‘ഇതാണ് ചന്ദ്രനിൽ പോകാനുള്ള വാഹനം’; കാട്ടിനുള്ളിൽ വീരപ്പനെ തിരയാനും കഴിയും! അന്ന് ഗാഡ്ഗിലിനെ തിരുത്തിയ കസ്തൂരി രംഗൻ

Mail This Article
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഹാളിൽ ഡോ. കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിൽ ഉപഗ്രഹ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. 2002 സെപ്റ്റംബർ മാസമാണെന്നാണ് ഓർമ. കാലാവസ്ഥാ നിരീക്ഷണം ശക്തിപ്പെടുത്താനായി ഇന്ത്യ അന്നാദ്യമായി വിക്ഷേപിച്ച മെറ്റ്സാറ്റ് എന്ന ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയ ശേഷം അന്നത്തെ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ ചെയർമാൻ പത്രപ്രവർത്തകരെ കാണാനായി എത്തി. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്ന് അന്നത്തെ ഡയറക്ടർ ജി. മാധവൻ നായരുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘവും അന്ന് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ജോർജ് ജോസഫിനെ പോലെ പേരെടുത്ത പല മലയാളി ശാസ്ത്രജ്ഞരും മെറ്റ്സാറ്റ് ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നു. നൂറോളം പത്രപ്രതിനിധികൾ സമ്മേളിച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയിൽ നിന്ന് 100 കിലോമീറ്റർ വടക്കായി തമിഴ്നാട്– ആന്ധ്രപ്രദേശ് അതിർത്തിയിലെ വിശാലമായ വലിയൊരു കടലോരമാണ് ശ്രീഹരിക്കോട്ട. സമീപത്തെ ഉപ്പളങ്ങളിൽ ദേശാടനപക്ഷികൾ ധാരാളമായി എത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പ്രത്യേക വാഹനത്തിൽ അന്ന് രാവിലെയാണ് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ പത്രലേഖക സംഘത്തെ ഐഎസ്ആർഒയും ഇൻഫർമേഷൻ ബ്യൂറോയും എത്തിച്ചിരിക്കുന്നത്. പലരും ചോദ്യങ്ങൾ ചോദിച്ചു. കൂടുതൽ പേ ലോഡിനെ വഹിക്കാൻ ശേഷിയുള്ള പുതിയ തരം റോക്കറ്റാണ് മെറ്റ് സാറ്റിനെ ഭ്രമണ പഥത്തിൽ എത്തിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ചന്ദ്രനിലേക്ക് ഭാവിയിൽ പോകാനുള്ള പുതിയ വാഹനം ഇതായിരിക്കുമെന്ന് ദൂരക്കാഴ്ചയോടെ ചെയർമാൻ പറഞ്ഞത് ഇപ്പോഴും ഓർമിക്കുന്നു.