ADVERTISEMENT

സ്വപ്നങ്ങൾക്ക് പ്രായപരിധി ഇല്ല എന്നത് കേട്ടുപഴകിയ ഒരു ചൊല്ലാണ്. എന്നാൽ അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് 62 വയസ്സുകാരി സ്മിത ബ്ലാഗ്ൻ. വാർധക്യത്തിലേക്കു പ്രവേശിക്കുന്നു എങ്കിലും വീട്ടിൽ ചടഞ്ഞു കൂടിയിരിക്കാതെ വൈവിധ്യമേറിയ കരിയർ സാധ്യതകൾ തിരയുന്ന ആളുകളുടെ എണ്ണം കൂടിവരുന്നുണ്ട്. പലപ്പോഴും യുവാക്കളെ നാണിപ്പിച്ചും അമ്പരപ്പിച്ചും വൈവിധ്യമേറിയ കരിയറുകൾ ഇവർ തിരഞ്ഞെടുക്കാറുണ്ട്. വർഷങ്ങൾ നീണ്ട ഗവൺമെന്റ് ഉദ്യോഗത്തിന് ശേഷം തന്റെ 62 വയസ്സിൽ സ്വന്തമായി ഒരു റസ്റ്റോറന്റ് എന്ന സ്വപ്നം പൂർത്തീകരിച്ചിരിക്കുകയാണ് ഗോവൻ സ്വദേശിയായ സ്മിത ബ്ലോഗ്ൻ.

ഗോവയിലെ സിരിദാവോയിലുള്ള സ്മിതയുടെ  ലേക്ക് വ്യൂ റസ്റ്റോറന്റ് വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മത്സ്യവിഭവങ്ങളുടെ പേരിൽ പ്രശസ്തമായിക്കഴിഞ്ഞു. കർണാടകയിലെ ധാർവാർഡിൽ ഒരു മറാട്ടി കുടുംബത്തിൽ ജനിച്ച സ്മിത വിവാഹം കഴിച്ചത് ഒരു പഞ്ചാബിയെയാണ്. അതുകൊണ്ടുതന്നെ വളരെ ചെറുപ്പത്തിൽ തന്നെ വൈവിധ്യമേറിയ ഭക്ഷണ സംസ്കാരങ്ങളുമായി പരിചയപ്പെടാൻ തനിക്ക് അവസരം ലഭിച്ചതായി അവർ ഓർത്തെടുക്കുന്നു. 2020 മാർച്ചിൽ 30 വയസ്സുകാരൻ മകനോടൊപ്പം സ്മിത ഈ റസ്റ്ററന്റിനു തുടക്കം കുറിക്കുന്നത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോകഡൗൺ അവരുടെ സ്വപ്നങ്ങൾക്ക് മേൽ നിഴൽ വീഴ്ത്തി. എന്നാൽ പരാജയപ്പെടാൻ തയാറാകാതിരുന്നാൽ സ്മിതയും മകനും ലോക്ക്ഡൗൺ കാലയളവ് ചിലവഴിച്ചത് വൈവിധ്യമേറിയ രുചിക്കൂട്ടുകളുടെ പരീക്ഷണത്തിനായാണ്.

ഇങ്ങനെ കോവിഡ് കാലത്ത്  തയാറാക്കിയ പ്രത്യേക രുചിക്കൂട്ടുകളാണ് സ്മിതയുടെ റസ്റ്ററന്റിന്റെ പ്രത്യേകത. ഗോവൻ രുചികളിൽ ഏറെ പ്രധാനപ്പെട്ടതാണ് അവിടുത്തെ മത്സ്യ വിഭവങ്ങൾ. പഴക്കമില്ലാത്ത മത്സ്യം അന്നന്നു പൊടിച്ച മസാലകളോടു ചേർത്തു ചൂടോടുകൂടി വിളമ്പാൻ സ്മിത  പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

റവയിൽ മുക്കി പൊരിച്ചെടുത്ത മീൻ അടങ്ങുന്ന ഫിഷ് താലിയാണ് സ്മിതയുടെ റസ്റ്ററന്റിലെ ഏറ്റവും തിരക്കേറിയ ഐറ്റം. 25 ലക്ഷം രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച ഈ റസ്റ്ററന്റ് ഇന്ന് ഗോവയിലെത്തുന്ന ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട ഒരിടമാണ്. റസ്റ്ററന്റിൽ വിളമ്പുന്ന ഭക്ഷണങ്ങളുടെ രുചിയുടെ സീക്രട്ട് എന്തെന്ന ചോദ്യത്തിന് സ്മിത നൽകുന്ന ഉത്തരം കറിക്കായി അരയ്ക്കുന്ന വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ് മുതൽ എല്ലാം തന്നെ  അപ്പപ്പോൾ തയാറാക്കുന്നതാണ്. ഭക്ഷണം ഓർഡർ ചെയ്തതിനുശേഷം മാത്രമാണ് മീൻ വൃത്തിയാക്കാൻ തുടങ്ങുന്നത്!

തന്റെ റസ്റ്ററന്റിന്റെ അടുക്കളയിൽ നടക്കുന്ന ഓരോ പ്രവർത്തനത്തിലും കണ്ണ് എത്തുന്നുണ്ട് എന്ന് സ്മിത ഉറപ്പാക്കാറുണ്ട്. ചെറുപ്പം മുതലേ ഭക്ഷണം തയാറാക്കുന്നതിൽ ഏറെ താല്പര്യമുണ്ടായിരുന്നു എങ്കിലും ജോലിത്തിരക്കുകൾ പലപ്പോഴും ആ സ്വപ്നം മാറ്റിവയ്ക്കാൻ സ്മിതയെ പ്രേരിപ്പിച്ചു. എന്നാൽ വാർധക്യത്തിലേക്കു കടന്നു എന്ന് മറ്റുള്ളവർക്ക് തോന്നുന്ന ഒരു പ്രായത്തിൽ, മനസ്സിനുള്ളിൽ ഒളിപ്പിച്ചുവെച്ച ആ സ്വപ്നത്തെ സ്മിത ഇന്ന് ഉയരങ്ങളിലേക്ക് പറത്തി വിട്ടിരിക്കുകയാണ്.


Content Summary : Smita Blaggan, starts restaurant in goa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com