ലോകം അതെല്ലാം കണ്ടത് ‘ആദ്യ’മായിരുന്നു, പാപ്പയിലൂടെയായിരുന്നു; പ്രകൃതിയുടെയും മനുഷ്യന്റെയും ശബ്ദമായ ദൈവിക ജീവിതം

Mail This Article
‘‘ദാരിദ്യംകൊണ്ടോ മറ്റു ജീവിത സാഹചര്യങ്ങൾകൊണ്ടോ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടി വന്നവരോട് കരുണ കാണിക്കാതെ അവരുടെ അന്തസ്സിനു ക്ഷതമേൽപിച്ച് നാടുകടത്തുന്നത് ക്രിസ്തീയ മൂല്യങ്ങൾക്ക് ചേർന്നതല്ല.’’ അസുഖം കീഴ്‌പ്പെടുത്തുന്നതിന് ദിവസങ്ങൾക്കു മുൻപ് ഫ്രാൻസിസ് മാർപാപ്പ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ ഉയർത്തിയ വിമർശനമാണിത്. ഇറ്റലിയിൽ നിന്ന് സുരക്ഷിതമല്ലാത്ത ഒരു ബോട്ടിൽ നാടുകടന്ന് അർജന്റീനയിലെത്തി ജീവിതം കരുപ്പിടിപ്പിച്ചവരുടെ ചെറുമകനായ പാപ്പ തന്റെ ജീവിതത്തിലുടനീളം അഭയാർഥികൾക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു. മരണത്തിനു ശേഷം പുറത്തിറക്കാൻ നിശ്ചയിച്ച് പിന്നീട് തീരുമാനം മാറ്റി 2025 വർഷമാദ്യം പുറത്തിറക്കിയ ‘ഹോപ്’ എന്ന ആത്മകഥയിലും, ആരുമില്ലാത്തവർക്കു വേണ്ടിയും മാറ്റിനിർത്തപ്പെട്ടവർക്കു വേണ്ടിയും വേദനിച്ചുകൊണ്ടേയിരുന്ന, അവരുടെ മുറിവുകൾ ഉണക്കലാണ് തന്റെ ദൗത്യമെന്ന് വിശ്വസിച്ചുകൊണ്ടേയിരുന്ന പാപ്പയെ കാണാം. ഇന്നേവരെ ഒരു മാർപാപ്പയും സ്വീകരിച്ചിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ജനകീയനായ ആ പാപ്പ ഇനിയെന്നും ജനഹൃദയങ്ങളിൽ നിറവോടെ നിൽക്കും. ലോകം കണ്ണീരോടെ വിട പറയുമ്പോഴും മരണത്തിൽ പോലും പുതു ചരിത്രത്തിനു തുടക്കമിടുകയാണ് അദ്ദേഹം. അസാധാരണമായ, ദൈവികമായ ആ ജീവിതവഴികളിലൂടെ ഒരു യാത്ര.