ട്രൂഡോയെ പറ്റിച്ചു, കാർണിക്കു മുന്നില്‍ കീഴടങ്ങി; കാനഡയിൽ തോൽവിയറിഞ്ഞ് ജഗ്മീത് സിങ്; ‘ഖലിസ്ഥാനും’ തിരിച്ചടി; ഇന്ത്യയ്ക്ക് ഗുണമോ?

Mail This Article
കാനഡ തിരഞ്ഞെടുപ്പില്‍ മുൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു 2025 ജനുവരിയില്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ പറഞ്ഞത്. പിയെ പൊയ്ലീവ്രിന്റെ നേതൃത്വത്തില്‍ തീവ്ര വലതുപക്ഷക്കാരായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തുമെന്നും സര്‍വേകള്‍ പ്രവചിച്ചു. തുടര്‍ന്നാണ് നാണംകെട്ട പരാജയം മണത്ത ട്രൂഡോ, ലിബറല്‍ പാര്‍ട്ടി നേതൃപദവിയില്‍നിന്നും കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയും മാര്‍ക്ക് കാര്‍ണിയെ പിന്‍ഗാമിയാക്കുകയും ചെയ്തത്. എന്നാല്‍ യുഎസിലെ ട്രംപ് ഭരണകൂടത്തിന് നന്ദി!. ട്രംപിന്റെ ഭീഷണികളെ എതിര്‍ത്തുനിന്ന കാര്‍ണിക്ക് കാനഡ ഭരണത്തുടര്‍ച്ച സമ്മാനിച്ചിരിക്കുന്നു. പക്ഷേ, കാനഡ തിരഞ്ഞെടുപ്പില്‍ കാര്‍ണിയുടെ വിജയത്തേക്കാളും പൊയ്ലീവ്രിന്റെ പരാജയത്തെക്കാളും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. ഖലിസ്ഥാന്‍ അനുകൂലിയായ നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിങ്ങിനേറ്റ പരാജയവും തുടര്‍ന്ന് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നുള്ള രാജിയും. കഴിഞ്ഞ ഏഴു വര്‍ഷമായി കനേഡിയന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ജഗ്മീത് സിങ്. ഈ ജഗ്മീതിനെ ഒപ്പം നിര്‍ത്താനാണ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ വാളെടുത്തതും ഒടുവില്‍ തെളിവൊന്നും ഹാജരാക്കാനില്ലാതെ ആരോപണങ്ങള്‍ പിന്‍വലിച്ച് പിന്‍വാങ്ങിയതും. എന്നാലിപ്പോള്‍ ദേശീയ പാര്‍ട്ടി പദവി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് എന്‍ഡിപി. ആരാണ് ജഗ്മീത് സിങ്? ജഗ്മീതിന്റെ പരാജയം ഇന്ത്യയെ എങ്ങനെ സ്വാധീനിക്കും ? കാനഡയില്‍ ജഗ്മീതിനുള്ള സ്വാധീനമെന്താണ്?