കുമ്പ കുലുക്കി, കൊമ്പു കുലുക്കി, ഇരമ്പിയും ഇടയ്ക്കൊന്ന് ഇടഞ്ഞും നിർത്താതെ ഓടിയും കിതയ്ക്കാതെ കുതിച്ചും കെഎൽ 15 എന്ന സീരീസിൽ ആനവണ്ടി നിരത്തിലിറങ്ങിത്തുടങ്ങിയിട്ട് ഇത് 35–ാം വർഷം. ആനവണ്ടിയുടെ അൽപം ഉയർന്ന ശബ്ദത്തിനൊപ്പം ഓർമകളും വഴിയോരക്കാഴ്ചകളും ഇടയ്ക്കൊരു മയക്കവും ചേരുമ്പോൾ ജീവിതം സിനിമാക്കഥ പോലെ തോന്നിച്ചേക്കാം. പശ്ചാത്തല സംഗീതമില്ല, ആടാനും പാടാനും ആളുകളില്ല, അറുബോറൻ ഏടുകൾ വേഗത്തിലോടിച്ചു കളയാനും കഴിയില്ല, പക്ഷേ, ആനവണ്ടിയുടെ കുഞ്ഞുജനാലകൾ ഓരോരുത്തർക്കും കുഞ്ഞു സ്ക്രീനാണ്. കാഴ്ചകള്‍ നിറയുന്ന ആ കൊച്ചു സ്ക്രീനിൽ, വഴിയൊന്നായിട്ടും ഇടത്തും വലത്തും മുന്നിലും പിന്നിലും നിറയുന്ന തുറന്ന സ്ക്രീനുകളിൽ ഓരോരുത്തരും കാണുന്നതും മെനയുന്നതും ഇതുവരെ പറയാത്ത, ആരും കേൾക്കാത്ത കഥകളുടെ പെരുമഴ. ആ കഥകളിലേക്ക്, ആനവണ്ടിക്കൊപ്പം ഒരു യാത്ര പോയാലോ...
HIGHLIGHTS
- 1938 ഫെബ്രുവരി 20ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ തിരുവിതാംകൂറിൽ ആരംഭിച്ച പൊതു ബസ് സർവീസ്, 84 വർഷങ്ങൾ പിന്നിട്ട് കെഎസ്ആർടിസി എന്ന തലയെടുപ്പൊടെ നിൽക്കുകയാണ്. പിന്നിട്ട ഓരോ വഴിയിലും താണ്ടിയത് ഒട്ടേറെ കടമ്പകൾ. അതിൽ ഏറ്റവും പുതിയതാണ്, ശമ്പളം നൽകാൻ പോലും സർക്കാർ സഹായിക്കുന്നില്ലെന്ന ആരോപണത്തോടെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ രാജി ഭീഷണി മുഴക്കിയത്. പുതിയ വിവാദങ്ങളും ഉദ്യമങ്ങളുമെല്ലാമായി കിതപ്പുണ്ടെങ്കിലും ഇന്നും കുതിപ്പു തുടരുന്ന ‘ആനവണ്ടി’യുടെ ചരിത്രമാണിത്...