പാക്കിസ്ഥാനെ ആദ്യം അടിച്ചത് ‘മെയ്ക് ഇന്‍ ഇന്ത്യ’ ഡ്രോണുകൾ; നിർമിച്ചത് ‘അദാനി കമ്പനി’; പറക്കും പതുങ്ങും മിസൈലായി പതിക്കും

Mail This Article
ചീവീട് മൂളലുമായി പടം പിടിക്കാൻ തലയ്ക്കുമീതെ വട്ടമിട്ടു പറക്കുന്ന കുഞ്ഞൻക്യാമറ. ഡ്രോൺ സാങ്കേതികവിദ്യ സാധാരണക്കാർക്ക് ആദ്യം പരിചിതമായത് ഹെലിക്യാമിലൂടെയാണ്. പാർസൽ ഡെലിവറി, കൃഷി തുടങ്ങിയ മേഖലകളിലേക്കും പറന്നെത്തിയതോടെ ഡ്രോണുകൾ കൂടുതൽ ജനകീയമായി. എന്നാൽ ഇൗ സാധ്യതകൾക്കപ്പുറവും ഡ്രോണ്‍ എത്തിയിട്ട് നാളേറെയായി. പ്രത്യേകിച്ച് യുദ്ധമുഖങ്ങളിൽ ഏറെക്കാലം മുൻപേ ഡ്രോണുകൾ സജീവസാന്നിധ്യമാണ്. എന്നാൽ ഇന്ത്യ ആദ്യമായിട്ടാണ് ഒരു സൈനിക നടപടിയിൽ ഡ്രോൺ പ്രഹരത്തിന് ഉപയോഗിക്കുന്നത്– ഓപ്പറേഷൻ സിന്ദൂരിൽ. എതിരാളികളുടെ കണ്ണിൽപ്പെടാതെ ലക്ഷ്യസ്ഥാനങ്ങളിൽ പറന്നെത്തി സ്ഥലത്തിന്റെ കൃത്യമായ ചിത്രീകരണം നടത്തുകയെന്നതാണ് ഡ്രോണുകളുടെ പ്രാഥമിക ഉപയോഗം. ഒരു റഡാറിന്റെയും കണ്ണിൽപ്പെടാതെ നാളുകൾ നീളുന്ന തുടർച്ചയായ നിരീക്ഷണവും സാധ്യമാണ്. യുദ്ധമുഖങ്ങളിൽ ആശയവിനിമയം മികച്ച രീതിയിൽ സാധ്യമാക്കാൻ സിഗ്നൽ കൈമാറ്റം കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളായും സേനയ്ക്ക് ആയുധങ്ങളെത്തിക്കുന്ന കാരിയർമാരായുമൊക്കെ ഡ്രോണുകളെ ഉപയോഗിക്കാറുണ്ട്. ആയുധങ്ങൾ കൊണ്ടുപോകുന്നതിനൊപ്പം ശത്രുവിന്റെ പാളയത്തിലേക്കെത്തി അവ വർഷിക്കാനുള്ള കഴിവും എതിരാളികളുടെ ഒളിയിടങ്ങളും ആയുധശേഖരങ്ങളും കണ്ടെത്തുന്നതും ഡ്രോണിന്റെ മൂല്യം കൂട്ടുന്നു.