ഒടുവില്‍, ‘ഒമഹായിലെ ഒറാക്ക്ൾ’ വിശ്രമിക്കുന്നു; ക്ഷമകൊണ്ട് കോടികൾ കൊയ്ത് ബഫറ്റിന്റെ പടിയിറക്കം; വരുമോ മകനും തലപ്പത്തേക്ക്?

Mail This Article
ക്ഷമയില്ലാത്തവരിൽ നിന്ന് ക്ഷമയുള്ളവരിലേക്ക് പണം മാറാൻ സഹായിക്കുന്ന മാർഗമാണ് ഓഹരി വിപണി. ‘ഒമാഹയിലെ ഒറാക്ക്ൾ ’ (The Oracle of Omaha) എന്ന് ലോകം വിളിക്കുന്ന സാക്ഷാൽ വാറൻ ബഫറ്റിന്റെ പ്രശസ്തമായ വാക്കുകൾ. 94-ാം വയസ്സിൽ ഏവരെയും ഞെട്ടിച്ച് ബഫറ്റ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ വാക്കുകളും ഒരിക്കലും ഓഹരി വിപണിയെയോ നിക്ഷേപകരെ വിട്ടൊഴിയില്ലെന്ന് വ്യക്തം. ‘ക്ഷമ’ ആയിരിക്കണം ഓഹരി നിക്ഷേപകനു വേണ്ട ആദ്യ യോഗ്യതയെന്ന് അദ്ദേഹം സ്വജീവിതംകൊണ്ട് കാണിച്ചു. ഓഹരി നിക്ഷേപം ഹ്രസ്വകാലത്തേക്കല്ല, ദീർഘകാലത്തേക്ക് ആവണമെന്നും സ്വന്തം അനുഭവത്തിലൂടെ ലോകത്തെ പഠിപ്പിച്ച ബഫറ്റ്, തന്റെ കമ്പനിയായ ബെർക്‍ഷർ ഹാത്തവേയുടെ സിഇഒ സ്ഥാനം 2025 അവസാനത്തോടെ ഒഴിയും. എത്രാം വയസ്സിലാണ് നിങ്ങൾ ആദ്യമായി ഓഹരി നിക്ഷേപം നടത്തിയത്? 20? 30? 40? ഓഹരിയിൽ നിക്ഷേപിക്കാൻ പ്രായം ഒരു വിഷയമേയല്ലെന്ന് തെളിയിച്ചതും ബഫറ്റ് തന്നെ. 11-ാം വയസ്സിൽ ആദ്യ നിക്ഷേപം. ആദ്യം രുചിച്ചതും നഷ്ടം. പിന്നീട്, ക്ഷമ എന്തെന്നറിഞ്ഞു. പിന്നാലെ, നിക്ഷേപം ഒരിക്കലും ചെറുകാലത്തേക്കാവരുതെന്ന പാഠവും.