ADVERTISEMENT

ഖത്തർ ലോകകപ്പ് തുടങ്ങിയതു മുതൽ സെലിബ്രിറ്റി ഷെഫ് നുസ്രത്ത് ഗോക്ച്ചേയും അദ്ദേഹത്തിന്റെ സോൾട്ട് ബേ റസ്റ്ററന്റും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഒന്നേകാൽ കോടി രൂപയിലേറെ വരുന്ന ബില്ലിന്റെ പേരിലായിരുന്നു കഴിഞ്ഞയാഴ്ച സോൾട്ട് ബേ വാർത്തയായതെങ്കിൽ, ഇത്തവണ അവിടെയെത്തിയ അതിഥികളുടെ പേരിലാണ് എന്നു മാത്രം. അതിഥികളെ സ്വീകരിച്ച് അവർക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ വിളമ്പുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസം നുസ്രത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 

1998, 2002 ലോകകപ്പുകളിൽ ബ്രസീലിനായി മാസ്മരിക പ്രകടനം കാഴ്ചവച്ച റൊണാൾഡോയാണ് ഇത്തവണ നുസ്രത്തിന്റെ അതിഥിയായി എത്തിയത്. ഒപ്പം ദക്ഷിണ കൊറിയയ്ക്ക് എതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീലിനു വേണ്ടി ആദ്യ ഗോള്‍ നേടിയ വിന്‍ഷ്യസ് ജൂനിയര്‍ അടക്കമുള്ള ടീം അംഗങ്ങളും.

 

ഭക്ഷണം കഴിക്കുന്നതിന് മുൻപായി നുസ്രത്തിന് ഒപ്പം ഫോട്ടോയെടുക്കാൻ താരങ്ങൾ മത്സരിക്കുന്നതും തന്റെ സിഗ്നേച്ചർ മൂവ്‌ അവരെക്കൊണ്ട് അനുകരിപ്പിക്കാൻ നുസ്രത്ത് ശ്രമിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

 

ദോഹയിലെ തന്റെ റസ്റ്ററന്റിൽ എത്തിയ ഈ പ്രത്യേക അതിഥികൾക്കായി ഒരു സ്പെഷൽ വിഭവമാണ് നുസ്രത്ത് വിളമ്പിയത് – 24 കാരറ്റ് തനി സ്വർണത്തിൽ പൊതിഞ്ഞ ഗോൾഡൻ ഓട്ടോമാൻ സ്റ്റേയ്ക്ക്.

 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മറ്റൊരു വിഡിയോയിൽ റൊണാൾഡോ, പവർഫുൾ ലോങ് റേഞ്ചറുകളിലൂടെ ഗോൾവല നിറച്ചിരുന്ന റോബർട്ടോ കാർലോസ് എന്നിവർക്കൊപ്പം കാപ്പുച്ചീനോ രുചിക്കുന്ന നുസ്രത്തിനെ കാണാം. നുസ്രത്ത് കാപ്പുച്ചീനോ കുടിക്കുന്ന രീതി അനുകരിക്കാൻ  റൊണാൾഡോ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

 

ഇറച്ചി വിഭവങ്ങളുടെ മേൽ പ്രത്യേക തരത്തിൽ ഉപ്പ് വിതറുന്ന നുസ്രത്തിന്റെ രീതിയാണ് ലോകമെമ്പാടും അദ്ദേഹത്തിന് കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചത്. ഇൻസ്റ്റഗ്രാമിൽ മാത്രം 50 മില്യനോളം ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.

 

Content Summary : Great night with the great team video by Saltbae.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com