ഉപയോഗിച്ച എണ്ണ കളയേണ്ട; കൊടുത്താല്‍ കാശ് ഇങ്ങോട്ട് കിട്ടും!

Mail This Article
ഒരിക്കല്‍ ഉപയോഗിച്ച എണ്ണ, പാചകത്തിനായി വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കറിയാം. ഉപയോഗിച്ച പാചക എണ്ണ പിന്നീട് എന്തു ചെയ്യും? ഇത് ബയോ ഡീസല്‍ നിര്‍മാണത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉപയോഗം കഴിഞ്ഞ എണ്ണ റസ്റ്ററന്‍റുകളില്‍ ചെന്ന് ശേഖരിച്ച് കൊണ്ടുപോകുന്ന ഒട്ടേറെ ഏജന്‍സികളുണ്ട്. ചെന്നൈയില്‍ ഇങ്ങനെ എണ്ണ ശേഖരിക്കുന്ന ശ്രദ്ധേയമായ ഒരു കമ്പനിയാണ് യുറാനസ് ഓയിൽ കമ്പനി. സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഒരു ബിസിനസ് എങ്ങനെ കൊണ്ടുപോകണമെന്ന കാര്യത്തില്‍ മാതൃകയാവുകയാണ്, 2020 ൽ വസന്ത് ജെ.ബി, വെങ്കിടേശ്വരൻ എസ്, സ്രിന്ധി ബി എന്നിവർ ചേർന്ന് സ്ഥാപിച്ച ഈ കമ്പനി.

സ്റ്റാർ ഹോട്ടലുകൾ, റസ്റ്ററൻ്റ് ശൃംഖലകൾ, സർക്കാർ കാൻ്റീനുകൾ, സർവകലാശാലകൾ,ഭക്ഷണ ബിസിനസുകൾ എന്നിവയിൽ നിന്ന് ഇവര്‍ എണ്ണ ശേഖരിക്കുന്നു. എണ്ണ നല്കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ ഇവരെ സമീപിക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം, സ്ഥിരമായി എണ്ണ നല്‍കാന്‍ കഴിയുന്ന സ്ഥാപനമാണോ എന്ന് കമ്പനി നിയോഗിച്ച ടീം വിലയിരുത്തുന്നു. ആണെങ്കില്‍, പിന്നീട് സ്ഥാപനത്തിന് പാചക എണ്ണയുടെ കിറ്റും സ്റ്റോറേജ് കണ്ടെയ്‌നറും നല്‍കും.
തികച്ചും വൃത്തിപൂര്‍ണമായി ഈ എണ്ണ ശേഖരിച്ച ശേഷം, പണം നല്‍കുന്നു. പിന്നീട് ഇത് വായുസഞ്ചാരമുള്ള ടാങ്കുകളിൽ സൂക്ഷിക്കുന്നു, തുടർന്ന് അത് ബയോഡീസലായി മാറ്റുന്നു.

യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കമ്പനി ശ്രമിക്കുന്നുണ്ട്. നിലവിൽ, 150 ലധികം യുവസംരംഭകർ കമ്പനിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച്, വിവിധ ഇടങ്ങളില്‍ നിന്നും ഇതേപോലെ എണ്ണ ശേഖരിക്കുന്നുണ്ട്. റസ്റ്റോറന്റുകളില്‍ മാത്രമല്ല, ഗേറ്റഡ് കമ്മ്യൂണിറ്റികളില്‍ നിന്നും റസിഡൻ്റ് വെൽഫെയർ അസോസിയേഷനുകളില്‍ നിന്നുമെല്ലാം ഇവര്‍ എണ്ണ ശേഖരിക്കുന്നുണ്ട്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(FICCI) എന്നിവയുടെ അംഗീകാരത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഫോസിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി, ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് കമ്പനി ഉപയോഗിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ഇവര്‍ക്കുണ്ട്.

കേരളത്തില്‍ നിലവില്‍ 30 ഓളം ഏജൻസികൾ മുഖേന ഭക്ഷ്യവകുപ്പ് എണ്ണ ശേഖരിക്കുന്നുണ്ട്. 50 ലിറ്ററിൽ കൂടുതൽ എണ്ണ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഹോട്ടലുകൾ, ചിപ്‌സ്-മിക്‌സ്ചർ നിർമാണയൂണിറ്റുകൾ, മറ്റു ബേക്കറി സാധനങ്ങളുടെ ഉത്‌പാദനകേന്ദ്രങ്ങൾ എന്നിവ നിർബന്ധമായും ഉപയോഗിച്ച എണ്ണ കൈമാറിയിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മാത്രമല്ല, ഇതിനായി, പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും വേണം. ഉപയോഗിച്ച എണ്ണ ലിറ്ററിന് 50-60 രൂപ വിലയ്ക്കാണ് ഇത്തരം ഏജൻസികൾ വാങ്ങുന്നത്. ഇവ കേന്ദ്രസർക്കാരിന്‍റെ ഈറ്റ് റൈറ്റ് ഇന്ത്യ, റൂക്കോ പദ്ധതികൾ പ്രകാരം ബയോ ഡീസൽ ഉത്‌പാദനത്തിനായി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.