റിലീസിനു പിന്നാലെ വൻ പരാജയം, ആ ‘മരണം’ പിന്നീട് സിനിമയുടെ പാഠപുസ്തകം: ‘ഇരുവറിനും’ മുൻപേ സംഭവിച്ച ‘ജോർജിയൻ’ അദ്ഭുതം

Mail This Article
തിരിച്ചറിയപ്പെടാതെ പോയ മഹത്വത്തിന്റെ പേരാണ് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് കെ.ജി.ജോര്‍ജ്. ജീവിതകാലത്ത് ഒരിക്കല്‍ പോലും മികച്ച സംവിധായകനുളള ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് ദയനീയമായ ചരിത്രവൈരുധ്യം. പുരസ്കാരങ്ങളുടെ അഭാവംകൊണ്ട് മങ്ങുന്നതല്ല ആ മഹിമ. വൈക്കം മുഹമ്മദ് ബഷീറിനെ നിരാകരിച്ച പുരസ്കാര നിർണയ സമിതികള്‍, കാലം അദ്ദേഹത്തിനായി കാത്തു വച്ച അനശ്വരത കണ്ട് തലതാഴ്ത്തും പോലെ കെ.ജി.ജോര്‍ജിന്റെ കാര്യത്തിലും നാളെ പശ്ചാത്തപിക്കേണ്ടതായി വരും. രഞ്ജി പണിക്കരെ പോലെയുള്ള മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ മുതല്‍ ലിജോ ജോസിനെയും ദിലീഷ് പോത്തനെയും പോലെ ഏറ്റവും പുതിയ ചലച്ചിത്രകാരന്മാര് വരെ മലയാളത്തിലെ മാസ്റ്റര്‍ ഫിലിം മേക്കറായി ഉയര്‍ത്തിക്കാട്ടുന്ന അതികായനാണ് കെ.ജി.ജോര്‍ജ്. അമൂര്‍ത്തമായ ആഖ്യാനരീതിയില്‍ കഥാകഥനം നിര്‍വഹിക്കുന്ന ആര്‍ട്ട്ഹൗസ് ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ വ്യാഖ്യാനിക്കാന്‍ നിരൂപകരും ചില മാധ്യമപ്രവര്‍ത്തകരും വ്യാഖ്യാതാക്കളും ആവശ്യമായി വരൂമ്പോള്‍ ജോര്‍ജിന്റെ സിനിമകള്‍ സ്വയം സംവദിക്കുന്നവയാണ്. അതിന് പിന്‍പാട്ടുകാരുടെ ഒത്താശ ആവശ്യമില്ല. ഏത് സാധാരണക്കാരനും ഉള്‍ക്കൊളളാന്‍ പാകത്തില്‍ ആസ്വാദനക്ഷമവും അതേസമയം ഗഹനമായ ആശയതലങ്ങളാല് സമ്പന്നവുമാണ് ‘ജോര്‍ജിയന്‍’ സിനിമകള്‍.