55 വയസ്സ്; കൊടുമുടിത്തുമ്പിലേക്ക് കൊതി മാറാതെ 31–ാം തവണ; പടി കയറുമ്പോൾ കിതയ്ക്കുന്നവരോട് ‘എവറസ്റ്റ് മാൻ’ പറയുന്നു: എങ്ങനെ നേടി ഈ ശേഷി?

Mail This Article
‘‘പ്രായമെന്നതു സംഖ്യ മാത്രമാണ്, ആരോഗ്യമാണു സമ്പത്ത്. ഓരോ പർവതാരോഹണവും സ്വന്തം പരിമിതികളെ മറികടക്കാനും സാഹസത്തെ സ്വീകരിക്കാനുമുള്ള അവസരമാണ്. ഞാൻ വൈകിയല്ലോ എന്നാരും കരുതരുത്. സ്വപ്നങ്ങളുടെയും അഭിനിവേശങ്ങളുടെയും പിന്നാലെ പോകാൻ നിങ്ങൾ ഒരിക്കലും വൈകിയിട്ടില്ല.’’– പറയുന്നത് കാമി റീത്ത. ലോകത്തിന്റെ ഉയരക്കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിൽ 30 തവണ കാലുകുത്തിയിട്ടും മതിയാകാത്ത 55 വയസ്സുകാരൻ ഷെർപ. 29,032 അടി (8849 മീറ്റർ) ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ വീണ്ടും ചുംബിക്കാനായി 31–ാം ദൗത്യത്തിലാണ് ഇതിഹാസ പർവതാരോഹകനായ കാമിയും സംഘവും. ഉദ്യമം വിജയിച്ചാൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റെക്കോർഡ് കാമി പുതുക്കും. 1994ൽ ആദ്യമായി എവറസ്റ്റിൽ എത്തിയ നേപ്പാളുകാരനായ കാമി, പർവതാരോഹകരുടെ സീനിയർ ഗൈഡ് കൂടിയാണ്. പർവതാരോഹകരുടെയും സാഹസിക സഞ്ചാരികളുടെയും സ്വപ്ന സ്ഥലമാണ് എവറസ്റ്റ്. നൂറുകണക്കിനു പർവതാരോഹകർ അവരുടെ ജീവിതകാലത്ത് ഒന്നോ രണ്ടോ തവണയാണ് ഈ അതുല്യനേട്ടത്തിനു ശ്രമിക്കുക. എന്നാൽ അവരെയെല്ലാം മറികടന്ന് എവറസ്റ്റ് കീഴടക്കുന്നതു ജീവിതവ്രതമാക്കിയ മനുഷ്യനാണു കാമി റീത്ത ഷെർപ. ‘എവറസ്റ്റ് മനുഷ്യൻ’ (Everest Man) എന്ന വിശേഷണമുള്ള കാമിക്ക്, അപൂർവമായ സ്വന്തം റെക്കോർഡുകൾ തകർക്കുന്നതാണു വിനോദം. മനുഷ്യന്റെ സഹനശക്തിയെ പരിധികൾക്കപ്പുറത്തേക്ക് ഉയർത്തി തലമുറകളെ കാമി പ്രചോദിപ്പിക്കുന്നു. പർവതാരോഹണത്തിന്റെ തലസ്ഥാനമെന്ന നേപ്പാളിന്റെ പ്രശസ്തിയും ഊട്ടിയുറപ്പിക്കുന്നു. ഉള്ളംകയ്യിലെന്ന പോലെ എവറസ്റ്റിലേക്കു നിരന്തര യാത്രയ്ക്കു കാമിയെ പ്രേരിപ്പിക്കുന്നതെന്താണ്? എങ്ങനെയാണു പർവതാരോഹണം അഭിനിവേശമായത്? ആരോഗ്യപരമായി എന്തെല്ലാം ശാരീരിക സവിശേഷതകളാണു കാമിക്കു ബലമാകുന്നത്? അസ്ഥി മരവിക്കുന്ന തണുപ്പിനെ കൂസാതെ, പ്രാണവായു പരിമിതമായ കൊടിമുടിത്തുമ്പിനെ തേടി കൊതിമാറാതെ കയറിയെത്തുന്ന കാമി റീത്തയുടെ അദ്ഭുതജീവിതത്തിലെ പ്രത്യേകതകൾ എന്താണ്?