പഠിച്ചത് ഐഐടിയിൽ, ജോലി കാലിക്കച്ചവടം; കമ്പനി മൂല്യം 565 കോടി, ഇടപാട് തുക 2500 കോടി!

Mail This Article
പശു വളർത്തലും കറവയുംകൊണ്ടു കഴിയുന്ന വീടുകളിലെ 2 പെൺകുട്ടികൾ എൻട്രൻസിൽ പാടുപെട്ടു പഠിച്ച് ഐഐടിയിൽ പ്രവേശനം നേടി. പഠനം കഴിഞ്ഞ് ഒന്നാന്തരം കമ്പനികളിൽ വലിയ ശമ്പളത്തിൽ ജോലി. പിന്നെ ജോലി വലിച്ചെറിഞ്ഞ് കന്നുകാലിക്കച്ചവടത്തിനിറങ്ങി!!! കേട്ടാൽ ആരും തലയിൽ കൈവയ്ക്കും! അവരുടെ പെറ്റമ്മമാരെ ഓർത്തു പരിതപിക്കും. പക്ഷേ ഇതു വാണിയംകുളത്തും കുഴൽമന്ദത്തും നടക്കുന്ന പോലുള്ള കാളച്ചന്തയല്ല. ഓൺലൈൻ ആപ് വഴിയാണ് കച്ചവടം. ആ പെൺകുട്ടികളുണ്ടാക്കിയ സ്റ്റാർട്ടപ് കമ്പനിയുടെ ഇന്നത്തെ മൂല്യം 565 കോടി! അതിൽ അവരുടെ ഓഹരിയുടെ മൂല്യം വച്ചു നോക്കിയാൽ രണ്ടു പേരും കോടീശ്വരികൾ. കഴിഞ്ഞ വർഷം 5 ലക്ഷം കാലികളെ വിറ്റു, അതിലെ ആകെ ഇടപാട് തുക 2500 കോടിയാണ്. ഓൺലൈൻ ആപ് നടത്തുന്ന ഇവരുടെ കമ്പനിക്ക് ഓരോ ഇടപാടിലും ചെറിയ കമ്മിഷൻ കിട്ടുന്നു. ഇവർക്ക് ഫണ്ടിങ് ചെയ്യാൻ (എന്നു വച്ചാൽ ബിസിനസ് വളർത്താനുള്ള മൂലധനം നൽകാൻ) ഭൂഗോളത്തിലെ വൻ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾ ക്യൂ നിൽക്കുന്നു! ഇനി കഥ തുടങ്ങാം. ആ പെൺകുട്ടികളുടെ ചിത്രം നോക്കുക. ഉത്തരേന്ത്യൻ കുഗ്രാമങ്ങളിൽ സാധാരണയായുള്ള കയറ് കട്ടിലിൽ ഇരിക്കുകയാണ് ഇരുവരും. പടത്തിൽ പോസ് ചെയ്യാൻ അടുത്തു തന്നെ ഊക്കനൊരു എരുമയെ കെട്ടിയിട്ടുമുണ്ട്. നമ്മുടെ നാട്ടിലും സ്റ്റാർട്ടപ് ഉണ്ടാക്കാൻ നടക്കുന്ന ചെക്കൻമാർക്കും ‘ചെക്കി’കൾക്കുമൊരു പാഠവുമാണ് ഇക്കഥ.