യുഎസിൽനിന്ന് ആദ്യ മാർപാപ്പ, സഭയുടെ 267–ാമൻ; പ്രവചനങ്ങളെല്ലാം തെറ്റിച്ച കർദിനാൾ പ്രെവോസ്ത്

Mail This Article
പ്രാർഥനകൾക്കൊടുവിൽ, വാനിലുയർന്നു ‘ഹബേമൂസ് പാപ്പം’... അതെ, നമുക്ക് പുതിയ പാപ്പയെ ലഭിച്ചിരിക്കുന്നു. ബൈബിളിൽ തൊട്ട് സത്യം ചെയ്ത കർദിനാൾമാർ പേപ്പൽ കോൺക്ലേവിന്റെ രണ്ടാം ദിനം ആഗോള കത്തോലിക്കാ സഭയ്ക്കും വിശ്വാസികൾക്കുമായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ (69) പുതിയ പാപ്പായായി തിരഞ്ഞെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി അദ്ദേഹം ഇനി ‘ലിയോ പതിനാലാമൻ’ എന്നറിയപ്പെടും. സെന്റ് അഗസ്റ്റിൻ ഓർഡർ സഭാസമൂഹത്തിൽനിന്നുള്ള ആദ്യ പോപ്പാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ്. നേർവഴി കാട്ടി, സത്യപ്രവാചകനായി, സഭയുടെ നാഥനായി ലിയോ പതിനാലാമൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് ഇനി വിശ്വാസികളെ ആശിർവദിക്കും. ഇതുവരെയുണ്ടായ 267 പോപ്പുമാരിൽ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത്. അധികാരപരമായി നോക്കുമ്പോൾ യുഎസിൽനിന്നു പാപ്പ ഉചിതമല്ലെന്ന സഭയുടെ അലിഖിത നിലപാട് തിരുത്തിക്കുറിച്ചാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. പുതിയ പോപ് ആകാൻ സാധ്യതയുള്ളവരുടെ പേരുകൾ ഒന്നൊന്നായി പുറത്തുവന്നപ്പോളും, കർദിനാൾമാരിൽ താരതമ്യേന പ്രായം കുറഞ്ഞ കർദിനാൾ ഫ്രാൻസിസിനെ ചൂണ്ടിക്കാട്ടിയവർ വിരളമായിരുന്നു. ലാറ്റിനമേരിക്കയെ പ്രതിനിധാനം ചെയ്ത ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി യൂറോപ്പിൽ നിന്നാകുമെന്നാണ് ഏറെപ്പേരും പ്രവചിച്ചിരുന്നത്. പക്ഷേ ദൈവത്തിന്റെ പുസ്തകത്തിൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിന്റെ പേരായിരുന്നു ആദ്യം.