ലക്ഷ്യം പരിശീലന കേന്ദ്രങ്ങൾ തകർക്കുക; കൃത്യം നിർവഹിച്ചത് ഈ മിസൈലുകൾ; ഇന്ത്യ പരീക്ഷിച്ചത് പുതിയ യുദ്ധമുറ?

Mail This Article
പാക്കിസ്ഥാന്റെ നെഞ്ചു തകർത്തത് ഒറ്റ ഓപറേഷൻ, പക്ഷേ തുന്നിക്കെട്ട് വേണ്ടിവന്നത് ഒൻപതിടങ്ങളിൽ. ജമ്മു കശ്മീറിലെ പഹൽഗാമിൽ പൊലിഞ്ഞ 26 ജീവനുകൾക്ക്, മേയ് ഏഴിനു പുലർച്ചെ 1.05ന് തുടങ്ങി 1.30 അവസാനിച്ച സൈനിക നീക്കത്തിലൂടെ പാക്കിസ്ഥാന് ഇന്ത്യ മറുപടി നൽകി. ‘ഓപറേഷൻ സിന്ദൂർ’ പാക്കിസ്ഥാനിലെ ഒൻപതിടങ്ങളിൽ കേന്ദ്രീകരിക്കാൻ ഇന്ത്യൻ സൈന്യത്തെ പ്രേരിപ്പിച്ചതിനു പിന്നിൽ, ഇവയെല്ലാം ഭീകരവാദത്തിന് കുടചൂടി തണലൊരുക്കുന്ന ‘ടെറർ ലോഞ്ച്പാഡുകൾ’ ആണെന്ന ഒറ്റക്കാരണം മാത്രമാണുള്ളത്. പാക്കിസ്ഥാനിൽ ഇന്ത്യ തിരിച്ചടി നൽകിയ ഒൻപതിടങ്ങൾ ഇവയാണ്: മുസഫറാബാദിലെ സവായി നാല ക്യാംപ്, സയദ് ന ബിലാൽ ക്യാംപ്, കോട്‌ലിയിലെ ഗുൽപുർ ക്യാംപ്, അബ്ബാസ് ക്യാംപ്, സിയാൽകോട്ടിലെ സർജൽ ക്യാംപ്, ഭവൽപുരിലെ മർക്കസ് സുബാനല്ല ക്യാംപ്, മുരിദ്‌കെയിലെ മർകസ് തായിബ, ബർനാല ക്യാംപ്, മെഹ്‌മൂന ജായ ക്യാംപ്. ഇവയെല്ലാം ടെറർ ലോഞ്ച്പാഡ് പട്ടികയിൽ വരുന്ന ‘ഭീകരപ്രവർത്തന വളർത്തൽ’ കേന്ദ്രങ്ങളാണ്. പരമ്പരാഗത സൈനിക നടപടികൾക്കു പകരം ലക്ഷ്യം കൃത്യമായി തകർക്കുന്ന പ്രിസിഷൻ ആക്രമണമായിരുന്നു ഇത്തവണ. മുൻ കാലങ്ങളിൽ പാക് അധിനിവേശ കശ്മീരിൽ മാത്രം ഇത് ഒതുക്കിയെങ്കിൽ ഇക്കുറി ആ രീതി മാറ്റി. പഞ്ചാബിൽ അതും പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലഹോറിന് സമീപം വരെ പ്രത്യാക്രമണം എത്തി. എന്തെല്ലാമാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിന്റെ പ്രത്യേകതകൾ?