ADVERTISEMENT

പഠിക്കുന്ന കാലത്ത് കൂട്ടുകാരുമായി ഓരോരോ ദേശങ്ങൾ കാണാൻ പോകുമ്പോൾ ലഭിക്കുന്ന അനുഭവങ്ങൾ ഒരിക്കലും മറക്കാത്ത ഒാർമകളാണ്. കയ്യിലുള്ളതെല്ലാം പെറുക്കിയെടുത്ത് ഒരേ മനസ്സോടെ പോകുന്ന യാത്രകൾ പ്രായമേറിയാലും മനസ്സിൽ തെളിഞ്ഞ് നിൽക്കും. എട്ടു വർഷം മുൻപ് നടന്ന അത്തരമൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് അഫ്സൽ അയൂബ്.

 

കോഴിക്കോട് എന്ന് കേൾക്കുമ്പോൾത്തന്നെ ഭക്ഷണത്തിന്റെ കാര്യമാവും ആദ്യം ഒാർമ വരിക. ഞങ്ങൾ ഏഴംഗ സംഘം കോഴിക്കോട് കാണാൻ കൊച്ചിയിൽനിന്നു ട്രെയിൻ കയറി. ഏഴുപേരിൽ രണ്ടാൾക്ക് മാത്രമാണ് ജോലിയുള്ളത്. ബാക്കിയെല്ലാം വിദ്യാർഥികൾ. അങ്ങനെ ലോ ബജറ്റ് യാത്ര പുറപ്പെടുന്നത് മുതൽ ഉസ്താദ് ഹോട്ടൽ സിനിമയുടെ ഹാങ്ഒാവറിലായിരുന്നു. കോഴിക്കോടൻ ഭക്ഷണം, ബീച്ച്, കറക്കം... അങ്ങനെ മനസ്സ് മുഴുവൻ കട്ട പ്ലാനിങ്ങുമായി ഉച്ചയ്ക്ക് കോഴിക്കോട്ടെത്തി. 

 

റഹ്മത്തിൽ പോയി ബിരിയാണി കഴിച്ചായിരുന്നു തുടക്കം. പീന്നിട് ടൗൺ മുഴുവൻ കറക്കം. മിഠായിത്തെരുവിൽ പോയി ഹൽവയും ഡ്രൈ ഫ്രൂട്ടസും കഴിച്ചു. വൈകിട്ട് ബീച്ച് റോഡരികിൽനിന്ന് ഇറച്ചിപ്പത്തിരിയും കല്ലുമ്മക്കായ പൊരിച്ചതും നന്നായി കഴിച്ചു. 

 

Manorama Online Pachakam Ruchikadha Series - Afsal Ayoob Memoir
Photo Credit : Vidhuraj M. T / Manorama

അങ്ങനെ രുചിയിൽ ഞങ്ങളുടെ ലോ ബജറ്റിന്റെ താളം തെറ്റി. 

 

സംഘത്തിന്റെ ഖജാൻജി കണക്ക് നോക്കിയപ്പോൾ രാത്രി ലഘുഭക്ഷണത്തിനും തിരികെ ട്രെയിൻ യാത്രയ്ക്കുമുള്ള കാശ് മാത്രം മിച്ചം.

 

കൊച്ചി എത്തുമ്പോൾ പുലർച്ചെയാവും. അത്താഴം കോഴിക്കോട്ടു തന്നെ കഴിക്കണം. എല്ലാവർക്കും വിശപ്പിന്റെ വിളി. അപ്പോഴേക്കും മഴയും പെയ്തു. വിശപ്പും കഷ്ടിച്ച് കഴിക്കാനുള്ള കാശിന്റെ കാര്യവും ഒാർത്തപ്പോൾ ആകെയൊരു പേടി. കോഴിക്കോട്ട് അറിയാവുന്നവരായി ആരുമില്ല. 

 

റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ചെറിയൊരു ഹോട്ടലിൽ കയറി. ആദ്യം തന്നെ ഭക്ഷണത്തിന്റെ വിലതിരക്കി. പൊറോട്ടയും ചാറും കഴിച്ച് വിശപ്പടക്കാമെന്ന പ്ലാനിൽ ഒാർഡർ കൊടുത്തു. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച ഹോട്ടൽ ഉടമ അടുത്ത് വന്ന വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 

Manorama Online Pachakam Ruchikadha Series - Afsal Ayoob Memoir
അഫ്സൽ അയൂബ്

 

അതിനെന്താ മക്കളേ, ധൈര്യമായി കഴിച്ചോ എന്ന് കോഴിക്കോടൻ ശൈലിയിൽ ഉടമ ഞങ്ങളോട് പറഞ്ഞു. 

 

ഹോട്ടൽ ഉടമ ഇങ്ങനെ പറഞ്ഞതും മനസ്സിൽ ആകെ ആശ്വാസമായി. മഴ തകർത്ത് പെയ്യുമ്പോൾ ഉടമയും ജീവനക്കാരും ഞങ്ങൾക്ക് ഭക്ഷണം വിളമ്പുകയായിരുന്നു.

 

ഭക്ഷണം കഴിച്ച് തിരികെ ഇറങ്ങി ഞങ്ങൾ കുറച്ച് പൈസ നൽകാൻ ശ്രമിച്ചപ്പോൾ ഹോട്ടലുടമ സ്നേഹത്തോടെ വിലക്കി.

 

യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോൾ അതൊരു ഉസ്താദ് ഹോട്ടൽ പോലെ തോന്നി... വയറും മനസ്സും ഒരു പോലെ നിറഞ്ഞിരുന്നു.

 

അങ്ങനെ മനസും  വയറും നിറഞ്ഞു ഞങ്ങൾ കോഴിക്കോടിനോട് യാത്ര പറഞ്ഞു.

 

വർഷങ്ങൾക്ക് ഇപ്പുറം പ്രവാസലോകത്ത് ധാരാളം കോഴിക്കോട്ടുകാരുടെ ഇടയിൽ ജീവിക്കുമ്പോൾ വീണ്ടും അന്നത്തെ ആ സ്നേഹം കിട്ടിക്കൊണ്ടേയിരിക്കുന്നു, ഒരു തരി കോട്ടം തട്ടാതെ.

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Pachakam Ruchikadha Series - Afsal Ayoob Memoir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com