ധോണിയും ചെന്നൈയും പിന്നെ തീരാത്ത ഐപിഎൽ ആവേശവും: പോഡ്‌കാസ്റ്റ്
Mail This Article
ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിശ്വവിജയത്തോടെ ഐപിഎൽ പതിനാറാം സീസണിനു കൊടിയിറങ്ങി. കളത്തിൽ വാണവരും വീണവരും ഒട്ടേറെ. സൂപ്പർതാര പദവിയിലേക്ക് ഉയർന്നവർ, പ്രതീക്ഷയ്‌ക്കൊത്ത മികവ് പുറത്തെടുക്കാൻ കഴിയാതെ പോയവർ, തുടക്കത്തിൽ ആളിക്കത്തി പിന്നീട് അണഞ്ഞുപോയവർ... ഇങ്ങനെ എത്രയെത്ര കാഴ്ചകൾ. ഒരുപക്ഷേ മഹേന്ദ്ര സിങ് ധോണിയെന്ന പേര് ഏറ്റവുമധികം മുഴങ്ങിക്കേട്ട ഐപിഎൽ സീസൺ കൂടിയായിരിക്കും കഴിഞ്ഞു പോകുന്നത്. ഫൈനലിൽ വിജയിച്ചതോടെ, ഇനിയൊരു ഐപിഎലിനു കൂടി ധോണി ഉണ്ടാകുമോ എന്ന ചോദ്യമാണ് ചെന്നൈ ടീമിനു മേൽ വട്ടമിട്ടു പറക്കുന്നത്. ധോണിയെ ചുറ്റിപ്പറ്റിയുള്ള ടീം എന്ന നിഴലിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിനു പുറത്തു കടക്കാനാകുമോ? ധോണി മാറിക്കഴിഞ്ഞാൽ ആ ടീമിന്റെ സ്വഭാവം എന്തായിരിക്കും? ടീം മാനേജ്മെന്റും ചെന്നൈ ആരാധകരുമെല്ലാം ഇതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞു. പക്ഷേ ചെന്നൈയിലും ധോണിയിലും തീരുന്നില്ല ഐപിഎൽ വിശേഷങ്ങള്‍. മലയാളി താരങ്ങളുടെ പ്രകടനത്തെക്കുറിച്ചു വരെ പറയാനുണ്ട്. ആരാണ് യഥാർഥത്തിൽ ഈ ഐപിഎലിലെ താരമെന്ന ചോദ്യവും ബാക്കി. പതിനാറാം സീസണിലെ വീഴ്ചകളും വിജയങ്ങളുമടങ്ങിയ ഐപിഎൽ പ്രകടനങ്ങൾ വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ് എഡിറ്റർ ഷമീർ റഹ്മാനും. കേൾക്കാം ഐപിഎൽ സ്പെഷൽ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്...