1,436,483,005 ഇന്നത്തെ ഇന്ത്യാ ഫയൽ എഴുതിത്തുടങ്ങുമ്പോൾ ഇതാണ് നമ്മുടെ രാജ്യത്തെ ജനസംഖ്യ. സെൻസസ് പ്രകാരമുള്ളതല്ല; ജനസംഖ്യയുടെ വളർച്ച രേഖപ്പെടുത്തുന്ന പോപ്പുലേഷൻ ക്ലോക്ക് നൽകുന്ന കണക്കാണ്. ഇത്തരമൊരു ഡിജിറ്റൽ ക്ലോക്ക് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ 2002 ഒക്ടോബർ മുതൽ ചലിക്കുന്നുണ്ട്. രണ്ടായിരത്തിൽ ദേശീയ ജനസംഖ്യാ നയം പ്രഖ്യാപിച്ചശേഷമുള്ള നടപടികളിലൊന്ന്. മേൽപടി ക്ലോക്കിൽ നോക്കിയാൽ, നിമിഷത്തോടു മത്സരിച്ച് നമ്മുടെ ജനസംഖ്യ വളരുന്നതുകണ്ട് ആരും അമ്പരക്കും. ക്ലോക്കിന്റെ വേഗം കുറയ്ക്കാൻ തന്നാലാവതു ചെയ്യാമെന്നു തീരുമാനിച്ചവരുമുണ്ടാവും. എന്തായാലും, ക്ലോക്കിൽ‍ ദൃശ്യമാവുന്ന വെല്ലുവിളി നേരിടാനാണ് മോദി സർക്കാരിന്റെ തീരുമാനം. അതിനു വഴികൾ പറയാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നാണ് ഇടക്കാല ബജറ്റിലെ പ്രഖ്യാപനം. സെൻസസ് നടത്തുന്നതിൽ വീഴ്ചവരുത്തി; അതുവഴി, സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട ആസൂത്രണങ്ങൾ അനിശ്ചിതത്വത്തിലാക്കി. അതിനുശേഷമാണ് ആളെണ്ണത്തിന്റെ വർധനയെന്ന വെല്ലുവിളിയെ നേരിടാനുള്ള സർക്കാർ തീരുമാനം. ‘ജനസംഖ്യാ വിസ്ഫോടനം’ ആശങ്കയുണ്ടാക്കുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 2019 ഓഗസ്റ്റ് 15ന് ആണ്. പരിഹാരത്തിനുള്ള സർക്കാർ നടപടി നാലരവർഷം ഗർഭാവസ്ഥയിലായിരുന്നു; തിരഞ്ഞെടുപ്പായപ്പോൾ പുറത്തുവന്നു. പ്രശ്നം അടിയന്തര പ്രാധാന്യമുള്ളതെന്നു പ്രധാനമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടിട്ടും തുടർനടപടി ശിശുരൂപമെടുക്കാൻ ഇത്ര സമയമെടുത്തത് എന്തുകൊണ്ടെന്ന സംശയം അന്യായമാവില്ല.

loading
English Summary:

India Files Column Analyses The Govt Decision To Study Demographic Changes In India