തുടക്കം നയതന്ത്രം, ഒടുവിൽ ‘ഡ്രിൽ തന്ത്രം’; അണിയറനീക്കം ആരും തിരിച്ചറിഞ്ഞില്ല; ആ 14 ദിവസം ഇന്ത്യ എന്തു ചെയ്തു?

Mail This Article
2025 ഏപ്രിൽ 22. പഹൽഗാമിനെയും ഇന്ത്യയേയും കണ്ണീരണിയിച്ച ദിനം. കൃത്യം 14 ദിവസം കഴിഞ്ഞു. മേയ് 7. അതിർത്തി കടന്നുള്ള ഭീകരതയ്ക്കു ചുട്ടമറുപടിയുമായി ഇന്ത്യയുടെ ആക്രമണം. പാക്കിസ്ഥാനിലെ 9 ഭീകര ക്യാംപുകളാണ് ഇന്ത്യ അർധരാത്രി തച്ചുതകർത്തത്. എന്താണ് സംഭവിക്കുന്നതെന്ന് പാക്കിസ്ഥാൻ തിരിച്ചറിയുന്നതിനു മുൻപേ ഒൻപതിടത്തും ആക്രമണം നടത്തി ഇന്ത്യൻ പോർവിമാനങ്ങൾ തിരിച്ചെത്തിയിരുന്നു. മേയ് ഏഴിനു രാവിലെ പത്തരയ്ക്കു വാർത്താസമ്മേളനം വിളിച്ച് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു– ‘പരമാവധി ആത്മസംയമനം പാലിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക്ക് സൈനിക കേന്ദ്രങ്ങൾക്കോ സാധാരണ ജനങ്ങൾക്കോ യാതൊരു അപകടവും വരുത്തിയിട്ടില്ല. ഭീകരതയ്ക്കു നേരെയായിരുന്നു ഈ ആക്രമണം’. ആക്രമണത്തിനു പിന്നാലെ രാജ്യാന്തര സമൂഹവും ഇന്ത്യയ്ക്കൊപ്പം നിന്നതോടെ ഒരു കാര്യം വ്യക്തമായി, പഹൽഗാം ആക്രമണത്തിനു ശേഷമുള്ള 14 ദിവസം നിശ്ശബ്ദമായി ഇന്ത്യയൊരുക്കിയ തന്ത്രങ്ങൾ ഫലം കണ്ടിരിക്കുന്നു. എന്തെല്ലാമായിരുന്നു ആ തന്ത്രങ്ങൾ? എന്തിനു വേണ്ടിയാണ് ഇന്ത്യ 14 ദിവസം കാത്തിരുന്നത്? പഹൽഗാം ആക്രമണം നടന്ന് ഒരു ദിവസത്തിനിപ്പുറമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതല കാബിനറ്റ് സുരക്ഷാ സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങളെടുത്തത്. നയതന്ത്രതലത്തിനുള്ള നീക്കങ്ങൾ അതിനു മുൻപേ ആരംഭിച്ചിരുന്നു. പാക്കിസ്ഥാന് തക്ക മറുപടി നൽകണമെന്ന് നാലുപാടുനിന്ന് ആവശ്യമുയർന്നിട്ടും ഇന്ത്യ സംയമനം പാലിച്ചു. പഹൽഗാമിൽ പാക്ക് ഭീകരരുടെ പിന്തുണ വ്യക്തമാക്കുന്ന തെളിവുകൾ തുടർച്ചയായി പുറത്തുവിട്ടു. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രസ്താവനകളല്ലാതെ യാതൊരു നടപടി നീക്കവുമുണ്ടായില്ല. അതോടെയാണ് പാക്ക് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പിന്തുണയോടെയുള്ള ഭീകരപ്രവർത്തനത്തിനെതിരെ ഇന്ത്യയുടെ ശബ്ദം മുഴങ്ങിയതും ഓപറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയതും.