ADVERTISEMENT

മലയാളികളുടെ മെനുവിൽ ഈ വർഷത്തെ ഒന്നാംസ്ഥാനം പൊറോട്ടയ്ക്ക്. 2022ൽ മലയാളികൾ സ്വിഗി വഴി ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് കേരള പൊറോട്ട. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കണക്കുകൾ പ്രകാരം പൊറോട്ടയ്ക്കൊപ്പം ഇടിയപ്പവും ചിക്കൻ ബിരിയാണിയുമാണ് മലയാളി ഏറ്റവും കൂടുതൽ ഓർഡർ ചെയ്തു കഴിച്ചത്. ചിക്കൻ ഫ്രൈ, അപ്പം എന്നിവയാണ് ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത ലഘുഭക്ഷണം. പാൽ, ഉള്ളി, തക്കാളി എന്നിവയും കൂടുതൽ ഓർഡർ കിട്ടിയ ഭക്ഷണ സാധനങ്ങളാണ്. 

 

പൊറോട്ടയെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ? 

 

474538659
Photo Credit : Manu Bahuguna / iStockphoto.com

മലയാളികളുടെ ദേശീയ ഭക്ഷണമേത് എന്ന ചോദ്യത്തിന് ഇപ്പോൾ ഒരുത്തരമേയുള്ളൂ; പൊറോട്ടയും ബീഫും. ജെസിബിയെന്ന മണ്ണുമാന്തിയന്ത്രം പോലെ കേരളം കീഴടക്കിയ വസ്‌തുവാണ് പൊറോട്ട എന്നു നാം പറയാറുണ്ട്. കേരളീയ ഭക്ഷണമായി ആരും പൊറോട്ടയെ കണക്കാക്കുന്നില്ലെങ്കിലും കക്ഷി വന്നവഴി അറിയുക രസകരമാണ്. 

 

പറാത്ത, പറാന്ത, പരൗന്ത തുടങ്ങിയ പല പേരുകളിലാണ് പൊറോട്ട അറിയപ്പെടുന്നത്. ബർമയിൽ പലാത്തയും മാലിദ്വീപ്‌സിൽ ഫറാട്ടയുമാണ് പേര്. പസഫിക് ദ്വീപായ ട്രിനഡാഡ് ആൻഡ് ടൊബാഗോയിൽ വരെ നമ്മുടെ പൊറോട്ടയുണ്ട് എന്നത് ശ്രദ്ധേയമാണ്. കാറക്കോറം പർവത നിരകൾക്കു തെക്ക് ഇന്ന് അഫ്‌ഗാനും പാക്കിസ്‌ഥാനുമൊക്കെ സ്‌ഥിതി ചെയ്യുന്ന പ്രദേശത്താണ് പൊറോട്ടയുടെ ജനനം എന്നു വിശ്വസിക്കപ്പെടുന്നു. ജലലഭ്യത കുറവായ, പർവതങ്ങളും മരുഭൂമികളും നിറഞ്ഞ പ്രദേശത്തിന്റെ ശൈലിയാണ് ഇന്നും പൊറോട്ടയ്‌ക്ക്. പറാത്ത്, ആത്ത എന്നീ വാക്കുകൾ ഒരുമിപ്പിച്ചാണ് പറാത്ത എന്ന വാക്കു ജനിച്ചതെന്ന് ചരിത്രകാരൻമാർ പറയുന്നു. പറാത്ത് എന്ന വാക്കിന് വിവിധ മടക്കുകളുള്ള എന്നും ആത്ത എന്ന വാക്കിന് വേവിച്ച ധാന്യം എന്നുമാണത്രേ പ്രാദേശിക വാമൊഴികളിൽ അർഥം.

 

ഇനി അൽപം ഉപദേശവുമാവാം. ഗോതമ്പുമാവ് നന്നായിട്ടരച്ച് അതിലുള്ള തവിടിന്റെ അംശം പൂർണമായും മാറ്റുമ്പോൾ കിട്ടുന്ന മാവാണ് മൈദ. ഗോതമ്പിന്റെ പൊടികളിൽ ഏറ്റവും ഗുണം കുറഞ്ഞത്. നാരുകളും തവിടിലടങ്ങിയിരിക്കുന്ന ജീവകങ്ങളും ധാതുലവണങ്ങളും ഏതാണ്ടു പൂർണമായും നീക്കം ചെയ്യുന്നതുകൊണ്ട് ഗുണനിലവാരത്തിൽ ഏറ്റവും താഴെയാണ് ഇവയുടെ സ്‌ഥാനം. നൂറു ഗ്രാം മൈദയിൽ ഏതാണ്ട് 11ഗ്രാം എന്ന തോതിൽ അടങ്ങിയിരിക്കുന്ന മാംസ്യവും അന്നജവുമാണ് ഇതിലെ പ്രധാന പോഷകഘടകങ്ങൾ. പൊറോട്ട തിന്നുമ്പോൾ ഇത്തിരി ശ്രദ്ധിക്കണം എന്നർഥം.

 

Content Summary : Kerala Parotta continue to be popular food ordered on Swiggy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com