ആ സിനിമകൾ ‘കോടി ക്ലബിൽ’ കയറിയെന്നത് നുണ? തട്ടിപ്പിന് കൂട്ട് ബുക്കിങ് ആപ്: ഇ.ഡി പിടികൂടുമോ ‘വില്ലന്മാരെ?’

Mail This Article
മലയാള സിനിമയിലെ തരക്കേടില്ലാത്ത നടൻ കൂടിയായ ഒരു നിര്‍മാതാവ് അടുത്തിടെ 10 കോടി രൂപ മുടക്കിയൊരു പടം പിടിച്ചു. അണിയറ ജോലിയെല്ലാം കഴിഞ്ഞ് സിനിമ തിയറ്ററില്‍ എത്താനിരിക്കേ തലേന്ന് ഒരു ഫോണ്‍ വിളി. ഒരു ഏജന്‍സിയില്‍ നിന്നാണെന്ന് അങ്ങേത്തലയ്ക്കൽനിന്ന് മറുപടി. കക്ഷിക്ക് രണ്ടുകോടി രൂപ വേണം. സൗജന്യ ടിക്കറ്റെടുക്കാനാണ്. ഫ്രീ ടിക്കറ്റുകൊടുത്ത് ആളുകളെ തിയറ്ററില്‍ കയറ്റും. സിനിമ ഹൗസ്‍ഫുൾ ആണെന്ന് പ്രചരിപ്പിക്കാം. റേറ്റിങ്ങും അതുവഴി കൂട്ടാം. മിനിമം 10ല്‍ 7 ‘സ്റ്റാർ’ ഉറപ്പ്. നിര്‍മാതാവിന് സുസമ്മതം. രണ്ടുകോടി അന്നുതന്നെ ഏജൻസിയിലെത്തിച്ചു. പടം കുറച്ചുനാൾ തിയറ്ററില്‍ ഓടിക്കഴിഞ്ഞപ്പോൾ അതാ മുടക്കുമുതലിന്‍റെ ഇരട്ടി വാഗ്ദാനവുമായി ഒടിടി കമ്പനികളും ടിവി ചാനലുകളും മുന്നില്‍. ‘‘ഞാൻ പിടിച്ച പടത്തിന് ഞാൻ തന്നെ ടിക്കറ്റെടുത്ത് ആളുകളെ കയറ്റിയെങ്കിലെന്താ! മുടക്കുമുതല്‍ ലാഭസഹിതം തിരിച്ചുകിട്ടിയില്ലേ’’, നിര്‍മാതാവിന്‍റെ ആത്മഗതം. ഇതാണ് ഇപ്പോൾ മലയാള സിനിമയില്‍ യഥാര്‍ഥത്തില്‍ നടക്കുന്നതെന്ന് രണ്ട് മുന്‍നിര നിര്‍മാതാക്കള്‍തന്നെയാണ് മനോരമ ഓണ്‍ലൈനിനോട് വ്യക്തമാക്കിയത്. പല കോണുകളില്‍നിന്നും