രക്ഷയേകുന്ന ‘ഗോൾഡൻ അവർ’; സ്ട്രോക് സംഭവിച്ചാൽ എന്തു ചെയ്യണം? ഇക്കാര്യങ്ങൾ നിർണായകം

Mail This Article
2017ൽ വാഷിങ്ടൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക് ആൻഡ് ഇവാല്വേഷൻ ഒരു പഠനഫലം പുറത്തുവിട്ടു. അതുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ മരിക്കാനിടയാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു പക്ഷാഘാതം അഥവാ സ്ട്രോക്ക്. 2005ലും സമാനമായ ഒരു പഠനം നടന്നിരുന്നു. അന്ന് ഇതേ പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു പക്ഷാഘാതത്തിന്റെ സ്ഥാനം. 2021 ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നടത്തിയ മറ്റൊരു പഠനത്തിൽ മൂന്നാം സ്ഥാനത്തേക്കായിരുന്നു പക്ഷാഘാതമെത്തിയത്. ഒക്ടോബർ 29ന് ലോക പക്ഷാഘാത ദിനമായി ആചരിക്കുമ്പോൾ ഇന്ത്യയിൽ വർധിച്ചുവരുന്ന പക്ഷാഘാതം നിയന്ത്രിക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നാണ് ഈ കണക്കുകളും വ്യക്തമാക്കുന്നത്. ‘പക്ഷാഘാതം’ എന്ന പദം ഇത്തരമൊരു അവസ്ഥയിലെത്തുന്നവരുടെ ശേഷിക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഒരുതവണ സ്ട്രോക്ക് ഉണ്ടായവർക്ക് പിന്നെയും ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഓരോ വർഷവും ലോകമെമ്പാടും ഒന്നരക്കോടി ആളുകൾക്കാണ് പക്ഷാഘാതം ഉണ്ടാകുന്നത്. ഇവരിൽ അൻപതു ലക്ഷം പേരെങ്കിലും മരിക്കുന്നു, മറ്റൊരു 50 ലക്ഷം പേർ സ്ഥിരമായ തളർച്ചയിലേക്കു വീഴുന്നു.