ലൈംഗികത്തൊഴിലാളിയെ പ്രേമിച്ച കോടീശ്വരൻ; ‘അവളുടെ രാവുകൾ’ അവസാനിക്കുന്നിടത്ത് തുടങ്ങുന്നു ‘അനോറ’യുടെ ജീവിതം

Mail This Article
ആഗോളതലത്തില്‍ ഒരു ചലച്ചിത്രത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ഓസ്‌കര്‍ അവാര്‍ഡില്‍ പ്രധാനപ്പെട്ടതെല്ലാം സ്വന്തമാക്കിയ ‘അനോറ’ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ, ആറു ദശലക്ഷം ഡോളർ (ഏകദേശം 52 കോടി രൂപ) ചെലവിട്ട് നിർമിച്ച ചിത്രമാണ്. ഒരു ബിഗ് ബജറ്റ് മലയാള സിനിമയേക്കാള്‍ ചെലവു കുറഞ്ഞ പടം. ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകണം; ഏതൊരു സിനിമയുടെയും മികവിന്റെ മാനദണ്ഡം ബജറ്റല്ല എന്ന് സമർഥിക്കാൻ വേണ്ടിത്തന്നെയാണത്. സമീപകാലത്തായി മലയാളികള്‍ ബജറ്റിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ മൂല്യനിര്‍ണയം നടത്തുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ വലിയ സന്ദേശമാണ് അനോറ നല്‍കുന്നത്. വാരിവലിച്ച് പണം മുടക്കി അതിന്റെ നാലിരട്ടി പെരുപ്പിച്ച് കാട്ടിയാൽ നല്ല സിനിമയുണ്ടാവില്ല. ഓസ്‌കറിന്റെ ഏഴയലത്ത് എത്താനും സാധിക്കില്ല. അതിന് മൗലികതയുളള പ്രമേയങ്ങളും ആവിഷ്‌കാരരീതികളും വേണം. അനോറ എന്ന കൊച്ചുചിത്രം പറയാതെ പറയുന്നത് ഈ യാഥാർഥ്യമാണ്. വന്‍കിട താരങ്ങളോ വമ്പന്‍ അണിയറപ്രവര്‍ത്തകരോ ഇല്ലാതെതന്നെ ഗുണമേന്മയുള്ള ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാമെന്ന സന്ദേശം കൂടിയാണ് ഓസ്‌കര്‍ ജൂറി നല്‍കുന്നത്. വാണിജ്യ സിനിമ-ആര്‍ട്ട് സിനിമ എന്ന തരംതിരിവുകള്‍ ഒഴിച്ചുനിര്‍ത്തി ഇതിവൃത്തത്തോട് സത്യസന്ധമായ സമീപനം സ്വീകരിച്ച, വൃത്തിയുളള സിനിമയാണ് അനോറ. മികച്ച ചിത്രം അനോറ, മികച്ച നടി മൈക്കി മാഡിസൻ, മികച്ച സംവിധായകന്‍ ഷോണ്‍ ബേക്കര്‍, മികച്ച തിരക്കഥ ഷോണ്‍ ബേക്കര്‍, മികച്ച എഡിറ്റര്‍ ഷോണ്‍ ബേക്കര്‍ എന്നിങ്ങനെ അഞ്ച് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അനോറ മികച്ച സിനിമയെക്കുറിച്ചുളള മലയാളിയുടെ വ്യവസ്ഥാപിത സങ്കല്‍പങ്ങളും കപടബോധവും അപ്പാടെ തച്ചുടയ്ക്കുന്ന ചിത്രമാണ്.