ശീതീകരിച്ച മുറി, പാർക്ക്, ജിം, മികച്ച ചികിത്സ...; ഇങ്ങനെയാകണം സർക്കാർ സ്ഥാപനം: വയനാട്ടിലെ ആശുപത്രി ആശ്രയമാകുന്നത് 3 സംസ്ഥാനങ്ങൾക്ക്!

Mail This Article
കാടിനോടു ചേർന്ന്, ആളും അനക്കവുമില്ലാതിരുന്ന ഒരു കെട്ടിടം. നായ്ക്കൾ അവിടെ വിഹരിച്ചുനടന്നു. സർക്കാർ ആശുപത്രി എന്നുകൂടി പേരുണ്ടായിരുന്നു ആ കെട്ടിടത്തിന്. വയനാട് ബത്തേരി നൂൽപ്പുഴയിലെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിനു പറയാൻ ഇങ്ങനെ ഒരുപാട് പഴങ്കഥകൾ. പക്ഷേ, ഇന്ന് ഇന്ത്യയിലെ മാതൃകാ ആശുപത്രിയാണിത്. ഈ മാറ്റത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും വലിയ കഥയുണ്ട്. സർക്കാർ ആശുപത്രി എന്നു കേട്ടാൽ മുഖം ചുളിക്കുന്നവർ ഇവിടെ എത്തിയാൽ അമ്പരക്കും. ഒരു പതിറ്റാണ്ട് മുൻപ് അവശതകൾ മാത്രമുണ്ടായിരുന്ന ആശുപത്രി ഇന്ന് കേരളത്തിന് അഭിമാനിക്കാവുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. കുട്ടികൾക്കു പാർക്ക്, ഏതു പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ജിം, രോഗികൾക്കു കാത്തിരിക്കാൻ ശീതീകരിച്ച മുറി... ആദിവാസികൾ തിങ്ങിപ്പാർക്കുന്ന, സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന പഞ്ചായത്തിലാണ് ഈ മാതൃകാകേന്ദ്രം. മറ്റു ജില്ലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും രോഗികൾ ഇവിടേക്കെത്തുന്നു. പേരിനൊരു ഡോക്ടറും ഏതാനും ജീവനക്കാരും മാത്രമുണ്ടായിരുന്ന ഇവിടേക്കു നേരത്തേ ആരും ചികിത്സ തേടി പോകാറില്ലായിരുന്നു. പരാധീനതകൾകൊണ്ടാണ് അന്നെല്ലാം ആശുപത്രി വാർത്തകളിൽ നിറഞ്ഞത്. ഇന്നു സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന എല്ലാ സൗകര്യങ്ങളും കൊച്ചുഗ്രാമത്തിലെ ഈ ആശുപത്രിയിലുണ്ട്.