പാട്ട് ഹിറ്റായിട്ടും 'കാണാൻ കൊതിച്ച്' ആ ചിത്രം; അവാർഡിൽ ചതിച്ചത് 'ഒളിസേവ' തർജമ; മണ്ണിലും മനസ്സിലും ഈണം നിറച്ച് വിദ്യാധരൻ മാഷ്

Mail This Article
യക്ഷ-കിന്നര-ഗന്ധർവന്മാരെ പോലെ ദേവഗായകരാണു പുരാണങ്ങളിലെ വിദ്യാധരന്മാർ. മറ്റുള്ളവരെ ആകർഷിക്കാനും മനസ്സുവായിച്ചെടുക്കാനും സംഗീതത്തിലൂടെ സന്തോഷിപ്പിക്കാനും സിദ്ധിയുള്ളവർ. തൃശൂരിലെ ആറാട്ടുപുഴ ദേശത്ത് 1945 മാർച്ച് 6ന് പറതൂക്കംപറമ്പിൽ ശങ്കരനും തങ്കമ്മയ്ക്കും ഒരു ഉണ്ണിപിറന്നപ്പോൾ ഈ കഥയറിയാതെ അച്ഛൻ ഇട്ട പേരും അതായിരുന്നു-വിദ്യാധരൻ. പക്ഷേ, സംഗീതം ആ പേരിനെ യാഥാർഥ്യമാക്കി. കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, ജി.ദേവരാജൻ, എം.എസ്.വിശ്വനാഥൻ തുടങ്ങിയ സംഗീത മഹാരഥന്മാർക്കൊപ്പം തനിവഴി വെട്ടിയ പിന്മുറക്കാരനായി അവൻ വളർന്നു. ഏഴു മക്കളിലെ മുതിർന്നയാളായിരുന്നു വിദ്യാധരൻ. താഴെ നാലാണും രണ്ടു പെണ്ണും. അച്ഛന്റെ രണ്ടനുജൻമാരും ഭാര്യമാരും കുട്ടികളുമൊക്കെയായി 22 പേരടങ്ങുന്ന കൂട്ടുകുടുംബം. തുന്നൽപ്പണിയിൽനിന്ന് അച്ഛൻ ശങ്കരനു കിട്ടുന്ന തുച്ഛമായ കൂലിയായിരുന്നു വീട്ടിലെ ഏകവരുമാനം. പഠിക്കുന്ന കാലം മുതൽ ഉള്ളിൽ സംഗീതവാസനയുണ്ട്. അച്ഛനിൽനിന്നു കിട്ടിയതാണ്. കുടുംബത്തിലെ കാരണവരായിരുന്ന കൊച്ചക്കനാശാൻ ആണ് സംഗീതത്തിന്റെ ബാലപാഠം പകർന്നത്. ചവിട്ടാർമോണിയത്തിൽ ആശാൻ പഠിപ്പിച്ചതു വള്ളിപുള്ളി തെറ്റാതെ പഠിച്ചു. പഠിച്ച സംഗീതപാഠങ്ങൾ മറ്റു കുട്ടികൾക്കു പകർന്നു കൊടുക്കാൻ ആശാൻ ഏൽപ്പിച്ചതോടെ കുഞ്ഞു വിദ്യാധരനെ കാലം വിദ്യാധരൻ മാഷാക്കി ഉയർത്തുകയായിരുന്നു. ഉത്സവങ്ങൾ, പാർട്ടി പരിപാടികൾ, കാർണിവലുകൾ, സൈക്കിൾ യജ്ഞങ്ങൾ എന്നിവയിലൊക്കെ അന്നു പാടും, ഹാർമോണിയം വായിക്കും. ട്രൗസറിട്ട ബാലതാരം വേദികളിലും കാണികളിലും അദ്ഭുതം തീർത്തു.