‘സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുടെ ചേഷ്ട ആ നടന്റെ മുഖത്ത്’; ലാറ്റിൻ അമേരിക്കൻ ‘ക്ലാസ്’ മലയാളത്തിലും?

Mail This Article
നടന്മാരും അവരുടെ ശിങ്കിടിമാരും ഷൂട്ടിങ്ങിനിടയിൽ ലഹരിയടിച്ച് അലമ്പുണ്ടാക്കുന്നതു മാത്രമാണോ ഇന്നത്തെ മലയാള സിനിമയുടെ പ്രശ്നം? രണ്ടു നടന്മാർക്കു വിലക്കേർപ്പെടുത്തിയ ‘കോസ്മെറ്റിക് ഗിമിക്ക്’ മതിയോ മലയാള സിനിമയെയും യുവാക്കളെയും രക്ഷപ്പെടുത്താൻ? കൊതുകുതിരി നിർമാണ കമ്പനി ഉടമ സിനിമ പിടിക്കുമ്പോൾ അതിലെ മുഖ്യകഥാപാത്രത്തിന്റെ അമ്മ സന്ധ്യയ്ക്കു വീടിന്റെ ഉമ്മറപ്പടിയിൽ കൊതുകുതിരി കത്തിച്ചുവയ്ക്കുന്ന രംഗം സ്വാഭാവികമാണ്. നിർമാണ–ഉല്‍പന്ന കമ്പനികൾക്കു പങ്കാളിത്തമുള്ള സിനിമകളിൽ അവരുടെ ഉൽപന്നങ്ങൾ മാത്രം കഥാപാത്രങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ‘കുറ്റകര’മല്ല. സിനിമയിലെ കഥാപാത്രങ്ങൾ പല്ലുതേയ്ക്കുന്ന രംഗത്തു ടൂത്ത്പേസ്റ്റ് ട്യൂബ് ക്ലോസപ്പിൽ കാണിക്കാൻ പണം നൽകിയിരുന്ന കമ്പനികളുമുണ്ട്. ഇതൊന്നും പരസ്യമല്ലെങ്കിലും പ്രചാരണമാണ്– പ്രൊപ്പഗൻഡ. നിഷ്കളങ്കമായ ഇത്തരം കച്ചവട തന്ത്രങ്ങളല്ല ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത്. ‘നർകോട്ടിക് ബിസിനസ്’ ഡേർട്ടിയായ കച്ചവടമാണെന്നു വിശ്വസിച്ചിരുന്ന ‘ഗോഡ്ഫാദർ’മാരുടെ ‘ഇരുപതാം നൂറ്റാണ്ടി’ലല്ല ഇന്നത്തെ മലയാള സിനിമ. നാട്ടുകാർ തീയറ്ററുകളിലെത്തി സിനിമ വിജയിപ്പിക്കണമെന്ന മൃദുലവികാരങ്ങളൊന്നും ഇക്കൂട്ടർക്കില്ല. സിനിമ ഒരു മറയാണ്. ന്യൂജെൻ കുറ്റകൃത്യങ്ങളുടെ പുകമറ. അതിലൂടെ എത്ര പണം ഏതുവഴി വന്നാലും അവർക്കു സ്വീകാര്യമാണ്. സ്ക്രീനിൽ സിനിമ പുകഞ്ഞു പോയാലും ഒന്നുമില്ല അവർക്ക്.