ADVERTISEMENT

ഗോൾഫേസ് ഒരു സാധാരണ റസ്റ്ററന്റാണ്. എന്നു വച്ചാൽ മാസത്തിലൊരിക്കലുള്ള ബിരിയാണി ആഘോഷമാക്കുന്ന സാധാരണക്കാരുടെ ഹോട്ടൽ. എന്നാൽ ഗോൾഫേസിൽ ആഡംബര കാറിലുള്ളവരും എത്തും. കാരണം 80 വർഷമായിട്ടും എത്തുന്നവർക്കു അവർ രുചി മടുക്കാത്ത സമ്മാനിക്കുന്നു.

 

പറവട്ടാനി പുളിക്കൻ മാർക്കറ്റിൽ മണ്ണുത്തി–തൃശൂർ പാതയോടു ചേർന്നാണു ഗോൾഫേസ് റസ്റ്ററന്റ്. 1942–ൽ കുമാരേട്ടനും ഭാര്യ ചക്കിയും ചേർന്നു തുടങ്ങിയ ചായക്കടയാണു പിന്നീടു ഗോൾഫേസായത്. തുടങ്ങിയ കാലത്ത് ഇതു ചക്കിയുടെ കടയായിരുന്നു. അവരുണ്ടാക്കുന്ന സാമ്പാറിന്റെ സ്വാദായിരുന്നു കടയുടെ പെരുമ.  ഇവരുടെ മകൻ മോഹൻദാസ് ശ്രീലങ്കയിലായിരുന്നു. അവിടുത്തെ ഏറ്റവും സ്വാദേറിയ വിഭവം നൽകുന്ന ഹോട്ടലായിരുന്നു ഗോൾഫേസ്. അതേ പേരു മോഹൻദാസ് തനിക്കു പരമ്പരാഗതമായി കിട്ടിയ ഹോട്ടലിനും നൽകി.

 

ബീഫും പൊറോട്ടയും

 

എൺപതുകളുടെ തുടക്കം മുതൽ ഗോൾഫേസ് ശ്രദ്ധിക്കപ്പെട്ടതു ബീഫ് റോസ്റ്റും പൊറോട്ടയും നൽകിയതോടെയാണ്. ഇതോടൊപ്പമെത്തിയ മുട്ട പൊറോട്ടയും ഹിറ്റായി. 

ഇന്നും അതു തുടരുന്നു. അസാധാരണമായ ഒന്നും ബീഫ് കറിയിലോ റോസ്റ്റിലോ, ബീഫ് ചില്ലിയിലോ ചില്ലി ബീഫിലോ ഇല്ല. നന്നായി നോക്കി മാത്രം തിരഞ്ഞെടുക്കുന്ന ബീഫാണ് ഇതിലെ വിജയ ഘടകം. നല്ല ബീഫ് കിട്ടിയില്ലെങ്കിൽ അന്നു ഗോൾഫേസിൽ ബീഫ് വിഭവങ്ങൾ ഉണ്ടാകില്ല. 

ബീഫിലെ ഏതു വിഭവവും രുചിച്ചു നോക്കിയാ‍ൽ അതറിയാം. കറിയിലെ ബീഫ് കഷണം തൊട്ടു നോക്കി മാത്രം ഗോൾഫേസിലെ ബീഫ് വിഭവങ്ങളുടെ മേന്മ നിശ്ചയിക്കരുത്. 

എന്റെ കുട്ടികൾ ഇവിടെനിന്നാണു ഭക്ഷണം കഴിക്കുക. അതാണു ഇവിടെ വരുന്നവർക്കു ഞാൻ നൽകുന്ന ഉറപ്പ്–മൂന്നാം തലമുറയിലെ ഉടമയായ നിതിൻദാസ് പറഞ്ഞു. മോഹൻദാസിന്റെ മകനായ നിതിൽ വിദേശത്തു ഷെഫ് ആയി ഏറെക്കാലം ജോലി ചെയ്ത ശേഷമാണു നാട്ടിൽ തിരിച്ചെത്തി ഈ ജീവിതം തിരഞ്ഞെടുത്തത്.

 

മുട്ട പൊറോട്ട

 

ഇന്നും മുട്ട പൊറോട്ടയും ബീഫും കഴിക്കാൻ പല സ്ഥലങ്ങളിൽ നിന്നു ആളുകളെത്തും. പൊറോട്ട കഷണങ്ങളാക്കി മുട്ടയും സവാളയും മസാലയും ചേർന്ന കല്ലിലിട്ടു തയാറാക്കുന്നതാണിത്. പണ്ടു മട്ടനും കിട്ടുമായിരുന്നു. 

നല്ല മട്ടൻ കിട്ടാൻ പ്രയാസമായതോടെ അതു നിർത്തി. വീട്ടിലുണ്ടാക്കുന്നതു പോലുള്ള സാധാരണ മസാലയാണ് ഉപയോഗിക്കുക എന്നതാണ് ബീഫ് വിഭവങ്ങളുടെ പ്രത്യേകത. വിഭവത്തിൽ എണ്ണ തളം കെട്ടി നിൽക്കില്ല. രാസപദാർഥങ്ങളുടെ രുചി നാവിനെ തരിപ്പിക്കുകയുമില്ല.

 

ഉൗണും സുലഭം

 

രാവിലെ ദോശ, പുട്ട്, അപ്പം എന്നിവയിലൂടെയാണു ഗോൾഫേസ് തുറക്കുന്നത്. 11 മണിയോടെ എല്ലാ വിഭവവും കിട്ടും. ഉച്ചയ്ക്കു നല്ല ഫിഷ് കറി മീൽസുണ്ട്. 12 മണിക്ക് ഊണിന്റെ ഫിഷ് കറി അടുപ്പത്തു നിന്ന് ഇറക്കും. രാത്രി 10.30നാണ് അടയ്ക്കുക. കുടുംബങ്ങൾക്കു പ്രത്യേക സ്ഥലവും സൗകര്യങ്ങളുമുണ്ട്. വലിയ ആഘോഷങ്ങളില്ലാതെ നല്ല സാദാ ഹോട്ടൽ ഭക്ഷണമാണു മനസ്സിലെങ്കിൽ ഗോൾഫേസ് നിരാശപ്പെടുത്തില്ല.

 

Content Summary : Goal Face, Family Style Restaurant in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com