കെട്ടുകഥകളല്ല കേരള ചരിത്രമെന്ന് തെളിയിച്ച എംജിഎസ്; ശിഷ്യരെ തന്നോളം വളർത്തിയ തണൽ; ‘അങ്ങില്ലായിരുന്നുവെങ്കിൽ ഞങ്ങളെത്ര ചെറുത്’

Mail This Article
ഒരിക്കൽ രാഷ്ട്രീയ നിലപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ ഗുരുവിനെ ശിഷ്യൻ പരസ്യമായി എതിർത്തു. ഫലമോ ഗുരു പിണങ്ങി. താൻ വീട്ടിലേക്കൊന്നു വന്നോട്ടെയെന്ന് ശിഷ്യന്റെ അന്വേഷണം. വേണ്ടെന്നു ഗുരുവിന്റെ തുറന്നടിച്ച മറുപടി. ഇതേ സമയം മറ്റൊന്നുകൂടി സംഭവിച്ചു, ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാല പ്രാചീന ഭാരതചരിത്രം പഠിപ്പിക്കാൻ ഒരാളെ നിർദേശിക്കണമെന്ന് ഗുരുവിനോട് ആവശ്യപ്പെട്ടു. അപ്പോൾ ഗുരു ചൂണ്ടിക്കാട്ടിയത് ഇതേ ശിഷ്യനെ. വ്യക്തിപരമായ അഭിപ്രായഭിന്നത അക്കാദമിക് തലത്തിലേക്ക് വലിച്ചിഴക്കാൻ തയാറല്ലാത്ത ആ ഗുരുവാണ് ഏപ്രിൽ 26നു വിടപറഞ്ഞ ഡോ.എംജി.എസ്.നാരായണൻ. ശിഷ്യൻ പ്രഫ. കേശവൻ വെളുത്താട്ടും. എംജിഎസ് തന്നെ ചരിത്രം പഠിപ്പിക്കുകയായിരുന്നില്ല, പകരം ചരിത്രം എങ്ങനെ പഠിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ശിഷ്യനായ പ്രഫ. കേശവൻ വെളുത്താട്ട് പറഞ്ഞത്. മീൻ പിടിച്ചുതരുന്നതിനു പകരം മീൻപിടിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുതരും പോലെ പ്രഫ. വെളുത്താട്ട് അതിനെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. ഒരിക്കൽ എവിടേക്കാണെന്നു വ്യക്തമാക്കാതെ എംജിഎസ് തന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്കു കൂട്ടിക്കൊണ്ടുപോയ അനുഭവവും അദ്ദേഹം പങ്കുവച്ചു. നേരെ ചെന്നത് രോഗബാധിതനായി കഴിയുന്ന കുട്ടിക്കൃഷ്ണമാരാരുടെ അടുത്തേക്ക്. എംജിഎസിനെ കണ്ടതും മാരാർ പരിഭവത്തോടെ ചോദിച്ചു, ‘താനതു ചെയ്തില്ലല്ലോ?’. സംഗതി എന്താണെന്ന് മടക്കയാത്രയിൽ ചോദിച്ചപ്പോൾ എംജിഎസ് വെളുത്താട്ടിനോടു പറഞ്ഞു– ‘കുട്ടിക്കൃഷ്ണമാരാരുടെ ‘ഭാരത പര്യടന’ത്തിന്റെ പരിഭാഷയുടെ കാര്യമായിരുന്നു ആ പരിഭവം’..