മൂന്ന് കൂട്ടം ഇറച്ചിയെ തോൽപിച്ച മാങ്ങാക്കറി; കൂക്കികൾ കൈമാറിയ രഹസ്യക്കൂട്ട്; കാണാം യഥാർഥ അങ്കമാലി രുചിക്കൂട്ട്- വിഡിയോ

Mail This Article
ആദ്യം ചോറ്, പിന്നെ മാങ്ങാക്കറി, ശേഷം പോർക്ക്, തൊട്ടുകൂട്ടാൻ സർലാസ് (നമ്മടെ സള്ളാസേ...). അങ്കമാലിക്കാരുടെ വയറും മനസ്സും നിറയാൻ ഇതു ധാരാളം. പണ്ടൊക്കെ അങ്കമാലിയിലെ കല്യാണ സദ്യയിൽ ഇത്രയും വിഭവങ്ങൾ നിർബന്ധമായിരുന്നു. കാശുണ്ടെങ്കിൽ പോർക്കിനൊപ്പം ബീഫും ഇടം പിടിക്കും. ഇനി അതിസമ്പന്നനാണെങ്കിൽ ചിക്കനും വിളമ്പും, അതും ഒരു കഷ്‌ണം. മൂന്നു കൂട്ടം ഇറച്ചിയും മാങ്ങാക്കറിയും ചേർത്തുള്ള സദ്യ വിളമ്പിയാൽ ആ കുടുംബത്തിന്റെ പേര് ഇതുപോലെ അടുത്ത സദ്യകിട്ടുന്നതുവരെ കഴിക്കുന്നവരുടെ മനസ്സിലും നാവിലും കാണും. അന്നൊക്കെ അധ്വാനികളായ ആണുങ്ങൾ ഇരുന്ന ഇരുപ്പിൽ ഒരു കിലോ പോർക്കും കഴിച്ചേ എഴുന്നേൽക്കുകയുള്ളൂ. എങ്കിലും കൈകഴുകിയാൽ പിന്നെ സംസാരം മുഴുവൻ മാങ്ങാക്കറിയെ കുറിച്ചായിരിക്കും. മാങ്ങാക്കറി ശരിയായില്ലെങ്കിൽ സദ്യ മൊത്തത്തിൽ കുളമായി. ഈ ‘രുചി വിധി’യിൽ ഒപ്പം കഴിച്ച പോർക്കും ബീഫും പോലും രക്ഷയ്ക്കെത്തില്ല. 2017ൽ അങ്കമാലിയുടെ രുചിമനസ്സ് നന്നായി അറിയാവുന്ന ചെമ്പൻ വിനോദ് തിരക്കഥ എഴുതിയ സിനിമ അങ്കമാലി ഡയറീസിലൂടെയാണ് മാങ്ങാക്കറിക്കു ലോകം മുഴുവൻ ആരാധകർ ഉണ്ടായത്. ശേഷം മാങ്ങാക്കറി നാടുവിട്ട് പലയിടത്തും അടുപ്പിൽ തിളച്ചു കുറുകി. എന്നിട്ടും ജന്മനാട്ടിലെ രുചി നൽകാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. എന്തിനേറെപ്പറയണം, അങ്കമാലിയിൽ വീടുകളിൽ ഉണ്ടാക്കുന്ന മാങ്ങാക്കറിക്കു പോലും കല്യാണ സദ്യയിൽ വിളമ്പുന്ന മാങ്ങാക്കറിയുടെ ‘ഒറിജിനൽ’ രുചി ലഭിക്കില്ലെന്നാണ് പറയുക. അതിനും ഉണ്ട് ഒരു കാരണം. അങ്കമാലി മാങ്ങാക്കറിയുടെ രഹസ്യങ്ങൾ തേടിയുള്ള ഈ വിഡിയോ യാത്രയിൽ ഒപ്പം കൂടിയാൽ നിങ്ങൾക്കും കിട്ടും ആ രുചിക്കൂട്ട്.