വീട്ടിൽ കത്തിയുമായി ഒരാൾ കൊല്ലാൻ വന്നു; ഇത് പോരാട്ടത്തിന്റെ ഹൃദയം; ബാനു പറയുന്നു 'ഇതേ ഭീഷണി ഞാനും മുഴക്കിയിട്ടുണ്ട്'

Mail This Article
ഹാസനിലെ പെൻഷൻ മൊഹല്ലയുടെ ഇടുങ്ങിയ വഴികൾ ലോക വിശാലതയിലേക്കു തുറക്കുകയാണ്. കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥാസമാഹാരം ‘ഹാർട്ട് ലാംപ്’ ബുക്കർ ഇന്റർനാഷനൽ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതോടെയാണ് മൊഹല്ലയും ഇവിടെ നിന്നുരുവമെടുത്ത കഥാപാത്രങ്ങളും ലോകശ്രദ്ധയിലേക്കു വന്നത്. ബാനുവിന്റെ തന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ കഥകൾ. സാമൂഹിക അനീതികളും സ്ത്രീകളുടെ ആന്തരിക പ്രതിരോധവും വരച്ചു കാട്ടുന്ന കഥാപാത്രങ്ങൾ. യാഥാസ്ഥിതികത്വത്തോട് അവർ സന്ധിയില്ലാതെ കലഹിക്കുന്നു. ചെറുത്തുനിൽപിന്റെ, അതിജീവനത്തിന്റെ അതിരുകളില്ലാത്ത ഭാഷ. അഭിഭാഷക കൂടിയായ ബാനു ജീവിതത്തിലും റിബലാണ്. വ്യക്തി സ്വാതന്ത്ര്യത്തിനായി ഭ്രാന്തമായി പോരാടും. ഏതവസ്ഥയിലും പിന്തുണയുമായി ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദീനുമുണ്ട്. അകന്ന ബന്ധു കൂടിയായ മുഷ്താഖിനെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ആ പ്രണയക്കരുത്തു മതി, 77–ാം വയസ്സിലും പുരുഷാധിപത്യത്തെ ഉൾഭയമില്ലാതെ തുറന്നുകാട്ടാൻ.