ADVERTISEMENT

ദുരിതം അനുഭവിക്കുന്നവർക്കു നേരെ സഹായഹസ്തം നീട്ടുന്നവരുടെ  കഥകൾ ഇന്റർനെറ്റിൽ പലപ്പോഴും നാം കാണാറുണ്ട്. അത്തരത്തിൽ, പട്ടിണി കിടക്കുന്ന ഒരാളുടെ വിശപ്പകറ്റാൻ  ഇറങ്ങിപ്പുറപ്പെട്ട  ഒരു സ്ത്രീയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തന്റെ മകനിൽ നിന്നാണ് ക്ലാസിലെ അവന്റെ സഹപാഠികളിൽ ഒരാൾ ദിവസങ്ങളായി പട്ടിണിയിലാണ് എന്ന സത്യം അന്റോണിയ എന്ന വീട്ടമ്മ മനസ്സിലാക്കുന്നത്. ആഴ്ചകളായി തന്റെ സുഹൃത്ത് ഒന്നും കഴിക്കുന്നില്ല എന്നു മനസിലാക്കിയ   ആന്റോണിയോയുടെ മകൻ തനിക്ക് അമ്മ തന്നു വിട്ടിരുന്ന ഉച്ചഭക്ഷണം അയാളുമായി പങ്കുവയ്ക്കാൻ തുടങ്ങി.  ഇതറിഞ്ഞതോടുകൂടി അന്റോണിയോ  ദിവസവും രണ്ട് പാത്രത്തിൽ ഉച്ചഭക്ഷണം പാക്ക് ചെയ്തു തുടങ്ങി. ഒന്ന് അവരുടെ മകന്,  രണ്ടാമത്തേത് പട്ടിണി അനുഭവിക്കുന്ന അവന്റെ സഹപാഠിക്ക്.  തന്റെ രണ്ട് 'മക്കൾക്കും' വേണ്ടി തയ്യാർ ചെയ്ത സാൻവിച്ചും പുഴുങ്ങിയ ഏത്തപ്പഴവും അടങ്ങുന്ന ചിത്രം അന്റോണിയോ ട്വിറ്ററിൽ പങ്കുവയ്ച്ചതോടെയാണ്‌ ഈ സംഭവം പുറംലോകം അറിഞ്ഞത്.

 

തങ്ങളുടെ ജീവിതത്തിൽ നേരിടേണ്ടിവന്ന സമാനമായ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ചിലർ ഈ ട്വീറ്റിനു  താഴെ എഴുതി ചേർത്തതോടുകൂടി വളരെ വേഗം തന്നെ  ഈ പോസ്റ്റ്‌   ഇന്റർനെറ്റിൽ ചർച്ചാവിഷയമായി മാറി. കുറഞ്ഞ സമയത്തിനുള്ളിൽ 11 ദശലക്ഷം പേരാണ് ഈ ട്വീറ്റ് കണ്ടത്. പലർക്കും ഇത് ഓർമ്മകളിലേക്കുള്ള തിരിച്ചു പോക്കായിരുന്നെന്നു കമന്റുകൾ സൂചിപ്പിക്കുന്നു. പട്ടിണി അനുഭവിച്ചിരുന്ന തന്റെ ചെറുപ്പകാലത്തു തന്റെ സുഹൃത്തുക്കളുടെ മാതാപിതാക്കൾ തന്നെ സംരക്ഷിച്ചതും ഭക്ഷണം നൽകിയതും. ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അയാൾ സമ്മാനിക്കുന്നതും ആ നല്ല മനുഷ്യർക്കാണ്.

 

വേറൊരാൾ ആകട്ടെ തന്റെ 16 വയസ്സുകാരൻ മകനും ഇതേ കാര്യം തന്നെ ചെയ്യാറുണ്ടെന്നും, തന്റെ ചങ്ങാതിക്ക് ഭക്ഷണം വാങ്ങി നൽകാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും കുറിക്കുന്നു. കൊറോണ മഹാമാരി കാലത്ത് തന്റെ ഹൃദ്രോഹിയായ സഹോദരനു പോഷകഗുണമുള്ള ഭക്ഷണം ഉറപ്പാക്കാനായി,  പട്ടിണികിടന്ന അനുഭവം  പങ്കുവയ്ക്കുന്നു മറ്റൊരു വ്യക്തി. 

 

വേറൊരാൾ ആകട്ടെ കോളേജ് പഠനകാലത്തു പട്ടിണി സഹിക്കാൻ വയ്യാതെ കാമ്പസിലെ ഓറഞ്ച് മരത്തിൽ നിന്നും ഓറഞ്ച് മോഷ്ടിച്ചു  വിശപ്പടക്കിയത് അനുസ്മരിക്കുന്നു. ചെറിൽ ചാപ്മാൻ എന്ന യൂസർ  എന്തുകൊണ്ടാണ് വിദ്യാലയങ്ങളിൽ സൗജന്യ ഭക്ഷണം ഇല്ലാത്തത് എന്ന് ചോദ്യം ഉന്നയിക്കുന്നു. നിരവധി പേര് അന്റോണിയോയുടെ നല്ല മനസ്സിനെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകന്റെ സുഹൃത്തിനു വേണ്ടി ചെയ്ത ചെറിയ (വലിയ) ഒരു കാര്യം രണ്ടോ മൂന്നോ വരിയിൽ കുറിക്കുക മാത്രമാണ് അന്റോണിയോ  ചെയ്തത്. പക്ഷേ നൂറുകണക്കിന് ആളുകളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വേദിയായി ആ ട്വീറ്റ്  മാറുമെന്ന് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്ന് ആന്റോണിയോ  പിന്നീട് ട്വീറ്റ്  ചെയ്തു. മനുഷ്യ ജീവിതത്തിലെ ഏറ്റവും ഭീകരമായ യാഥാർത്ഥ്യങ്ങൾ ഒന്നാണ് പട്ടിണി എന്നതു കണക്കിലെടുക്കുമ്പോഴാണ് അപരന്റെ വിശപ്പകറ്റാനായി രണ്ട് കഷണം ബ്രഡ് വച്ച് നീട്ടാൻ തയ്യാറുള്ള  അന്തോണിയയെ പോലുള്ള സുമനസ്സുകളുടെ പ്രാധാന്യം വർദ്ധിക്കുന്നത്.

 

Content Summary : Mother Wins Praise for Giving Son's Hungry Classmate Additional Lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com