കാറിലെത്തുന്ന പുതിയ പാപ്പയെ കാത്തുനിന്നു, വന്നത് ‘ലാസ്റ്റ് ബസിൽ’; ചരിത്രമായി 2 മാർപാപ്പമാരുടെ കൂടിക്കാഴ്ച

Mail This Article
‘‘ലോകത്തിന്റെ ദൃഷ്‌ടിയിൽനിന്നു മറഞ്ഞിരിക്കുകയും ദൈവം കണ്ടെത്തുകയും ചെയ്‌തയാളാണ് ഫ്രാൻസിസ് മാർപാപ്പ’’. – കർദിനാൾ ജോർജ് മാരിയോ ബെർഗോഗ്ലിയോ, ഫ്രാൻസിസ് ഒന്നാമന്‍ എന്ന നാമധേയത്തിൽ വിശുദ്ധ പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തതിന് പിന്നാലെ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ പറഞ്ഞ വാക്കുകളാണിത്. ആഗോള കത്തോലിക്ക സഭയിൽ ഒട്ടേറെ ‘അപൂർവതകൾക്ക്’ വഴിയൊരുക്കിക്കൊണ്ട് കടന്നുവന്ന ആ വലിയ ഇടയനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇതിലും മനോഹരമായി വിവരിക്കാൻ ആകുമായിരുന്നില്ല. കാലത്തിന്റെ നിയോഗം പോലെ വളരെ അപ്രതീക്ഷിതമായി ആയിരുന്നു സഭാധ്യക്ഷന്റെ കുപ്പായത്തിലേക്ക് ഫ്രാൻസിസ് പാപ്പയുടെ വരവ്. ഈ വരവിലും അതിന് മുൻപും അതിന് ശേഷവും സഭാ ചരിത്രത്തിൽ അദ്ദേഹം ഒരുക്കിവച്ച ഒട്ടേറെ അപൂർവതകളുണ്ട്. അതിനെല്ലാം ഒരു പങ്കാളിയും. രണ്ട് മാർപ്പാപ്പമാർ ചേർന്ന് സൃഷ്ടിച്ച ആ അപൂർവതകളിലേക്ക് ഒരു യാത്ര... 700 വർഷങ്ങൾക്കിപ്പുറം ഒരു മാർപ്പാപ്പ സ്വമേധയ രാജിവയ്ക്കുന്നു. ബനഡിക്‌ട് പതിനാറാമൻ പാപ്പയുടെ സ്ഥാന ത്യാഗത്തിന് പിന്നാലെ പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നു. എന്നാൽ അപ്പോഴും എവിടെയും അർജന്റീനയിലെ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന ‘കർദിനാൾ ബർഗോളിയോയുടെ’ പേര് ഉയർന്നു കേട്ടിരുന്നില്ല. കോൺക്ലേവിനു മുൻപ് ഉയർന്നുകേട്ട പേരുകൾ മറ്റുപലരുടേതുമായിരുന്നു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് 1272 വർഷത്തിനു ശേഷം കർദിനാൾ ബർഗോളിയോയിലൂടെ യൂറോപ്പിനു പുറത്തുനിന്ന് ഒരു മാർപാപ്പയെ ആഗോള കത്തോലിക്ക സഭയ്ക്ക് ലഭിക്കുന്നു.