോ. സജി വർഗീസ് മണിയാർ.

 

തമിഴ്നാട്ടിൽ സെമിനാരിയിൽ പഠിക്കുന്ന കാലം. ഞങ്ങളുടെ സഹപാഠികളിൽ പലരും വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. അവർ നായ ഇറച്ചി കഴിക്കുമെന്ന് കേട്ടിട്ടുണ്ട്.  ഒരു ദിവസം എന്റെ കൂടെ പഠിച്ചിരുന്ന ആന്ധ്രക്കാരനായ പുരോഹിതന്റെ ക്വാർട്ടേഴ്സിൽ ചെന്നപ്പോൾ അദ്ദേഹവും മകനും ഇറച്ചി വറുത്തതു കഴിക്കുകയാണ്. 

 

‘‘അച്ചോ...കൂടുന്നോ?... മട്ടൻ വറുത്തതാണ്.’’

 

സ്നേഹത്തോടെയുള്ള വിളി കേട്ടപ്പോൾ കഴിക്കാൻ തോന്നിയെങ്കിലും അച്ചന്റെ കൊച്ചമ്മയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി.

 

അതു കണ്ടപ്പോൾ എന്തോ പന്തികേടു തോന്നിയത് കൊണ്ട് മട്ടൻ എവിടെനിന്നു വാങ്ങിയാതാണെന്നു തിരക്കി.

 

അവർ പറഞ്ഞു: ‘‘വാങ്ങിയതല്ല ഒരാൾ തന്നതാണ്.’’

 

കൂടുതൽ ചോദിച്ചപ്പോഴാണ് ഉറവിടം അറിയുന്നത്. മണിപ്പുർകാരനായ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ്.

 

സെമിനാരി ക്യാംപസിൽ സ്ഥിരം സന്ദർശകനായ നായയെ ഞങ്ങളുടെ സീനീയർ തട്ടി പലർക്കുമായി വീതം വച്ച് നൽകിയിരിക്കുന്നു. 

 

കുറച്ചു ദിവസം കഴിഞ്ഞ് നോട്ടു വാങ്ങാനായി മണിപ്പുരിയായ സീനിയറിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങി വന്നു. അവർക്ക് എന്നെക്കാൾ പ്രായം കുറവാണെങ്കിലും ഞാൻ അവരെ ആന്റി എന്നാണ് വിളിച്ചിരുന്നത്. അവർ എന്നെ തിരിച്ച് അങ്കിൾ എന്നുമാണ് വിളിച്ചിരുന്നത്. 

 

അവരെ കണ്ടപ്പോൾ ഞാൻ ചോദിച്ചു : ‘‘ആന്റി നിങ്ങൾ കഴിഞ്ഞ ദിവസം സ്പെഷൽ ഡിഷ് ഉണ്ടാക്കിയെന്ന് കേട്ടല്ലോ? എന്നെക്കൂടി എന്താ

ruchikadha-series-rev-dr-saji-varghese-maniyar-memoir
റവ. ഡോ. സജി വർഗീസ് മണിയാർ

വിളിക്കാഞ്ഞത്?’’

 

ഇത് കേട്ടതും അവർ : ‘‘അങ്കിൾ... വിൽ യൂ ഇൗറ്റ്?’’

 

കുറച്ച് ദിവസമായില്ലേ, നായ ഇറച്ചി തീർന്നു കാണുമെന്നു കരുതി ഞാൻ കഴിക്കുമെന്ന് അവരോടു പറഞ്ഞു. അതു കേട്ടതും നായ ഇറച്ചിയുടെ ഗുണങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കാൻ തുടങ്ങി. പിന്നെ, ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയ അവർ തിരികെ എത്തിയതു ഗ്ലാസിൽ ചൂടു ചായയും പാത്രത്തിൽ പുകയത്ത് ഉണക്കിയ നായ ഇറച്ചിയുമായി ! 

 

അവധിക്ക് മണിപ്പുരിൽ പോകുമ്പോൾ സഹോദരന് കൊടുക്കാൻ വേണ്ടി ഉണക്കിവച്ചതാണത്രേ !

 

എനിക്ക് കഴിക്കാനും കഴിക്കാതിരിക്കാനും വയ്യാത്ത അവസ്ഥയായി. ഒരു കവിൾ ചായ കുടിച്ചിറക്കിയിട്ട് ഞാൻ അവരുടെ മുഖത്തേക്ക് നോക്കി. 

കഴിക്കാതെ രക്ഷയില്ല. അവർ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. ഇത്രയും നേരം മയമില്ലാതെ തള്ളിയതാണ്. കഴിച്ചേ പറ്റൂ.

മനസില്ലാമനസ്സോടെ ഞാൻ ഒരു ചെറിയ കഷണം എടുത്ത്ചവച്ചു. ഒരുതരം പുകച്ചുവ പോലെ. എങ്ങനെയോ ഞാൻ അതിറക്കി.

 

‘കുറച്ചല്ലേയുള്ളൂ. വച്ചേക്കൂ സഹോദരന് കൊടുക്കാം...’ എന്ന് പറഞ്ഞ് ഞാൻ അവിടെനിന്നു തടിതപ്പി.

 

തിരികെ നടന്നപ്പോൾ ഞാൻ ഒരു ഉറച്ച തീരുമാനം എടുത്തു – മേലാൽ ഒരു വീട്ടിലും ചെന്ന് അവരെ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയില്ല. പ്രത്യേകിച്ചും ഭക്ഷണകാര്യത്തിൽ...

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Manorama Online Pachakam Ruchikadha Series - Rev. Dr. Saji Varghese Maniyar Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com