സാമ്പാറിലും അവിയലിലും വരെ ഏത്തക്കായ! വീടുകളിലെ ‘മെനു’വും മാറുന്നു; കാരണം
Mail This Article
ഏത്തപ്പഴത്തിനു കപ്പയേക്കാൾ വില കുറഞ്ഞതോടെ വീടുകളിലെ ഭക്ഷണ ‘മെനു’വും മാറുന്നു. വൈകിട്ടു ‘കപ്പപ്പുഴുക്ക്’ കഴിച്ചിരുന്നവർ ഏത്തപ്പഴം പുഴുങ്ങി കഴിക്കുന്ന ശീലത്തിലേക്കാണു മാറിയത്. സാമ്പാറിലും അവിയലിലും ഏത്തക്കായ നിറ സാന്നിധ്യമായി. ഹോട്ടലുകളിൽ കായ ചേർത്തുള്ള കറികൾ സുലഭം. പഴംപൊരികൾക്കും കനം വച്ചു. കപ്പ വില കിലോഗ്രാമിന് 30രൂപയിലേക്ക് എത്തിയപ്പോൾ ഏത്തക്കായ വില 29ലേക്കു താഴ്‍ന്നതാണു വീടുകളിലെ ഇഷ്‍ടവിഭവമായി ഏത്തപ്പഴത്തിനു സ്ഥാനം നേടിക്കൊടുത്തത്. പച്ചക്കറിക്കടകളിലെ ഏറ്റവും വില കുറഞ്ഞ ഉൽപന്നങ്ങളിൽ ഒന്നാണ് ഇപ്പോൾ ഏത്തക്കായ.
പക്ഷേ, കായ വില കുത്തനെ ഇടിഞ്ഞതു വാഴക്കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കിലോയ്ക്ക് 20 രൂപയ്ക്ക് കായ വിൽക്കേണ്ട ഗതികേടിലാണു കർഷകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വില പകുതിയായാണു കുറഞ്ഞത്. കായ വൻ തോതിൽ വടക്കൻ ജില്ലകളിൽ നിന്ന‍് മാർക്കറ്റിൽ എത്തുന്നതാണു വില ഇടിയാൻ കാരണം.
തമിഴ്‍നാട്ടിൽ നിന്നുള്ള നേന്ത്രക്കുലകളും സുലഭമാണ്. ഏത്തക്കായയ്ക്ക് കിലോഗ്രാമിനു 30 രൂപ എങ്കിലും ലഭിച്ചാൽ മാത്രമേ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന‍് കർഷകർ പറയുന്നു. കടുത്ത വേനലിൽ ഏത്തക്കുലകൾ ഒടിഞ്ഞു വീഴുന്നതു കർഷകർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. മൂപ്പ് എത്താതെ ഒടിഞ്ഞു വീഴുന്ന കായ കറിക്കു പോലും ഉപയോഗപ്പെടുന്നില്ല. രൂക്ഷമായ വേനലും വിലയിടിവും വാഴക്കർഷകരെ കണ്ണീരിലാക്കുന്നു. പഴം പൊരി, ചിപ്‍സ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നത് പ്രധാനമായും വരവു കായ ആണ്. പഴത്തിനു വില കുറഞ്ഞതു വിൽപന ഉയരാൻ ഇടയാക്കിയിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. വാഹനങ്ങളിൽ കൊണ്ടു നടന്നു വിൽപന നടത്തുന്നവർ 100 രൂപയ്ക്ക് 4 കിലോഗ്രാം പഴമാണ് നൽകുന്നത്.
ഏത്തപ്പഴം അട
- പഴുത്ത ഏത്തപ്പഴം – 4 എണ്ണം
- ശർക്കര – മധുരത്തിന് അനുസരിച്ച്
- നെയ്യ് – 1 ടീസ്പൂൺ
- അരിപ്പൊടി – മുക്കാൽ കപ്പ്
- തേങ്ങാപ്പാൽ – അരക്കപ്പ്
- ഉപ്പ് – ഒരു നുള്ള്
- ചുക്ക് – ചെറിയ കഷണം പൊടിച്ചത്
- ഏലയ്ക്ക – 3 എണ്ണം
തയാറാക്കുന്ന വിധം
ഏത്തപ്പഴം നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ശർക്കര ചുരണ്ടിയതും തേങ്ങാപ്പാലും ചുക്ക്, ഏലയ്ക്ക എന്നിവ പൊടിച്ചതും ഉപ്പും ചേർത്ത് ഇളക്കി അരിപ്പൊടിയും ചേർത്ത് ഒന്നു കൂടി മിക്സിയിൽ അരയ്ക്കുക. നെയ്മയം പുരട്ടിയ പാത്രത്തിൽ ഈ കൂട്ട് പകർത്തി ആവിയിൽ വേവിച്ചെടുക്കാം.
English Summary: Steamed Banana Ada