ADVERTISEMENT

മുരിങ്ങ...? കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. മുരിങ്ങായിറച്ചി..? അതെന്താസാധനമെന്നു തനി കൊച്ചിക്കാർ ചോദിക്കാറില്ല. അങ്ങനെയൊരു സാധനമുണ്ട്. ഓയിസ്റ്റർ മീറ്റ് എന്നു പറഞ്ഞാലേ പരിഷ്കാരികൾക്കു മനസ്സിലാകൂ എന്നാണെങ്കിൽ  അതിന്റെ രുചിയാഴം അറിയാനൊരു വിഭവമുണ്ട്. ഗ്രിൽഡ് ഓയിസ്റ്റർ. ഇറച്ചി പുറത്തെടുത്തു പാകപ്പെടുത്തി, മുരിങ്ങയുടെ തോടുകളയാതെ അതിൽത്തന്നെ വിളമ്പിത്തരും. 

ഫോർട്ട്കൊച്ചിയിലെ ഓഷ്യാനോസ് ഭക്ഷണശാലയിൽ സീഫൂഡ് വിഭവങ്ങളുടെ ചാകരയാണ്. അതിലൊന്നുമാത്രമാണു ഗ്രിൽഡ് ഓയിസ്റ്റർ. കെ.ജെ. ഹർഷൽ റോഡിൽനിന്ന് എൽഫിൻസ്റ്റൺ റോഡിലേക്കു കടക്കുമ്പോൾ ഡച്ച് ബംഗ്ലാവിനെതിർവശത്താണ് ഓഷ്യാനോസ്. എൽഫിൻസ്റ്റൺ റസിഡൻസിയുടെ ഭാഗമാണിത്. ഓഷ്യാനോസിലെ ‘സ്റ്റാർട്ടർ’ വിഭവങ്ങളിലൊന്നാണ് ഗ്രിൽഡ് ഓയിസ്റ്റർ. പാലും ബട്ടറും ചേർത്താണു പാചകം. അതിന്റെ സമൃദ്ധി നാവിൽവയ്ക്കുമ്പോളുണ്ട്. ചവച്ചരച്ചു കഴിക്കണം. മുരിങ്ങയിറച്ചി ‘ജ്യൂസി’ ആണെന്നു തെളിയിക്കുന്ന, അങ്ങനെ ആവണമെന്നു പറഞ്ഞുതരുന്നൊരു വിഭവം. കൊച്ചിക്കാർ പൊതുവെ മുരിങ്ങയിറച്ചി ഉലർത്തി കഴിക്കുന്നവരാണ്. പക്ഷേ ഓഷ്യാനോസിലെ രുചി ഫ്യൂഷനാണ്.

ഫ്രഷ് തൈം, റോസ് മേരി എന്നിവയാണ് മുരിങ്ങയിൽ കോണ്ടിനെന്റൽരുചി പകരുന്നത്. പൊടിയായി അരിഞ്ഞ ചെറിയ ഉള്ളിയും നമ്മുടെ തനതു വറ്റൽ മുളകു ചതച്ചതും ചേരുമ്പോൾ അതു ഫ്യൂഷനാകുന്നു. മുകളിൽ പാർമീസാൻ ചീസിന്റെ ചിന്തേരടരുകൾകൂടിയാകുമ്പോൾ സംഗതി പൊടിപ്പൻ, പൊന്നപ്പൻ. ഓഷ്യാനോസിലെ 70% വിഭവങ്ങൾ ഫ്യൂഷൻ ഗണത്തിൽപ്പെടുന്നു. 30% നാടനും. ഫ്യൂഷന്റെ അടിസ്ഥാനഘടകങ്ങൾ നാലെണ്ണം: വെളുത്തുള്ളി, ഒലിവെണ്ണ, ചെറിയ ഉള്ളി, ബട്ടർ. ഇതിലാണു പാചകം. ഹെർബ്സാണു മസാലരുചി പകരുന്നത്.

ഫ്രഞ്ച് സൂപ്പ് ഇനത്തിൽപ്പെടുന്ന സീഫൂഡ് ബ്രോത്ത് കിടിലനാണ്. കാഴ്ചയിൽ സ്റ്റ്യൂപോലെ. കടൽഞണ്ട് അതിൽക്കിടന്നു കൈകാട്ടി വിളിക്കുന്നു. മീനും കക്കയും കൂന്തലും ചെമ്മീനും ചേരുന്ന സൂപ്പ്. ഒറിഗാനോയും ബേസിലും ക്രീമും ഉരുക്കിയെടുത്ത പാർമീസാൻ ചീസും ചേർത്താണു പാചകം. സീഫൂഡ് ബ്രോത്തിൽ കിടന്നുവെന്തു പാകമായിവരും നേരത്തേ പറഞ്ഞ ‘കടിയിനങ്ങൾ’. കുടിക്കുകയും കടിക്കുകയും ചെയ്യുമ്പോൾ കടൽരുചികൾ ഊറിവരും. ഇടയ്ക്കു കർപ്പൂരം കടിച്ചതുപോലെ ചില തരികൾ നാവിലും മോണയിലും ‘ഠപ്പേ, ഠപ്പേ’ന്നു പൊട്ടും. ഗലങ്കൽ എന്നു വിളിക്കുന്ന ഏഷ്യൻ ഡ്രൈ ജിഞ്ചറാണു കടിക്കുന്നത്. 

kochi-food

വർഷത്തിൽ 365 ദിവസവും കൊച്ചിയുടെ തനതു മഡ് ക്രാബ് തരാമെന്നാണ് ഓഷ്യാനോസിന്റെ  വാഗ്ദാനം. തുറന്നിരിക്കുന്ന എല്ലാ ദിവസവും എല്ലാ നേരത്തും സിംഗപ്പൂർ ചില്ലി മഡ് ക്രാബ് കിട്ടും. കാലുകളുടെ തോടുപോലും രുചികരമാക്കുന്ന ഫ്യൂഷൻ ഇനമാണിത്. കണ്ടുപേടിക്കരുത്. ചുമചുമാന്നിരിക്കും. ആവശ്യത്തിന് എരിവുണ്ട്, പുളിയുണ്ട്, പിന്നെ ഞണ്ടിറച്ചിയിൽനിന്നു കിട്ടാവുന്ന എല്ലാമുണ്ട്. ഫ്യൂഷൻ, നാടൻ വിഭവങ്ങൾക്കൊപ്പം കല്ലപ്പം, ബട്ടർ റൈസ്, ബോയിൽഡ് വെജിറ്റബിൾസ് തുടങ്ങിയവയും കിട്ടും. അപ്പഴപ്പോൾ തയാറാക്കുന്ന മെൽറ്റിങ് ചോക്കലേറ്റ് കഴിച്ചു മടങ്ങാം.

Content Summary : Eat Idam Series - Oceanos Restaurant's Grilled Oyster Meat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com