സഹോദരനെ പോലെ സംസാരിച്ചു, ഭക്ഷണം വിളമ്പി; കേരളത്തെ സ്നേഹിച്ച ലിയോ പതിനാലാമൻ; വീണ്ടും എത്താനിരിക്കേ പുതുനിയോഗം

Mail This Article
കേരളത്തിലെ ക്രൈസ്തവ മതവിശ്വാസികളിൽ ബഹുഭൂരിപക്ഷത്തേയും കത്തോലിക്ക സഭാ വിശ്വാസികളാക്കിയ ഉദയംപേരൂർ സുന്നഹദോസ് സംഘടിപ്പിച്ചത് ഒരു അഗസ്തീനിയൻ സഭാ സമൂഹക്കാരനായിരുന്നു. അന്നത്തെ ഗോവ ആർച്ച് ബിഷപ് അലെക്സിസ് ഡെ മെനസിസ്. പുതിയ മാർപാപ്പ ലിയോ പതിനാലാമനെ ആർച്ച് ബിഷപ്പ് അലെക്സിന്റെ പിൻഗാമിയായി വിശേഷിപ്പിക്കാമെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സാക്ഷ്യപ്പെടുത്തുന്നു. 2 മാർപാപ്പമാരാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. അവരിൽ ജോൺ പോൾ രണ്ടാമൻ കേരളവും സന്ദർശിച്ചു. എന്നാൽ മാർപാപ്പയാകുന്നതിനും മുന്നേ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒഎസ്‌എ) സഭാസമൂഹക്കാരനായ ലിയോ പതിനാലാമൻ 2 തവണ കേരളത്തിലെത്തി. അങ്ങനെ നോക്കുമ്പോൾ പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ച് കൂടുതൽ പ്രത്യേകതകൾ നിറഞ്ഞതാകുന്നു. ∙ ഒപ്പമിരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി... പുതിയ മാർപാപ്പയായി അഗസ്തീനിയൻ സഭയിൽ നിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രൊവോസ്ത് തിരഞ്ഞെടുക്കപ്പെടുമെന്ന് തങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നതായാണ് ഇന്ത്യയിലെ സഭാ നേതൃത്വം പറയുന്നത്. ബിഷപ്പുമാരെ നിയമിക്കുന്നതിനും പരിശീലനം നൽകുന്നതിനും നേതൃത്വം നൽകുന്ന പ്രധാനപ്പെട്ട പദവിയിലുള്ള കർദിനാളായിരുന്നു അദ്ദേഹം എന്നതിനാലായിരുന്നു ഇത്.