ADVERTISEMENT

കപ്പകണ്ടാൽ വായിൽ കപ്പലോടുന്നവരുടെ മുന്നിൽ കപ്പപ്പുഴുക്ക് എത്തിയാലോ? വട്ടത്തിൽ നുറുക്കിയ നാടൻ ചെണ്ടമുറിയൻ മുതൽ ആഫ്രിക്കൻ 'ഇടിയുരുള' വരെ കിട്ടുന്ന ദുബായിൽ കപ്പയ്ക്ക് ഗ്ലാമർ കൂടും. നന്നായി പുഴുങ്ങിയ കപ്പ ഉരലിലിട്ട് ഇടിച്ചുരുട്ടി ഫുട്ബോൾ പരുവത്തിൽ ആക്കുന്നതാണ് ആഫ്രിക്കൻ 'ഇടിയുരുള'. വിഭവങ്ങൾ എത്രയുണ്ടെങ്കിലും കപ്പപ്പുഴുക്ക് രുചിക്കാത്ത മലയാളികളില്ല.

മലബാർ, മധ്യതിരുവിതാംകൂർ, തെക്കൻ രീതികളിലുള്ള പുഴുക്ക് ഒന്നിനൊന്നു മെച്ചമെന്നതിൽ തർക്കമില്ല. ഇതെല്ലാം ചേർന്ന രുചിക്കൂട്ടുകൾ ബാച്‌ലേഴ്സ് അടുക്കളകളെ വ്യത്യസ്തമാക്കുന്നു. ചെറുകഷണങ്ങളാക്കിയ കപ്പ പാകത്തിനു വെള്ളം ചേർത്ത് വേവിക്കുന്നതാണ് പുഴുക്കിന്റെ ആദ്യഘട്ടം. വെന്തുതുടങ്ങുമ്പോൾ ഉപ്പുചേർക്കാം. വിളഞ്ഞതേങ്ങ, മഞ്ഞൾപ്പൊടി, പച്ചമുളക് (കാന്താരി), ജീരകം എന്നിവ ചെറുതായി അരച്ചെടുക്കുന്നതാണ് കൂട്ട്.

അധികം അരയണമെന്നില്ല. കപ്പ നന്നായി വെന്തുകഴിയുമ്പോൾ വെള്ളം ഊറ്റിക്കളയണം. തുടർന്നു വലിയ തവി കൊണ്ടോ മറ്റോ ഉടയ്ക്കുന്നു. ഇതിലേക്കു കൂട്ടുകൾ ചേർത്ത് വീണ്ടും നേരിയ തീയിൽ വയ്ക്കണം. ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കണം. തുടർന്നു പച്ചവെളിച്ചെണ്ണ ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക. കട്ടികൂടിയ മരത്തവിയാണു നല്ലത്. ചുവന്നമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും  ചേർത്തു കടുക് വറുത്താൽ രുചികൂടും. അധികം അധ്വാനം ആവശ്യമില്ലാത്ത ബാച്‌ലേഴ്സ് പുഴുക്ക് തയാർ. ചിലർ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുന്നു.

പച്ചമുളകും ചെറിയ ഉള്ളിയും വെളിച്ചെണ്ണയും ചേർത്തരച്ച ചട്നിക്കു ചേരുന്ന വിഭവമാണ് കപ്പപ്പുഴുക്ക്. കുടമ്പുളിയിട്ടു വറ്റിച്ച കോട്ടയം മീൻകറി, ബീഫ്, മട്ടൻ കറി, ചിക്കൻ-താറാവ് റോസ്റ്റ് എന്നിവയെല്ലാം പരീക്ഷിക്കാം. അധികം വേകാത്ത കപ്പകൊണ്ടുള്ള പുഴുക്കാണെങ്കിൽ മിച്ചമുള്ളത് പരിഷ്കരിക്കാം. ചെറിയ ഉള്ളിയും ഉണങ്ങിയ മുളകും ചതച്ച് വെളിച്ചെണ്ണയിൽ നന്നായി വഴറ്റി കപ്പക്കഷണങ്ങൾ ചേർത്ത് ഒന്നുകൂടി വഴറ്റിയെടുത്ത്  ചെറുചൂടോടെ കഴിക്കാം.  മല്ലിയില, പുതിന ചട്നി കൂടിയുണ്ടെങ്കിൽ ഉഷാർ. കപ്പ-മീൻ കട്‌ലറ്റ്, കപ്പവട, കപ്പപ്പായസം, കപ്പബോണ്ട, കപ്പ മെഴുക്കുപുരട്ടി, കപ്പ തോരൻ എന്നിവയും മറുനാട്ടിൽ പിടിമുറുക്കുകയാണ്.

English Summary : Kerala Tapioca Recipes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com