ദാസനും വിജയനും പോലെയാണ് വടക്കൻ നാട്ടിലെ മത്തിയും കായും!
Mail This Article
അമേരിക്കൻ യാത്രയിൽ കൂടെ കൂട്ടാൻ ദാസന് മീന്‍ അവിയലുണ്ടാക്കി കൊടുത്ത വിജയനെ ഓര്‍മയില്ലേ? മീന്‍ അവിയലല്ലെങ്കിലും അതിനൊക്കുന്ന ഒരു വിഭവമാണ് ഇത്തവണ. വടക്കൻ മലബാറിന്റെ സ്വന്തം മത്തിയും കായും. നാടന്‍ പച്ചക്കായയ്ക്കും മത്തിക്കും ഒരു പോലെ പ്രാഥാന്യമുള്ള തനി നാട്ടുമ്പുറത്തുകാരനാണ് മത്തിയും കായും. ചോറിനൊപ്പമല്ലാതെ മറ്റ് ചങ്ങാത്തങ്ങളൊന്നും ഈ കൂട്ടാന് ചേരില്ല. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന തനത് വടക്കൻ രുചിയാണ് മത്തിയും കായും.
ആവശ്യമുള്ള സാധനങ്ങൾ
- മത്തി– 6 എണ്ണം
- കായ – 3 വലുത്
- വെളിച്ചെണ്ണ– ആവശ്യത്തിന്
- കടുക്– 1 ടീസ്പൂൺ
- മുളകുപൊടി– 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി– ആവശ്യത്തിന്
- തേങ്ങ– ഒരു മുറിയുടെ പകുതി
- വെളുത്തുള്ളി – 8 അല്ലി
- ജീരകം– 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മത്തി കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേർത്തു വേവിച്ച് മുള്ളു കളഞ്ഞ ശേഷം മാറ്റിവയ്ക്കുക. തുടർന്ന് പച്ചക്കായ വട്ടത്തില്‍ മുറിച്ച് മുങ്ങുന്ന അളവില്‍ വെള്ളം ചേർത്ത ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക. പച്ചക്കായ വെന്തുവരുമ്പോൾ അതിലേക്ക് മുളക് പൊടി ചേർക്കാം. ഇതിനു ശേഷം തേങ്ങയും ജീരകവും വെളുത്തുള്ളിയും ചതച്ചെടുത്ത് നന്നായി വെന്ത കായയിലേക്ക് ചേർക്കാം. കൂടെ അൽപം വെളിച്ചെണ്ണയും. ഇതിനു ശേഷം വേവിച്ച് മുള്ളു കളഞ്ഞു വച്ചിരിക്കുന്ന മത്തി ചേർത്ത് നന്നായി യോജിപ്പിക്കാം.
താൽപര്യമുള്ളവർക്ക് എരിവിനായി അല്‍പം കുരുമുളക് പൊടിയും ചേർക്കാം. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും താളിച്ച് ചേർക്കുന്നതോടെ മത്തിയും കായും തയാർ.